സമയം വൈകുന്നേരം 4.50. നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഴ തുടങ്ങുകയായി. മണ്‍സൂണ്‍!, കാത്തിരുന്ന മഴ. മരങ്ങള്‍ക്കിടയിലൂടെ വളരെ വേഗത്തില്‍ മേഘങ്ങള്‍ പാഞ്ഞു പോകുന്നു.പെട്ടന്നൊരു മിന്നല്‍, കാതടപ്പിക്കുന്ന ഇടിമുഴക്കം. മണ്‍സൂണിന്റെ ആദ്യമഴത്തുള്ളികള്‍ക്ക് അകമ്പടിയായി മിന്നലും. മണ്‍സൂണ്‍ കൊച്ചി നഗരത്തിലേക്ക് കടന്നു വരികയാണ്.
കോഫീ ഷോപ്പിലെ വെയിറ്റര്‍മാര്‍ ആഹ്ലാദം അടക്കാനാകാതെ മഴ എന്നുറക്കെ വിളിച്ച് ജനാലക്കരികിലേക്ക് ഓടി. ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെപ്പോലും ഓര്‍ക്കാതെ മഴയെക്കണ്ട് അവര്‍തുള്ളിച്ചാടി. പുറത്ത് നിരത്തില്‍ മഴ വീഴുന്നത് കണ്ട് ചിലര്‍ ആകാശത്തേക്ക് നോക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവര്‍ക്കും സന്തോഷം. ചിലര്‍പൊട്ടിച്ചിരിച്ചു. മറ്റു ചിലര്‍ മഴവെള്ളത്തെ കൈക്കുമ്പിളിലാക്കി സന്തോഷിച്ചു.
കോഫീ ഷോപ്പിന്റെ അടുക്കളവാതില്‍ തുറന്ന് ഒരാള്‍ ചായയുമായി പ്രത്യക്ഷപ്പെട്ടു. മഴ പെയ്തു തുടങ്ങിയത് അയാള്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ചായപ്പാത്രം മേശമേല്‍ വച്ച് എല്ലാം മറന്ന് അയാള്‍ ജനാലക്കരികിലേക്ക് ഓടി. കൈനീട്ടി മഴത്തുള്ളികളെ തന്നിലേക്കടിപ്പിച്ചു. കോഫീ ഷോപ്പിന്റെ വാതിലുകള്‍ ജോലിക്കാര്‍ തുറന്നു പിടിച്ചിരിക്കുകയാണ്. ഒരു വലിയ കൂട്ടം ജനങ്ങള്‍ അതിലൂടെ മഴയിലേക്കിറങ്ങി നനഞ്ഞു കുതിര്‍ന്നു.കോട്ടും സ്യൂട്ടുമിട്ട പുരുഷന്മാര്‍, സില്‍ക്ക് സാരിചുറ്റിയ സ്ത്രീകള്‍, സ്‌കൂള്‍ യൂണിഫോം ഇട്ട കുട്ടികള്‍. അവര്‍ മഴയെ സ്വീകരിക്കാനായി കൈകളും മുഖങ്ങളും ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു.....
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ആകാശത്തിനു കീഴെ മഴപെയ്യുന്നതിന്റെ രസകരമായ വിവരണമാണിത്. എംജി റോഡിലെ ഒരു കോഫീഷോപ്പിലിരുന്ന് ഒരു വലിയ മനുഷ്യന്‍ മഴകണ്ട വിവരണം. വെറും മഴയല്ല, മണ്‍സൂണ്‍ മഴത്തുള്ളികള്‍ കടുത്ത വേനലിന് വിരാമമിട്ട് ഒരു ജൂണ്‍മാസത്തില്‍ കൊച്ചിയില്‍ പതിച്ചതിന്റെ വിവരണം. ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ മഴയെയും പ്രത്യേകിച്ച് മണ്‍സൂണ്‍ മഴയെയും അത്രകണ്ട് സ്‌നേഹിച്ചു. മണ്‍സൂണ്‍ പെയ്തു തുടങ്ങുന്നത് കാണാന്‍ അദ്ദേഹം ഒരിക്കല്‍ കേരളത്തിലെത്തി. കേരളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യ മുഴുവന്‍ പെയ്ത് പിന്നീട് ഉത്തരേന്ത്യയെ തണുപ്പിക്കുന്ന മണ്‍സൂണിനൊപ്പം അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍ യാത്ര ചെയ്തു. മണ്‍സൂണിനെക്കുറിച്ചും അതൊപ്പം കേരളത്തിലെ പ്രകൃതിയെക്കുറിച്ചും രസകരമായ വിവരങ്ങളടങ്ങിയ പുസ്തകമാണ് ഫ്രേറ്ററുടെ ചേസിംഗ് ദ മണ്‍സൂണ്‍. ഇന്നു വരെ ഇറങ്ങിയതില്‍ ഏറ്റവും നല്ല മഴപ്പുസ്തകം.
മഴ ഒരു വികാരമാണ്. സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരം.എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണം മഴക്കുണ്ട്.പ്രത്യേകിച്ച് മണ്‍സൂണിന് ആകര്‍ഷകത്വം കൂടും. കടുത്തവേനലില്‍ ഇറ്റു മഴക്കായി ദാഹിച്ചിരിക്കുമ്പോഴാണ് മണ്‍സൂണ്‍ വരുന്നത്. എല്ലാത്തിനെയും തണുപ്പിക്കുന്ന, ആഹ്ലാദിപ്പിക്കുന്ന മാസ്മര ശക്തിയുമായി..
മണ്‍സൂണ്‍ മഴയല്ല. കാറ്റാണ്. മഴ കൊണ്ടുവരുന്ന കാറ്റ്. ലോകത്തിന്റെ പലഭാഗങ്ങളിലും മണ്‍സൂണ്‍ ഉണ്ട്. പക്ഷെ ഇന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍കാറ്റാണ് കൃത്യതയുള്ളതും ശക്തമായതും. അതിലൊക്കെ ഉപരി ഇന്ത്യയിലെ മണ്‍സൂണിന് സൗന്ദര്യവും ഉണ്ട്.
മണ്‍സൂണിന് ഒരു നാട്ടുപേരുണ്ട്. ഇടവപ്പാതി. ഇടവപ്പാതിക്ക് ഇടമുറിയാതെ മഴ എന്നൊരു ചൊല്ലുതന്നെ ഉണ്ട്. കാലങ്ങളായി ഇടവപ്പാതിക്ക് മഴ പെയ്യുന്നുണ്ടെങ്കിലും അതിന്റെ രഹസ്യം മലയാളിക്ക് പറഞ്ഞു തന്നത് അറബികളാണ്. ഒരു പ്രത്യേക കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാറ്റു കൃത്യമായി വീശുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. അവര്‍ അതിന് മൗസം എന്നു പേരിട്ടു. പിന്നീട് ഇംഗ്ലീഷുകാരാണ് അത് മണ്‍സൂണ്‍ ആക്കി പരിഷ്‌കരിച്ചത്.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടാണ് മണ്‍സൂണിന് ജന്മം നല്‍കുന്നത്.ചൂടു പിടിച്ച വായു അന്തരീക്ഷത്തിലേക്കുയര്‍ന്ന് ന്യൂനമര്‍ദ്ദമായി രൂപപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കടുത്ത ചൂടാണ് കേരളത്തില്‍ മഴ പെയ്യിക്കുന്നത്. വളരെ ദൂരം കടലിലൂടെയാണ് മണ്‍സൂണ്‍കാറ്റ് വരുന്നത്. കോടിക്കണക്കിന് ടണ്‍ ജലത്തെ ബാഷ്പരൂപത്തില്‍ ഒപ്പിയെടുത്തുകൊണ്ടാണ് യാത്ര. അത് അറബിക്കടലിലൂടെ വന്ന് ആദ്യം തിരുവനന്തപുരത്ത് മഴയായി പെയ്യുന്നു.
സമയം രാവിലെ 9.30. തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നില്‍ മാധവരായര്‍ പ്രതിമക്കു താഴെ നില്‍ക്കുമ്പോഴായിരുന്നു മഴ വന്നത്. ആദ്യം രണ്ടുതുള്ളികള്‍ കയ്യില്‍ വീണു. പിന്നീട് കവിളിലും. പുതു മഴയുടെ മണം. ആകാശത്തേക്ക് നോക്കി. സെക്രട്ടറിയേറ്റിനു മുകളില്‍ ആകാശം കറുത്തിരിക്കുന്നു. മേഘങ്ങള്‍ സെക്രട്ടറിയെറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കുന്നു. മണ്‍സൂണ്‍ വരവായി. തിരുവനന്തപുരത്തെ ആദ്യ മഴ.
സെക്രട്ടറിയേറ്റിനു മുന്നിലൂടെ കൊടികള്‍ ഉയര്‍ത്തിപ്പിടിച്ച്, ആകാശത്തേക്ക് മുഷ്ടി ചുഴറ്റിയെറിഞ്ഞ് ഒരു സമരം നീങ്ങുകയാണ്. മഴ ഇപ്പോള്‍ സര്‍വ്വതും നനക്കും. സമരക്കാരെയും. മുഷ്ടി ചുഴറ്റിയെറിഞ്ഞ ആകാശത്തേക്ക് തല ഉയര്‍ത്തി അവര്‍ നോക്കുന്നു. എല്ലാവരുടെയും മുഖത്ത് പ്രകാശം. അവകാശ സമരത്തിന്റെ വേദനയില്‍ നിന്ന് തെല്ലു മോചനം പോലെ....
മഴ പെയ്തു തുടങ്ങി. ആദ്യം ചെറുതായി....പിന്നീട് വലിയ ഇരമ്പലോടെ. ഇരു ചക്രവാഹന യാത്രക്കാര്‍ വലിയൊരു പങ്ക് മാധവരായര്‍ പ്രതിമക്കു താഴെ വാഹനങങ്ങള്‍ വച്ച് കടത്തിണ്ണയിലേക്കു കയറി. പക്ഷെ എല്ലാവരുടെയും മുഖത്ത് പ്രകാശമുണ്ടായിരുന്നു. സമരക്കാര്‍ പ്രകടനം നടത്തിക്കഴിഞ്ഞിരുന്നില്ല. മഴയില്‍ നിര്‍ത്താത്ത പ്രതിഷേധം. മഴ അവര്‍ ഇഷ്ടപ്പെടുന്നു. മഴ പെയ്ത് വേഷവും കൊടിയും കുതിര്‍ന്നെങ്കിലും അതു വകവെക്കാതെ നേതാവിന്റെ പ്രസംഗത്തിന് അവര്‍ കാതു നല്‍കി. ഒരാള്‍ നേതാവിന് മഴ നനയാതിരിക്കാന്‍ കുട പിടിച്ചു നല്‍കാന്‍ശ്രമിച്ചു. പക്ഷെ നേതാവ് അതു തട്ടിമാറ്റി, മഴയെ അദ്ദേഹവും ഇഷ്ടപ്പെടുന്നു....
സെക്രട്ടറിയേറ്റ് എന്ന പ്രൗഢമായ കെട്ടിടത്തിനു മേലെ മഴ പെയ്തിറങ്ങുകയാണ്. എല്ലാം കഴുകിക്കളയുന്ന മഴ. മഴയില്‍ കുതിര്‍ന്ന് നില്‍ക്കുന്ന സെക്രട്ടറിയേറ്റ് മന്ദിരത്തിന് വല്ലാത്ത സൗന്ദര്യം.
അമ്മേ, വരൂ വരൂ വെക്കം വെളിയിലേ-
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!
ബാലാമണിയമ്മയുടെ പ്രശസ്തമായ മഴവെള്ളത്തില്‍ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മഴയെ സാഹിത്യത്തില്‍ കൊണ്ടുവരാത്ത ഒറ്റ സാഹിത്യകാരനും ഉണ്ടാകില്ല. അധവാ അങ്ങിനെ ഉണ്ടെങ്കില്‍ അത്തരം സാഹിത്യം ആസ്വാദ്യകരവുമാകില്ല. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ മുതല്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ വരെ മഴ കടന്നു വരുന്നു.
മലയാളത്തിന്റെ മഴ സാഹിത്യം സമ്പന്നമാണ്.മഴ ഇവിടെ എഴുത്തുകാരുടെ പ്രിയപ്പെട്ട വിഷയമാകുന്നു.മഴ വരുന്നത് മേഘത്തില്‍ നിന്നാണല്ലോ. സാഹിത്യത്തില്‍ മേഘത്തെ കൂട്ടു പിടിച്ച എഴുത്തുകാരും നമുക്കുണ്ട്. കാളിദാസന്‍ മേഘത്തെ കൂട്ടുപിടിച്ചാണ് മേഘദൂതം രചിച്ചത്. വിശ്വസാഹിത്യത്തിലെ അമൂല്യകൃതിയില്‍ മേഘത്തെക്കൊണ്ട് കവി ദൂതുചെയ്യിച്ചു.
കവിതയിലും കഥയിലും സിനിമയിലും എല്ലാം മഴയുണ്ട്. ഒരു പക്ഷെ കവിതയിലാകും മഴയെ കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുക. മലയാള ഭാഷയുടെ പിതാവായ എഴഉത്തച്ഛന്റെ കാലം മുതല്‍ക്കേ മഴയെ വര്‍ണ്ണിച്ചിരിക്കുന്നു. ഭാഗവതം ദശമ സ്‌കന്ദത്തിലെ ഋതു വര്‍ണ്ണനം തന്നെ എഴഉത്തച്ഛന്റെ ഏറ്റവും നല്ല മഴ വര്‍ണ്ണനകളിലൊന്നാണ്. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി കുചേല സദ്ഗതിയിലും കുമാരനാശാന്‍ പ്രരോദനത്തിലും മഴയെ വിസ്മയത്തോടെ നോക്കിക്കാണുന്നു.
പി.കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും സുഗതകുമാരിയും എല്ലാം മഴയുമായി പ്രണയം കൂടിയവരാണ്. തകഴിയും എംടിയും ടി.പത്മനാഭനും മുതല്‍ പുതു തലമുറയിലെ കഥാകൃത്തുക്കള്‍ വരെ മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു.
മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി....
പ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ അവസാനിക്കുന്നതിങ്ങനെയാണ്.
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ..
എന്നു സുഗതകുമാരി എഴുതിയിരിക്കുന്നു.
മഴ ചിലര്‍ക്ക് പ്രണയവും വികാരവും ആകുമ്പോല്‍ മറ്റു ചിലര്‍ക്കത് പേമഴയികും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിത...
പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ-
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.
മഴയെ അത്യധികം പ്രളയിച്ച ആളാണ് നന്തനാര്‍. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയില്‍ മുറിയിടച്ച്, മഴയുടെ ശബ്ദം കേട്ടുകൊണ്ട് ആത്മഹത്യ ചെയ്ത നന്തനാരുടെ കഥകളിലെല്ലാം മഴയുണ്ട്.
തിരുവാതിര ഞാറ്റു വേലയിലെ തോരാമഴയത്ത് ഭാര്യയോടൊത്ത് കഴിയാന്‍ അന്യനാട്ടില്‍ നിന്നും എത്തുന്ന ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ മഴയില്ല. നിരാശനായി അയാള്‍ തിരികെപ്പോകാനൊരുങ്ങുമ്പോള്‍ തിമിര്‍ത്തുപെയ്യാനുള്ള കരുത്തുമായി മഴ വരുന്നു.പ്രകൃതിക്ക് നന്ദി പറഞ്ഞ അയാള്‍ ഭാര്യയുമായി ശുഭരാത്രി പങ്കിടുമ്പോള്‍ പുറത്ത് മഴയുടെ ഇരമ്പല്‍ ശക്തി പ്രാപിച്ചു വരുന്നു.... നന്തനാരുടെ പ്രശസ്തമായ കഥ ഒരു വര്‍ഷകാല രാത്രി കഥാപ്രേമികളെയും മഴയെപ്രണയിക്കുന്നവരെയും ആനന്ദത്തിലാറാടിക്കും.
തൊണ്ണൂറ്റൊമ്പതിലെ രൂക്ഷമായ വെള്ളപ്പൊക്കമാണ് കേരളം കണ്ട ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും. അതിനെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള എഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ പ്രശസ്തമാണ്.
നാട്ടിലെപ്പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിനൊരാള്‍,വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറികളുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആടുകള്‍,പട്ടി, പൂച്ച, ആട്, കോഴി, മുതലായ വളര്‍ത്തു മൃഗങ്ങളും. എല്ലാം ഐക്യമത്യമായിക്കഴിയുന്നു, ഒരു ശണ്ഠയുമില്ലാതെ.
വെള്ളപ്പൊക്കത്തില്‍ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. 1099 കര്‍ക്കിടക മാസം ഒന്നിനു തുടങ്ങിയ മഴയെക്കുറിച്ചാണ് കഥ. മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കേരളം വെള്ളത്തിനടിയിലായി. താഴ്ന്ന ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി മുങ്ങിപ്പോയി. സമുദ്ര നിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളം കയറി. മരിച്ചവര്‍ എത്രയെന്നു കണക്കില്ല. ഇന്നത്തെ പോലെ അതിനുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു.
അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു.
കാറ്റ് മൂളിക്കൊണ്ടിരുന്നു.മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ.....
ടി.പത്മനാഭന്റെ മഴ, ഒടുവിലത്തെ മഴ എന്ന കഥയില്‍നിന്നാണിത്.
സ്‌കൂള്‍ തുറക്കുന്നതോടെ കാലവര്‍ഷവും തുടങ്ങും. മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ എത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കും. നാലു മണിക്ക് സ്‌കൂള്‍ വിടുമ്പോഴാണ് മഴ ഘോഷം കൂട്ടി പെയ്യുന്നത്. പറക്കുളം കുന്നു കഴിഞ്ഞ് മലമക്കാവിലെ മേച്ചില്‍പ്പുറത്തെത്തുമ്പോഴാണ് രാവിലെ കളിയായി വെള്ളം കുടഞ്ഞുപോയ കാലവര്‍ഷം ഈറയോടെ ശരിക്കും നനക്കുന്നത്. കുട ചെരിച്ച് പിടിക്കാന്‍ കൂടെ വരുന്ന കാറ്റ് സമ്മതിക്കില്ലല്ലോ.
എം.ടി വാസുദേവന്‍ നായരുടെ മഴ ഓര്‍മ്മക്കുറിപ്പുകള്‍ ആരംഭിക്കുന്നതിത്തരത്തിലാണ്.
മഴയുടെ അത്ര സിനിമയിലഭിനയിച്ച ആരും ഉണ്ടാകില്ല. മഴ സിനിമക്ക് ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു.മഴയുടെ കാല്പനിക ഭംഗി നാം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സിനിമയിലാണ്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ഒറ്റ സിനിമ മതി മഴയും പ്രണയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍.
കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ...
തൂവാനത്തുമ്പികള്‍ക്ക് ആധാരമായ ഉദകപ്പോള എന്ന നോവലില്‍ പത്മരാജന്‍ ഇങ്ങനെ എഴുതി വെക്കുമ്പോള്‍ സിനിമ മഴകൊണ്ടു നിറയുകയായിരുന്നു.
മഴ ഒരു കഥാ പാത്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ വേറെയുമുണ്ട്. ഷാജി. എന്‍. കരുണിന്റെ പിറവിയില്‍ മഴ കഥാപാത്രമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്നൊരു സിനിമയുമുണ്ട്. കമലിന്റെ പെരുമഴക്കാലം എന്ന സിനിമയില്‍ മഴദുഖവും ഒപ്പം സന്തോഷവുമാണ്. മഴ അഭിനയിക്കാത്ത സിനിമകള്‍ അന്വേഷിക്കുന്നതാകും എളുപ്പം. സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മഴതന്നെ.
മലയാളത്തിലെ മഴകാണാന്‍ നിരവധി സഞ്ചാരികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ മഴകാണാനെത്തിയ അറബി സഞ്ചാരികള്‍ മുതല്‍ 1987 ല്‍ വന്ന അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ വരെ. എന്നാല്‍ വന്ന സഞ്ചാരികളാരും ഫ്രേറ്ററെപ്പോലെ ഗുണം ചെയ്തില്ല. ഫ്രേറ്റര്‍ മഴയെ അറിയുകയും അറിയിക്കുകയുമായിരുന്നു. ലോകത്തിന് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു, ഇവിടെ, ഈ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു മഴ ഉണ്ടെന്ന്.
ദക്ഷിണ ശാന്ത സമുദ്രത്തിലെ വന്വാട്ടു എന്ന ദ്വീപില്‍ നിന്നാണ് ഫ്രേറ്റര്‍ വന്നത്. മലയാളത്തിലെ മഴതേടി. വളരെ യാദൃശ്ചികമായിരുന്നു എല്ലാം. ഒരിക്കല്‍ ലണ്ടനിലെ ഒരാശുപത്രിയില്‍ രോഗികള്‍ക്കിടയില്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുമ്പോള്‍ ഫ്രേറ്റര്‍ക്ക് ഒരു സുഹൃത്തിനെക്കിട്ടി. മുബൈ സ്വദേശിയായ റീത്ത. അവരോട് ചങ്ങാത്തം കൂടിയ അദ്ദേഹം ഇന്ത്യയെക്കുറിച്ച് ചോദിച്ചു. റീത്ത പറഞ്ഞ കഥകളില്‍ ഫ്രേറ്ററുടെ മനസ്സില്‍ തങ്ങിനിന്നത് മഴയാണ്. കേരളത്തില്‍ തുടങ്ങി ഉത്തരേന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍ മഴ. മണ്‍സൂണ്‍ ഗോവയിലെത്തുമ്പോള്‍ അവിടെ മഴ ആഘോഷമുണ്ടെന്നതും അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചു. ഒടുവില്‍ അദ്ദേഹം കേരളത്തിലേക്ക് പറന്നു. മഴകാണാന്‍, മഴക്കൊപ്പം സഞ്ചരിക്കാന്‍.
ഫ്രേറ്റര്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍ മഴ വന്നിരുന്നില്ല. ആര്‍ത്തിരമ്പി വന്ന മഴയെ സ്വീകരിക്കാന്‍ 1987 ലെ മണ്‍സൂണ്‍ കാലത്ത് കോവളം കടല്‍തീരത്ത് നിന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പുതുമഴ നനഞ്ഞ് കോവളം തീരത്ത് നൃത്തം വച്ചത് പുസ്തകത്തില്‍ ഫ്രേറ്റര്‍ വര്‍ണ്ണിച്ചിട്ടുണ്ട്. മണ്‍സൂണ്‍ മഴക്കൊപ്പം അദ്ദേഹം യാത്ര ചെയ്തു. കൊല്ലത്തും കൊച്ചിയിലും മഴ എത്തിയപ്പോള്‍ ഫ്രേറ്ററും ഉണ്ടായിരുന്നു സ്വീകരിക്കാന്‍. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടും അവിടെനിന്ന് ഗോവയിലും മഴക്കൊപ്പം ഫ്രേറ്റര്‍ എത്തി. ലോകത്തേറ്റവും കൂടുതല്‍ മഴ പെയ്യുന്ന ചിറാപൂഞ്ചിയിലും അദ്ദേഹമെത്തി.
ലണ്ടനിലെ ഒബ്‌സര്‍വര്‍ പത്രത്തിന്റെ ചീഫ് ട്രാവല്‍ കറസ്‌പോണ്ടന്റായിരുന്നു അലക്‌സാണ്ടര്‍ ഫ്രേറ്റര്‍. അദ്ദേഹം കേരളത്തിലെ മഴ കണ്ടപ്പോള്‍ നമുക്ക് മഹത്തായ ഒരു പുസ്തകം കിട്ടി. മണ്‍സൂണ്‍ നാളെ ഇല്ലാതായാല്‍, വരും തലമുറക്ക് മണ്‍സൂണിനെ അറിയാന്‍ ഒരു പുസ്തകം.
ഒടുവില്‍ മഴയുടെ കുഞ്ഞുണ്ണി വരികളിതാ..
കാറ്റിന്റെ കൂട്ടില്ലാതെയിടിയില്ലാതെ തനി
ച്ചങ്ങനെ പെയ്തീടണം താമര നൂലുപോലെ
തൂവെള്ളിക്കമ്പിപോലെ
തുമ്പിക്കൈവണ്ണം പോലെ
ഒടുക്കം കുടം കൊണ്ടു ചൊരിയുന്നതുപോലെ
എന്തൊരു രസമതുകാണുവാ,
നതിന്‍ ഗാനം കേള്‍ക്കുവാന്‍!
മേടച്ചൂടിലതിനു കൊതിച്ചൂ ഞാന്‍
മഴ, വന്നപ്പോഴാകട്ടെ,പൈങ്കിളിപ്പെണ്‍ നോവലിന്‍
മാറത്തു കേറിക്കണ്ണുമടച്ചു കിടന്നൂ ഞാ...
No comments:
Post a Comment