Sunday, May 8, 2011

മറന്നുവോ നിങ്ങളീ അവധിക്കാലം....

വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന കുഞ്ഞിന് ചാഞ്ഞു നിന്നിരുന്ന തെങ്ങോലയില്‍ നിന്ന് രണ്ടുഓലക്കാലുകള്‍ ചീന്തിയെടുത്ത് കൈകൊണ്ടു മെടഞ്ഞ് പന്തുണ്ടാക്കിക്കൊടുത്തത് ഓര്‍ക്കുന്നുണ്ടോ.....ഓലപ്പന്ത്.
തൊടിയില്‍ കളിച്ചു നടന്ന കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ ഓലക്കാലും ഈര്‍ക്കിലിയും ഉപയോഗിച്ച് പമ്പരം ഉണ്ടാക്കിയത് മറന്നു പോയോ....ഓലപമ്പരം.
ഈര്‍ക്കിലി കളഞ്ഞ ഓലക്കാലുകള്‍ ചുറ്റിക്കെട്ടി പീ...പീ...പീ...എന്നു ശബ്ദമുണ്ടാക്കുന്ന പീപ്പി പെട്ടന്നുണ്ടാക്കിയതും മറന്നോ....ഓലപ്പീപ്പി.
കുഞ്ഞുങ്ങളെ രസിപ്പിക്കാന്‍ ഓലക്കാല്‍ ഈര്‍ക്കിലി ഊരി പ്രത്യേകതരത്തില്‍ ചുറ്റിക്കെട്ടിയുണ്ടാക്കിയ പാമ്പിനെയും ഓര്‍ക്കുന്നില്ലേ......ഓലപ്പാമ്പ്.
കൈത്തണ്ടയില്‍ ഓലവാച്ചും കെട്ടി, തലയില്‍ പ്ലാവില തൊപ്പിയും കാല്‍ത്തണ്ടയില്‍ പ്ലാവില ശീലയുമായി കള്ളനും പോലീസും കളിച്ചതും മറന്നു പോയി.....
എത്രയെത്ര കളിപ്പാട്ടങ്ങളായിരുന്നു...വെള്ളയ്ക്കയും പ്ലാവിലയും ചേര്‍ത്ത് വാളവണ്ടി ഉണ്ടാക്കി കളിച്ചിട്ടില്ലെ.... രണ്ടുവെള്ളയ്ക്ക(വെള്ളയ്ക്കയ്ക്ക് മച്ചിങ്ങയെന്നും വിളിപ്പേരുണ്ട്.)ക്കിടയില്‍ ഈര്‍ക്കില്‍ കുത്തിവച്ച് പ്ലാവില ഇടയിലൂടെ കയറ്റി, മുകള്‍ ഭാഗത്തിനും പ്ലാവില കൊണ്ട് മറയുണ്ടാക്കി....എത്രപെട്ടെന്നാണ് കാളവണ്ടി ഉണ്ടാക്കിയിരുന്നത്. തൊടിയിലൂടെ, വീട്ടിനുള്ളിലൂടെ...വള്ളിയില്‍ പിടിച്ച് വലിച്ചു നടക്കുന്ന കാളവണ്ടി.
കുഞ്ഞുങ്ങളെ കവുങ്ങിന്‍ പാളയില്‍ കയറ്റി ഇരുത്തി ഏലേസാ...എലേസാ...വിളിച്ച് വലിച്ചു കൊണ്ടുപോയിരുന്നത് എത്ര രസകരമായിരുന്നു....
മധ്യവേനലവധി പഴയകാലത്ത് കളിക്കാന്‍ മാത്രമുള്ളതായിരുന്നു. തൊടിയിലെ മാവില്‍ മൂഴുവന്‍ പഴുത്തതും പഴുക്കാത്തതുമായ മാങ്ങകള്‍. കാഴ്ചയില്‍ തന്നെ വായില്‍ വെള്ളമൂറുന്ന കര്‍പ്പൂരമാങ്ങ മുതല്‍ ഒറ്റനോട്ടത്തില്‍ വായില്‍ പുളിരസം നിറയ്ക്കുന്ന മൂവാണ്ടന്‍ വരെ.
തെക്കേ തൊടിയില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വലിയ മാവ് നാട്ടുമാവാണ്. നിറയെ കുലച്ചു നില്‍ക്കുന്ന ചെറിയ മാങ്ങകള്‍. ചെറിയ കാറ്റുവന്നാല്‍ ചറപറാ കൊഴിഞ്ഞു വീഴുന്ന പഴുത്തമാങ്ങകള്‍. ഒരു കാറ്റിന് ഒരു കുട്ടമാങ്ങ എന്നാണ് കണക്ക്. നാട്ടുമാവിന്റെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പില്‍ വലിയ ഊഞ്ഞാല്‍ കെട്ടും. ഓരോ ആട്ടത്തിനും മാവ് ഉലയും. പിന്നീട് പഴുത്ത മാങ്ങയുടെ പെരുമഴയാണ്. അവധിക്കാല കളികള്‍ എപ്പോഴും ഈ മാവിന്‍ ചുവട്ടിലാകും. വീഴുന്ന മാങ്ങകളൊക്കെ ചപ്പി തിന്നാം. കളിയും നടക്കും.
മാവിന്‍ ചുവട്ടില്‍ ഓലകുത്തിച്ചാരി വീടുകളിക്കും. ചെറിയകല്ലുകൊണ്ട് അടുപ്പുണ്ടാക്കി അതില്‍ ചിരട്ട മണ്‍കലമാക്കി ചോറും കറിയും വയ്ക്കും. കളിയിലെ വീട്ടില്‍ അച്ഛനും അമ്മയും കുഞ്ഞുങ്ങളുമുണ്ടാകും.
അതിരാവിലെ എഴുന്നേറ്റ് മാവിന്‍ ചുവട്ടിലേക്ക് ഓടും. ആരും എത്തുന്നതിനു മുമ്പ് മാങ്ങാ മുഴുവന്‍ പെറുക്കിയെടുക്കാന്‍. ഓരോ ദിവസവും കൂടുതല്‍ മാങ്ങ കിട്ടുന്നവരാണ് അന്നത്തെ നേതാക്കള്‍. കിട്ടിയ മാങ്ങയുടെ എണ്ണം പറഞ്ഞ് കൂട്ടുകാരോട് വീരസ്യം കാട്ടുന്നവര്‍....
പറങ്കിമാവാണ് മറ്റൊരു ആകര്‍ഷണം. പറങ്കിമാവില്‍ കയറി പറങ്കിയണ്ടി പഴത്തോടെ പറിച്ചെടുക്കും. പഴം തിന്ന ശേഷം പറങ്കിയണ്ടി നിക്കറിന്റെ പോക്കറ്റിലിടും വൈകുന്നേരം വീട്ടില്‍ ചെയ്യുമ്പോള്‍ അത് വീട്ടില്‍ കൊടുക്കും. അവധിക്കാലത്ത് സിനിമയ്ക്ക് പോകാനുള്ള പണം സ്വരൂപിക്കാനാണ് പറങ്കിയണ്ടി ശേഖരിച്ചു വയ്ക്കുന്നത്.
പിന്നെ ചക്ക, ആഞ്ഞിലിച്ചക്ക....എല്ലാം. മുതിര്‍ന്നവരാണ് ആഞ്ഞിലിയില്‍ കയറുന്നത്. പഴുത്ത ആഞ്ഞിലിച്ചക്ക പറിച്ച് താഴേക്കിട്ടു തരും. വലിയ കുട്ടയില്‍ വൈക്കോല്‍ നിറച്ച് അതിലാണ് ആഞ്ഞിലിച്ചക്ക പിടിക്കുന്നത്. തോലുരുഞ്ഞ് ഓരോ ചുളയും രുചിയോടെ തിന്നും. ആഞ്ഞിലിച്ചുവട്ടില്‍ നടന്ന് ആഞ്ഞിലിക്കുരു ശേഖരിച്ച് വീട്ടില്‍ കൊടുക്കും. കുരു മണ്‍കലത്തിലിട്ട് വറുത്ത് ശര്‍ക്കരയും കൂട്ടി ഇടിച്ച് തിന്നും....എന്തുരുചിയാണെന്നോ....
അവധിക്കാലത്തെ പ്രധാന കളി കുട്ടിയുംകോലുമാണ്. പിന്നെ വട്ടു കളി, കള്ളനും പോലീസും കളി. കൂടാതെ എള്ളു വിളഞ്ഞു കിടക്കുന്ന പാടത്ത് എള്ളിന്റെ ഇടയിലെ വഴികളിലൂടെ ഓടിക്കൊണ്ട് പട്ടം പറത്തുകയും ചെയ്യും. കബഡി, കിളിത്തട്ട് തുടങ്ങിയവയുമുണ്ട്....
കള്ളനും പോലീസും കളിക്കുമ്പോഴാണ് പ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുന്നത്. ഇന്‍സ്പക്ടര്‍ക്കും പോലീസുകാരനുമുള്ള തൊപ്പികള്‍ പ്രത്യേകമായി ഉണ്ടാക്കും. കൂടാതെ ഓലക്കാലുകൊണ്ട് കണ്ണട, വാച്ച് എല്ലാം ധരിച്ചാണ് പോലീസുകാരന്‍ വരുന്നത്. ഓളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് കള്ളനെ പോലീസുകാരന്‍ കണ്ടെത്തും.
രാവിലെ കളിക്കാനിറങ്ങിയാല്‍ ഉച്ചയ്ക്ക് ചോറുണ്ണാനൊന്നും വീട്ടിലെത്താറില്ല. മാങ്ങയും പറങ്കിമാങ്ങാ പഴവും ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെയാണ് ആഹാരം. കളികഴിഞ്ഞ് തളര്‍ന്ന് വൈകുന്നേരത്ത് കുളത്തിലേക്കൊരു ചാട്ടമാണ്. എല്ലാവരുംകൂടി കുളം അടിച്ചു കലക്കും. നീന്തിതുടിച്ചുള്ള കുളി. തോര്‍ത്തുമുണ്ടില്‍ മീന്‍ പിടിച്ചുകളിക്കും....
ആര്‍ക്കു മറക്കാനാവും ആ അവധിക്കാലം.....മനസ്സിലേക്ക് ഓടിയെത്തുന്ന നല്ല ഓര്‍മ്മകള്‍....
ഇപ്പോള്‍ അവധിക്കാലം ഇല്ലാത്ത കുട്ടികളാണ് വളര്‍ന്നു വരുന്നത്. അവര്‍ക്ക് പ്ലാവിലത്തൊപ്പിയും വെള്ളയ്ക്കാ വണ്ടിയും പാളയില്‍ കയറിയുള്ള യാത്രയും പരിചിതമല്ല. ഓലവാച്ചും ഓലപ്പന്തും ഓലപ്പമ്പരവും ഓലപ്പീപ്പിയും കണ്ടിട്ടുള്ള കുഞ്ഞുങ്ങളും വിരളം.
നഗരത്തില്‍ മാത്രമല്ല, നാട്ടിന്‍ പുറത്തും ഇപ്പോള്‍ അവധിക്കാല ക്ലാസ്സുകളുടെ മേളമാണ്. തുടര്‍ച്ചയായ പഠിത്തത്തിനിടയില്‍ രണ്ടു മാസം കളിക്കാന്‍ മാത്രമുള്ളതാണ് മധ്യവേനലവധി. പ്രകൃതിയുമായി ഇണങ്ങിയുള്ള കളികളിലൂടെ കുട്ടികള്‍ പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്തിരുന്നു. തൊടിയിലെ വൃക്ഷങ്ങളെ അടുത്തറിഞ്ഞിരുന്നു. പൂക്കളെയും ചിത്രശലഭങ്ങളെയും നിലിവിനെയും അറിയുകയും സ്‌നേഹിക്കുകയും ചെയ്തു.
അവധിക്കാലത്തും പഠിത്തം മാത്രമായതോടെ കുട്ടികള്‍ക്കെല്ലാം നഷ്ടപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിയ, പ്രകൃതിയില്‍ നിന്നുള്ള കളിപ്പാട്ടങ്ങളും ഇല്ലാതായി. പഴയ കളിപ്പാട്ടങ്ങളുടെ സ്ഥാനത്ത് ബാര്‍ബിസെറ്റും ബില്‍ഡിംഗ് ബ്ലോക്ക്‌സും ഡോളുകളും സ്ഥാനം പിടിച്ചു.
ചിരട്ട മണ്‍കലമാക്കി ചോറും കറിയും വച്ചു കളിക്കേണ്ടതില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്ക് കിച്ചണ്‍സെറ്റുകള്‍ ഇപ്പോള്‍ സുലഭം. വെള്ളയ്ക്കയും ഈര്‍ക്കിലിയും കൊണ്ട് സ്റ്റെതസ്‌കോപ്പുണ്ടാക്കി ഡോക്ടറും രോഗിയും കളിക്കേണ്ടതില്ല. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഡോക്ടര്‍ സെറ്റും റെഡി. കള്ളനും പോലീസും കളിക്കാന്‍ ആധുനിക മെഷീന്‍ഗണ്ണിന്റെ രൂപത്തിലുള്ള തോക്കുള്‍പ്പടെയുള്ള സന്നാഹങ്ങളും വിപണയില്‍ സുലഭം.....
കളികളെല്ലാം, വീട്ടിനുള്ളിലോ ഫ്‌ളാറ്റിന്റെ ഏകാന്തതയിലോ മാത്രമായി ചുരുങ്ങുകയും ചെയ്തു. തൊടികളിലെ കളികള്‍ ഇല്ലാതായി. അതുകൊണ്ട് എന്തു സംഭവിച്ചു...?
മാവിലയുടെയും മാവിന്റെയും മണം നോക്കി അതേതുതരം മാങ്ങയാണെന്ന് തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞുങ്ങള്‍ക്കില്ലാതായി. വരിക്കച്ചക്കയും കൂഴച്ചക്കയും വേര്‍തിരിച്ചറിയാന്‍ കഴിയാതെയായി. തൊടിയില്‍ വളരുന്ന ചെറുചെടികള്‍ പോലും കുട്ടികള്‍ക്ക് അന്യമായി. പൂക്കളും ചിത്രശലഭങ്ങളും വണ്ടും ഉറുമ്പും എല്ലാം അവര്‍ക്ക് അറിയാത്തവരായി.....
നഗരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് അവധിക്കാലത്ത് ഗ്രാമത്തിലെ ബന്ധുവീട്ടിലോ കുടുംബവീട്ടിലോ അവധി ആഘോഷിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു. ഇപ്പോള്‍ അതിനും കഴിയാതെയായി. അവധിക്കാല ക്ലാസ്സുകളുടെ ആധിക്യം തന്നെ കാരണം. പലതരത്തില്‍ അവധിക്കാല ക്ലാസ്സുകള്‍....ബുദ്ധിവികാസം..വ്യക്തിത്വ വികസനം....നൃത്തം...പാട്ട്....
നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പോയിട്ടും ഇപ്പോള്‍ കാര്യമില്ല. അവിടെയും അവധിക്കാല ക്ലാസ്സുകളുടെ ആധിക്യമാണിപ്പോള്‍. അതൊരു വ്യവസായമായി വളര്‍ന്ന് കുഞ്ഞുങ്ങളെ കാര്‍ന്നു തിന്നുന്നു...ഗ്രാമ, നഗര വ്യത്യാസമില്ലാതെ.....
പഴയെ ഓലപ്പീപ്പിയും ഓലപ്പന്തും ഓലപ്പമ്പരവും ഓലപാമ്പും മടങ്ങിയെത്തുന്നതെന്നാണ്......ആ നല്ല കാലം കുഞ്ഞുങ്ങള്‍ക്കായി പുനരവതരിച്ചെങ്കില്‍...

No comments:

Post a Comment