Thursday, December 29, 2011

ഒരേയൊരു ഗന്ധര്‍വ്വന്‍

ഗാനഗന്ധര്‍വ്വന്‍ എന്നു മലയാളി വിളിക്കുന്നത് ഒരാളെ മാത്രമാണ്. ആ വിളിപ്പേരു കേള്‍ക്കുമ്പോഴേ ലോകമെങ്ങുമുള്ള മലയാളിയുടെ മനസ്സില്‍ ആ മുഖവും തെളിഞ്ഞു വരും. കാട്ടാശ്ശേരി ജോസഫ് യേശുദാസെന്ന കെ.ജെ.യോശുദാസ്. മലയാളി ദിവസവും ഒരുനേരമെങ്കിലും ആ സ്വരം കേള്‍ക്കാറുണ്ട്. കേള്‍ക്കാതിരിക്കാന്‍ കഴിയാത്ത ശബ്ദമായി, ഓരോ മലയാളിയുടെയും ജീവതത്തിന്റെ ഭാഗമായി യേശുദാസ് എന്ന ഗായകന്‍ മാറി എന്നതാണ് സത്യം.
യേശുദാസിനെക്കുറിച്ച് മുമ്പും ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണത്. അദ്ദേഹത്തിന് എഴുപതു വയസ്സു തികഞ്ഞ സമയത്ത്, മാധ്യമങ്ങള്‍ അതാഘോഷമാക്കിയപ്പോള്‍ മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. മാറി നില്‍ക്കുന്നത് ഉചിതവുമായിരുന്നില്ല. 'ആശ്ചര്യചൂഡാമണി' എന്നപേരിലൊരു ലേഖനം ഈ പംക്തിയില്‍ ഇടംപിടിച്ചു. വരുന്ന ജനുവരി 10ന് യേശുദാസിന് എഴുപത്തിയൊന്ന് വയസ്സാകുകയാണ്. എഴുപത്തിയൊന്നിന്റെ ആഘോഷത്തിനല്ല വീണ്ടും അദ്ദേഹത്തെക്കുറിച്ച് എഴുതുന്നത്. ഇനിയും ആഘോഷിക്കാന്‍ അദ്ദേഹത്തിന് എത്രയോ പിറന്നാളുകള്‍ ബാക്കിയുണ്ട്. കേരള സര്‍ക്കാര്‍ അദ്ദേഹത്തിനെ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതാണ് ഈ കുറിപ്പിന് വീണ്ടും വഴിവച്ചത്. ചലച്ചിത്ര പിന്നണിഗാന രംഗത്തും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അദ്ദേഹത്തിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചലച്ചിത്ര പിന്നണിഗാന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മഹാപ്രതിഭയാണ് അദ്ദേഹമെന്നതും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനു യേശുദാസ് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയുമാണ് ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പ്രത്യേക അവാര്‍ഡ് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചത്.
യേശുദാസിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു കാലത്ത് നല്ല ഗായകനുള്ള സംസ്ഥാന പുരസ്‌കാരം തുടര്‍ച്ചയായി എല്ലാ വര്‍ഷവും അദ്ദേഹം നേടിക്കൊണ്ടിരുന്നു. കൂടാതെ ദേശീയ പുരസ്‌കാരങ്ങളും. ഒരു ഘട്ടത്തില്‍ തനിക്ക് ഇനി പുരസ്‌കാരം തരരുതെന്നും അത് പുതിയ പാട്ടുകാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയ കേരള സര്‍ക്കാരിന്റെ സമഗ്രസംഭാവനാ പുരസ്‌കാരം പാട്ടിനുവേണ്ടി മാത്രമുള്ളതല്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. സാമൂഹ്യ സാസ്‌കാരിക മേഖലകളിലും മതസൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുന്നതിനും അദ്ദേഹം വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും നടത്തിവരുന്ന ജീവിതത്തിനു കൂടിയുള്ളതാണീ പുരസ്‌കാരം. യേശുദാസ് അതിനര്‍ഹനാണെന്നത് ഒട്ടും സംശയമില്ലാത്ത വസ്തുതയാണ്.
1961ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്' എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് യേശുദാസെന്ന ഗായകന്‍ ചലചിത്രലോകത്തേക്കെത്തുന്നത്. ആ വരികളിലെ അര്‍ത്ഥം ജീവിതത്തില്‍ പകര്‍ത്തിയാണ് ഇക്കാലമത്രെയും അദ്ദേഹം മുന്നോട്ടുപോയത്.
വെള്ളിത്തിരയില്‍ പ്രേംനസീര്‍. പിന്നണിയില്‍ വയലാര്‍-ദേവരാജന്‍-യേശുദാസ്. അറുപതുകളില്‍ മലയാളം സിനിമയുടെ സൂത്രവാക്യം ഇങ്ങനെയായിരുന്നു. 1962ല്‍ ഭാഗ്യജാതകത്തിനു വേണ്ടി പി.ലീലയ്‌ക്കൊപ്പം യേശുദാസ് പാടിയ 'ആദ്യത്തെ കണ്‍മണി'എന്ന ഗാനം ശ്രദ്ധേയമായി. പിന്നണിയില്‍ ബാബുരാജ്-ഭാസ്‌കരന്‍ ടീമായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ പി.ഭാസ്‌കരന്‍-ബാബുരാജ് ടീമിന്റെ വലിയ ഹിറ്റുകളിലൊന്നായ ഭാര്‍ഗവിനിലയത്തിലെ 'താമസമെന്തേ വരുവാന്‍' യേശുദാസിനെ ഗായകനെന്ന നിലയില്‍ പ്രശസ്തനാക്കി. അതേ വര്‍ഷം തന്നെയാണ് പഴശിരാജയില്‍ ആര്‍.കെ.ശേഖറിനു വേണ്ടി 'ചൊട്ട മുതല്‍ ചുടല വരെ' അദ്ദേഹം പാടിയത്.
വയലാര്‍-ദേവരാജന്‍ ടീമിന്റെ നിരവിധി ഹിറ്റ് ഗാനങ്ങള്‍ അക്കാലത്ത് യേശുദാസിന്റെ ശബ്ദത്തിലൂടെ പുറത്തു വന്നു. അറുപതുകളില്‍ അത്തരം ഗാനങ്ങളുടെ വേലിയേറ്റമായിരുന്നു. എഴുപതുകള്‍ മലയാള സിനിമയില്‍ പാട്ടിന്റെ വസന്തകാലമായിരുന്നു. ഇന്നും മലയാളികളുടെ ചുണ്ടില്‍ മൂളിക്കളിക്കുന്ന നിരവധി ഈണങ്ങളും വരികളും അക്കാലത്തിന്റെതാണ്. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ.രാഘവന്‍ തുടങ്ങിയവര്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ തന്നെ എം.കെ.അര്‍ജുനന്‍, എ.ടി.ഉമ്മര്‍, രവീന്ദ്രന്‍, കെ.ജെ.ജോയ്, എം.ജി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അക്കാലത്ത് സജീവമായി. എം.എസ്.വിശ്വനാഥന്‍, കെ.വി.മഹാദേവന്‍, വേദ്പാല്‍ വര്‍മ, രവീന്ദ്ര ജെയിന്‍, ഉഷാഖന്ന, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നിവര്‍ മലയാളത്തിനുപുറത്തു നിന്ന് മലയാള സിനിമാപ്പാട്ടു ശാഖയെ സമ്പന്നമാക്കാനെത്തിയതും ആ ദശകത്തിലാണ്. എഴുപതുകള്‍ മുതല്‍ എണ്‍പതിന്റെ പകുതിവരെയായിരുന്നു യേശുദാസിന്റെ പാട്ടുകളുടെ സുവര്‍ണ്ണകാലം എന്നു പറയാം. വലിയൊരു നിര സംഗീത സംവിധായകരുടെ ഈണങ്ങളും വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചുതിരുമല, ഓ.എന്‍.വി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ അര്‍ത്ഥമുള്ള വരികളും യേശുദാസിന്റെ ശബ്ദത്തിനൊപ്പം ചേര്‍ന്നപ്പോള്‍ നിരവധി ഹിറ്റുപാട്ടുകള്‍ മലയാളിക്കു ലഭിച്ചു. പാടിയാലും പറഞ്ഞാലും തീരാത്ത എത്രയോ പാട്ടുകള്‍.
ഈശ്വരന്റെ ശ്രീകോവില്‍ തുറക്കുന്നതും അടയ്ക്കുന്നതും യേശുദാസിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ്. കഴിഞ്ഞ അന്‍പതിലേറെ വര്‍ഷങ്ങളായി നമ്മള്‍ ആ ശബ്ദം കേള്‍ക്കുന്നു. നല്ല ഈണങ്ങളെ ശബ്ദത്തിന്റെ സൗരഭ്യത്താല്‍ സുഗന്ധവത്കരിച്ച യേശുദാസ് എന്ന ഗാനഗന്ധര്‍വ്വനെ പുരസ്‌കാരങ്ങള്‍ ഭ്രേമിപ്പിക്കുന്നില്ല. പാട്ടുകളിലൂടെ അദ്ദേഹം ഓരോ മലയാളിയുടെയും മനസ്സിനുള്ളില്‍ ഇറങ്ങിയിരുന്നു. മനുഷ്യ മനസ്സിന്റെ വൈകല്യങ്ങളെ ഇല്ലാതാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഭക്തിയാണ്. കറയില്ലാത്ത, അസൂയ ഇല്ലാത്ത, സത്യസന്ധമായ ഭക്തി. അതു തന്നെയാണ് ഇപ്പോഴത്തെ പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതും.
എത്ര കണ്ടാലും മതിവരാത്ത കടലലകള്‍ പോലെ, എത്ര കണ്ടാലും കൊതിതീരാത്ത ഗജവീരനെ പോലെ, മലയാളിക്ക് എത്ര കേട്ടാലും മതിയാകില്ല, ഗാനഗന്ധര്‍വ്വന്റെ സ്വരം. അത്രയ്ക്ക് ഇഴുകി ചേര്‍ന്നിരിക്കുന്നു യേശുദാസെന്ന ഗായകന്‍ നമ്മുടെ ജീവിതവുമായി. ഭക്തിയും പ്രണയവും സങ്കടവും സന്തോഷവും എല്ലാം ഇടകലര്‍ന്ന ജീവിതത്തില്‍ യേശുദാസ് ഒഴിച്ചു കൂടാനാകാത്ത വ്യക്തിയാകുന്നു. കടുത്ത ദുഃഖം വന്നു പൊതിയുമ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നമ്മുടെ മനസ്സിലേക്ക് കയറിക്കൂടുന്ന എത്രയോ പാട്ടുകളുണ്ട്. അവയെല്ലാം മനസ്സിനെ ശാന്തതയുടെ തീരത്തെത്തിക്കുന്നു. ആഹ്ലാദത്തിന്റെ കൊടുമുടി കയറുമ്പോള്‍ യേശുദാസ് പാടിയ പാട്ടുകള്‍ തുള്ളിക്കളിച്ചു പാടാന്‍ നമുക്കു കൊതിയാകുന്നു. പ്രണയപരവശനായിരിക്കുമ്പോഴും വിരഹത്താല്‍ നീറുമ്പോഴും മനസ്സിലേക്ക് ഒഴുകിയെത്തണമെന്ന് കൊതിക്കുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സ്വരത്തിലൂടെ നമ്മുടെ ഹൃദയത്തില്‍ കുടിയിരിക്കുന്നുണ്ട്.
ഗുരുവായൂരപ്പന്റെ തിരുനട തുറക്കുമ്പോള്‍ യേശുദാസിന്റെ ശബ്ദമാണ് മനസ്സിലേക്ക് പ്രവഹിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന് ഗുരുവായൂരപ്പനു മുന്നിലെത്താന്‍ ചിലര്‍ വിലക്കുകല്പിച്ചു. ഗന്ധര്‍വ്വനെ പുറത്തു നിറുത്തിയ യാഥാസ്ഥിതിക സമൂഹം ഈശ്വരനെ തിരിച്ചറിയുന്നില്ലെന്നു വേണം കരുതാന്‍. സംഗീതത്തെ ക്ഷേത്രത്തില്‍ കയറ്റി സംഗീതജ്ഞനെ പുറത്തു നിറുത്തിയപ്പോള്‍ പുറത്തു നിന്നദ്ദേഹം പാടുന്നു.
ഗുരുവായൂരമ്പല നടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുര വാതില്‍ തുറക്കും ഞാന്‍
ഗോപകുമാരനെ കാണും....
എല്ലാ ജന്മദിനത്തിനും മൂകാംബികാ ദേവിക്കു മുന്നില്‍ ഭക്തിയോടെ അദ്ദേഹം പാടുന്നു. സൗപര്‍ണ്ണികാ തീര്‍ഥം ശരീരത്തിലും കുടജാദ്രിയിലെ ഔഷധക്കാറ്റിനെ ഹൃദയത്തിലും നിറച്ച് മൂകാംബികാദേവിക്കു മുന്നില്‍ നില്‍ക്കുന്നു. ദേവിക്കു മുന്നില്‍ വിലക്കുകളില്ലാതെ പാട്ടിന്റെ പാലാഴി തീര്‍ക്കുമ്പോള്‍ ദേവീ ശ്രീകോവിലില്‍ നിന്ന് ഇറങ്ങി വന്ന് അദ്ദേഹത്തിന്റെ ശരീരത്തിലേക്കു കയറുന്നു. ആ കാറ്റില്‍ ഒരു പാട്ട് ഒഴുകിയെത്തുന്നു. ഈശ്വരന്‍ മനുഷ്യനായി അവതരിച്ചു.....
പ്രായം എഴുപത്തിയൊന്നിലെത്തുമ്പോഴും സപ്തസ്വരങ്ങളുടെ ഗന്ധര്‍വ്വന്‍ വൃദ്ധനാകുന്നില്ല. ജനലക്ഷങ്ങളുടെ പ്രര്‍ഥനകള്‍ അദ്ദേഹത്തിനു കൂട്ടുണ്ട്. കാടും മലയും താണ്ടി, കല്ലും മുള്ളും ചവിട്ടി ശബരീശ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന അയ്യപ്പഭക്തന്റെ ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്നത് ഒരു ഗാനം.
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരി വിമര്‍ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ...
ഭക്തി ലഹരിയില്‍ പൂങ്കാവനത്തില്‍ സൗരഭ്യം പരക്കുമ്പോള്‍ ഭക്തിയുടെ ഒരു പങ്ക് ഗാനഗന്ധര്‍വ്വനായി മാറ്റി വയ്ക്കുന്നു. കോടി ജനങ്ങളുടെ പുണ്യം അദ്ദേഹത്തിനു കൂടി പകുത്തു നല്‍കുന്നു. കേരള സര്‍ക്കാര്‍ ആദരിച്ചു നല്‍കുന്ന ഈ പുരസ്‌കാരവും അത്തരത്തിലൊന്നാണ്. ആ ശബ്ദം കേള്‍ക്കാതെ ജീവിക്കാനാകാത്ത, കേള്‍ക്കാതെ ഉറങ്ങാനാകാത്ത ഓരോ മലയാളിയുടെയും ആദരവനാണ് അതില്‍ നിറച്ചു വച്ചിരിക്കുന്നത്.

Tuesday, June 7, 2011

മഴ പെയ്യുന്നു....മഴ പെയ്യുന്നു....

സമയം വൈകുന്നേരം 4.50. നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഴ തുടങ്ങുകയായി. മണ്‍സൂണ്‍!, കാത്തിരുന്ന മഴ. മരങ്ങള്‍ക്കിടയിലൂടെ വളരെ വേഗത്തില്‍ മേഘങ്ങള്‍ പാഞ്ഞു പോകുന്നു.പെട്ടന്നൊരു മിന്നല്‍, കാതടപ്പിക്കുന്ന ഇടിമുഴക്കം. മണ്‍സൂണിന്റെ ആദ്യമഴത്തുള്ളികള്‍ക്ക് അകമ്പടിയായി മിന്നലും. മണ്‍സൂണ്‍ കൊച്ചി നഗരത്തിലേക്ക് കടന്നു വരികയാണ്.
കോഫീ ഷോപ്പിലെ വെയിറ്റര്‍മാര്‍ ആഹ്ലാദം അടക്കാനാകാതെ മഴ എന്നുറക്കെ വിളിച്ച് ജനാലക്കരികിലേക്ക് ഓടി. ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെപ്പോലും ഓര്‍ക്കാതെ മഴയെക്കണ്ട് അവര്‍തുള്ളിച്ചാടി. പുറത്ത് നിരത്തില്‍ മഴ വീഴുന്നത് കണ്ട് ചിലര്‍ ആകാശത്തേക്ക് നോക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവര്‍ക്കും സന്തോഷം. ചിലര്‍പൊട്ടിച്ചിരിച്ചു. മറ്റു ചിലര്‍ മഴവെള്ളത്തെ കൈക്കുമ്പിളിലാക്കി സന്തോഷിച്ചു.
കോഫീ ഷോപ്പിന്റെ അടുക്കളവാതില്‍ തുറന്ന് ഒരാള്‍ ചായയുമായി പ്രത്യക്ഷപ്പെട്ടു. മഴ പെയ്തു തുടങ്ങിയത് അയാള്‍ അപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ചായപ്പാത്രം മേശമേല്‍ വച്ച് എല്ലാം മറന്ന് അയാള്‍ ജനാലക്കരികിലേക്ക് ഓടി. കൈനീട്ടി മഴത്തുള്ളികളെ തന്നിലേക്കടിപ്പിച്ചു. കോഫീ ഷോപ്പിന്റെ വാതിലുകള്‍ ജോലിക്കാര്‍ തുറന്നു പിടിച്ചിരിക്കുകയാണ്. ഒരു വലിയ കൂട്ടം ജനങ്ങള്‍ അതിലൂടെ മഴയിലേക്കിറങ്ങി നനഞ്ഞു കുതിര്‍ന്നു.കോട്ടും സ്യൂട്ടുമിട്ട പുരുഷന്മാര്‍, സില്‍ക്ക് സാരിചുറ്റിയ സ്ത്രീകള്‍, സ്‌കൂള്‍ യൂണിഫോം ഇട്ട കുട്ടികള്‍. അവര്‍ മഴയെ സ്വീകരിക്കാനായി കൈകളും മുഖങ്ങളും ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു.....

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ആകാശത്തിനു കീഴെ മഴപെയ്യുന്നതിന്റെ രസകരമായ വിവരണമാണിത്. എംജി റോഡിലെ ഒരു കോഫീഷോപ്പിലിരുന്ന് ഒരു വലിയ മനുഷ്യന്‍ മഴകണ്ട വിവരണം. വെറും മഴയല്ല, മണ്‍സൂണ്‍ മഴത്തുള്ളികള്‍ കടുത്ത വേനലിന് വിരാമമിട്ട് ഒരു ജൂണ്‍മാസത്തില്‍ കൊച്ചിയില്‍ പതിച്ചതിന്റെ വിവരണം. ബ്രിട്ടീഷുകാരനായ അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ മഴയെയും പ്രത്യേകിച്ച് മണ്‍സൂണ്‍ മഴയെയും അത്രകണ്ട് സ്‌നേഹിച്ചു. മണ്‍സൂണ്‍ പെയ്തു തുടങ്ങുന്നത് കാണാന്‍ അദ്ദേഹം ഒരിക്കല്‍ കേരളത്തിലെത്തി. കേരളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യ മുഴുവന്‍ പെയ്ത് പിന്നീട് ഉത്തരേന്ത്യയെ തണുപ്പിക്കുന്ന മണ്‍സൂണിനൊപ്പം അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ എന്ന പത്രപ്രവര്‍ത്തകന്‍ യാത്ര ചെയ്തു. മണ്‍സൂണിനെക്കുറിച്ചും അതൊപ്പം കേരളത്തിലെ പ്രകൃതിയെക്കുറിച്ചും രസകരമായ വിവരങ്ങളടങ്ങിയ പുസ്തകമാണ് ഫ്രേറ്ററുടെ ചേസിംഗ് ദ മണ്‍സൂണ്‍. ഇന്നു വരെ ഇറങ്ങിയതില്‍ ഏറ്റവും നല്ല മഴപ്പുസ്തകം.

മഴ ഒരു വികാരമാണ്. സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരം.എത്രകണ്ടാലും മതിവരാത്ത എന്തോ ഒരു വശീകരണം മഴക്കുണ്ട്.പ്രത്യേകിച്ച് മണ്‍സൂണിന് ആകര്‍ഷകത്വം കൂടും. കടുത്തവേനലില്‍ ഇറ്റു മഴക്കായി ദാഹിച്ചിരിക്കുമ്പോഴാണ് മണ്‍സൂണ്‍ വരുന്നത്. എല്ലാത്തിനെയും തണുപ്പിക്കുന്ന, ആഹ്ലാദിപ്പിക്കുന്ന മാസ്മര ശക്തിയുമായി..
മണ്‍സൂണ്‍ മഴയല്ല. കാറ്റാണ്. മഴ കൊണ്ടുവരുന്ന കാറ്റ്. ലോകത്തിന്റെ പലഭാഗങ്ങളിലും മണ്‍സൂണ്‍ ഉണ്ട്. പക്ഷെ ഇന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍കാറ്റാണ് കൃത്യതയുള്ളതും ശക്തമായതും. അതിലൊക്കെ ഉപരി ഇന്ത്യയിലെ മണ്‍സൂണിന് സൗന്ദര്യവും ഉണ്ട്.
മണ്‍സൂണിന് ഒരു നാട്ടുപേരുണ്ട്. ഇടവപ്പാതി. ഇടവപ്പാതിക്ക് ഇടമുറിയാതെ മഴ എന്നൊരു ചൊല്ലുതന്നെ ഉണ്ട്. കാലങ്ങളായി ഇടവപ്പാതിക്ക് മഴ പെയ്യുന്നുണ്ടെങ്കിലും അതിന്റെ രഹസ്യം മലയാളിക്ക് പറഞ്ഞു തന്നത് അറബികളാണ്. ഒരു പ്രത്യേക കാലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാറ്റു കൃത്യമായി വീശുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. അവര്‍ അതിന് മൗസം എന്നു പേരിട്ടു. പിന്നീട് ഇംഗ്ലീഷുകാരാണ് അത് മണ്‍സൂണ്‍ ആക്കി പരിഷ്‌കരിച്ചത്.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടാണ് മണ്‍സൂണിന് ജന്മം നല്‍കുന്നത്.ചൂടു പിടിച്ച വായു അന്തരീക്ഷത്തിലേക്കുയര്‍ന്ന് ന്യൂനമര്‍ദ്ദമായി രൂപപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കടുത്ത ചൂടാണ് കേരളത്തില്‍ മഴ പെയ്യിക്കുന്നത്. വളരെ ദൂരം കടലിലൂടെയാണ് മണ്‍സൂണ്‍കാറ്റ് വരുന്നത്. കോടിക്കണക്കിന് ടണ്‍ ജലത്തെ ബാഷ്പരൂപത്തില്‍ ഒപ്പിയെടുത്തുകൊണ്ടാണ് യാത്ര. അത് അറബിക്കടലിലൂടെ വന്ന് ആദ്യം തിരുവനന്തപുരത്ത് മഴയായി പെയ്യുന്നു.

സമയം രാവിലെ 9.30. തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നില്‍ മാധവരായര്‍ പ്രതിമക്കു താഴെ നില്‍ക്കുമ്പോഴായിരുന്നു മഴ വന്നത്. ആദ്യം രണ്ടുതുള്ളികള്‍ കയ്യില്‍ വീണു. പിന്നീട് കവിളിലും. പുതു മഴയുടെ മണം. ആകാശത്തേക്ക് നോക്കി. സെക്രട്ടറിയേറ്റിനു മുകളില്‍ ആകാശം കറുത്തിരിക്കുന്നു. മേഘങ്ങള്‍ സെക്രട്ടറിയെറ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് സഞ്ചരിക്കുന്നു. മണ്‍സൂണ്‍ വരവായി. തിരുവനന്തപുരത്തെ ആദ്യ മഴ.
സെക്രട്ടറിയേറ്റിനു മുന്നിലൂടെ കൊടികള്‍ ഉയര്‍ത്തിപ്പിടിച്ച്, ആകാശത്തേക്ക് മുഷ്ടി ചുഴറ്റിയെറിഞ്ഞ് ഒരു സമരം നീങ്ങുകയാണ്. മഴ ഇപ്പോള്‍ സര്‍വ്വതും നനക്കും. സമരക്കാരെയും. മുഷ്ടി ചുഴറ്റിയെറിഞ്ഞ ആകാശത്തേക്ക് തല ഉയര്‍ത്തി അവര്‍ നോക്കുന്നു. എല്ലാവരുടെയും മുഖത്ത് പ്രകാശം. അവകാശ സമരത്തിന്റെ വേദനയില്‍ നിന്ന് തെല്ലു മോചനം പോലെ....
മഴ പെയ്തു തുടങ്ങി. ആദ്യം ചെറുതായി....പിന്നീട് വലിയ ഇരമ്പലോടെ. ഇരു ചക്രവാഹന യാത്രക്കാര്‍ വലിയൊരു പങ്ക് മാധവരായര്‍ പ്രതിമക്കു താഴെ വാഹനങങ്ങള്‍ വച്ച് കടത്തിണ്ണയിലേക്കു കയറി. പക്ഷെ എല്ലാവരുടെയും മുഖത്ത് പ്രകാശമുണ്ടായിരുന്നു. സമരക്കാര്‍ പ്രകടനം നടത്തിക്കഴിഞ്ഞിരുന്നില്ല. മഴയില്‍ നിര്‍ത്താത്ത പ്രതിഷേധം. മഴ അവര്‍ ഇഷ്ടപ്പെടുന്നു. മഴ പെയ്ത് വേഷവും കൊടിയും കുതിര്‍ന്നെങ്കിലും അതു വകവെക്കാതെ നേതാവിന്റെ പ്രസംഗത്തിന് അവര്‍ കാതു നല്‍കി. ഒരാള്‍ നേതാവിന് മഴ നനയാതിരിക്കാന്‍ കുട പിടിച്ചു നല്‍കാന്‍ശ്രമിച്ചു. പക്ഷെ നേതാവ് അതു തട്ടിമാറ്റി, മഴയെ അദ്ദേഹവും ഇഷ്ടപ്പെടുന്നു....
സെക്രട്ടറിയേറ്റ് എന്ന പ്രൗഢമായ കെട്ടിടത്തിനു മേലെ മഴ പെയ്തിറങ്ങുകയാണ്. എല്ലാം കഴുകിക്കളയുന്ന മഴ. മഴയില്‍ കുതിര്‍ന്ന് നില്‍ക്കുന്ന സെക്രട്ടറിയേറ്റ് മന്ദിരത്തിന് വല്ലാത്ത സൗന്ദര്യം.

അമ്മേ, വരൂ വരൂ വെക്കം വെളിയിലേ-
യ്ക്കല്ലങ്കിലിമ്മഴ തോര്‍ന്നു പോമെ;
എന്തൊരാഹ്ലാദമാ മുറ്റത്തടിക്കടി
പൊന്തുന്ന വെള്ളത്തില്‍ത്തത്തിച്ചാടാന്‍!

ബാലാമണിയമ്മയുടെ പ്രശസ്തമായ മഴവെള്ളത്തില്‍ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മഴയെ സാഹിത്യത്തില്‍ കൊണ്ടുവരാത്ത ഒറ്റ സാഹിത്യകാരനും ഉണ്ടാകില്ല. അധവാ അങ്ങിനെ ഉണ്ടെങ്കില്‍ അത്തരം സാഹിത്യം ആസ്വാദ്യകരവുമാകില്ല. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തില്‍ മുതല്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ വരെ മഴ കടന്നു വരുന്നു.
മലയാളത്തിന്റെ മഴ സാഹിത്യം സമ്പന്നമാണ്.മഴ ഇവിടെ എഴുത്തുകാരുടെ പ്രിയപ്പെട്ട വിഷയമാകുന്നു.മഴ വരുന്നത് മേഘത്തില്‍ നിന്നാണല്ലോ. സാഹിത്യത്തില്‍ മേഘത്തെ കൂട്ടു പിടിച്ച എഴുത്തുകാരും നമുക്കുണ്ട്. കാളിദാസന്‍ മേഘത്തെ കൂട്ടുപിടിച്ചാണ് മേഘദൂതം രചിച്ചത്. വിശ്വസാഹിത്യത്തിലെ അമൂല്യകൃതിയില്‍ മേഘത്തെക്കൊണ്ട് കവി ദൂതുചെയ്യിച്ചു.
കവിതയിലും കഥയിലും സിനിമയിലും എല്ലാം മഴയുണ്ട്. ഒരു പക്ഷെ കവിതയിലാകും മഴയെ കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുക. മലയാള ഭാഷയുടെ പിതാവായ എഴഉത്തച്ഛന്റെ കാലം മുതല്‍ക്കേ മഴയെ വര്‍ണ്ണിച്ചിരിക്കുന്നു. ഭാഗവതം ദശമ സ്‌കന്ദത്തിലെ ഋതു വര്‍ണ്ണനം തന്നെ എഴഉത്തച്ഛന്റെ ഏറ്റവും നല്ല മഴ വര്‍ണ്ണനകളിലൊന്നാണ്. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി കുചേല സദ്ഗതിയിലും കുമാരനാശാന്‍ പ്രരോദനത്തിലും മഴയെ വിസ്മയത്തോടെ നോക്കിക്കാണുന്നു.
പി.കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും സുഗതകുമാരിയും എല്ലാം മഴയുമായി പ്രണയം കൂടിയവരാണ്. തകഴിയും എംടിയും ടി.പത്മനാഭനും മുതല്‍ പുതു തലമുറയിലെ കഥാകൃത്തുക്കള്‍ വരെ മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു.
മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി....
പ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ അവസാനിക്കുന്നതിങ്ങനെയാണ്.
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ..
എന്നു സുഗതകുമാരി എഴുതിയിരിക്കുന്നു.
മഴ ചിലര്‍ക്ക് പ്രണയവും വികാരവും ആകുമ്പോല്‍ മറ്റു ചിലര്‍ക്കത് പേമഴയികും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിത...
പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ-
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും,ചത്ത
മൃഗങ്ങളും,മര്‍ത്ത്യ
ജഡങ്ങളും,ജല
പ്രവാഹത്തില്‍ച്ചുഴ
ന്നൊലിച്ചു പോകുന്നു.
മഴയെ അത്യധികം പ്രളയിച്ച ആളാണ് നന്തനാര്‍. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയില്‍ മുറിയിടച്ച്, മഴയുടെ ശബ്ദം കേട്ടുകൊണ്ട് ആത്മഹത്യ ചെയ്ത നന്തനാരുടെ കഥകളിലെല്ലാം മഴയുണ്ട്.
തിരുവാതിര ഞാറ്റു വേലയിലെ തോരാമഴയത്ത് ഭാര്യയോടൊത്ത് കഴിയാന്‍ അന്യനാട്ടില്‍ നിന്നും എത്തുന്ന ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ മഴയില്ല. നിരാശനായി അയാള്‍ തിരികെപ്പോകാനൊരുങ്ങുമ്പോള്‍ തിമിര്‍ത്തുപെയ്യാനുള്ള കരുത്തുമായി മഴ വരുന്നു.പ്രകൃതിക്ക് നന്ദി പറഞ്ഞ അയാള്‍ ഭാര്യയുമായി ശുഭരാത്രി പങ്കിടുമ്പോള്‍ പുറത്ത് മഴയുടെ ഇരമ്പല്‍ ശക്തി പ്രാപിച്ചു വരുന്നു.... നന്തനാരുടെ പ്രശസ്തമായ കഥ ഒരു വര്‍ഷകാല രാത്രി കഥാപ്രേമികളെയും മഴയെപ്രണയിക്കുന്നവരെയും ആനന്ദത്തിലാറാടിക്കും.
തൊണ്ണൂറ്റൊമ്പതിലെ രൂക്ഷമായ വെള്ളപ്പൊക്കമാണ് കേരളം കണ്ട ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും. അതിനെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള എഴുതിയ വെള്ളപ്പൊക്കത്തില്‍ എന്ന കഥ പ്രശസ്തമാണ്.
നാട്ടിലെപ്പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കരതേടിപ്പോയി. വീട്ടുകാവലിനൊരാള്‍,വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറികളുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആടുകള്‍,പട്ടി, പൂച്ച, ആട്, കോഴി, മുതലായ വളര്‍ത്തു മൃഗങ്ങളും. എല്ലാം ഐക്യമത്യമായിക്കഴിയുന്നു, ഒരു ശണ്ഠയുമില്ലാതെ.
വെള്ളപ്പൊക്കത്തില്‍ എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. 1099 കര്‍ക്കിടക മാസം ഒന്നിനു തുടങ്ങിയ മഴയെക്കുറിച്ചാണ് കഥ. മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ കേരളം വെള്ളത്തിനടിയിലായി. താഴ്ന്ന ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി മുങ്ങിപ്പോയി. സമുദ്ര നിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളം കയറി. മരിച്ചവര്‍ എത്രയെന്നു കണക്കില്ല. ഇന്നത്തെ പോലെ അതിനുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു.

അയാള്‍ ആകാശത്തേക്ക് നോക്കി അസ്വസ്ഥനായി നിന്നു. കടുത്ത ചാര നിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ആ ചാര നിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചു വരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷെ എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു.
കാറ്റ് മൂളിക്കൊണ്ടിരുന്നു.മുളങ്കാടുകളെ കിടിലം കൊള്ളിച്ചു കൊണ്ട് ശരം പോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേഉണ്ടായിരുന്നുള്ളു. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചു പോകുന്നു; താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ,മഴ.....
ടി.പത്മനാഭന്റെ മഴ, ഒടുവിലത്തെ മഴ എന്ന കഥയില്‍നിന്നാണിത്.
സ്‌കൂള്‍ തുറക്കുന്നതോടെ കാലവര്‍ഷവും തുടങ്ങും. മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ എത്തുമ്പോഴേക്കും പകുതി നനഞ്ഞിരിക്കും. നാലു മണിക്ക് സ്‌കൂള്‍ വിടുമ്പോഴാണ് മഴ ഘോഷം കൂട്ടി പെയ്യുന്നത്. പറക്കുളം കുന്നു കഴിഞ്ഞ് മലമക്കാവിലെ മേച്ചില്‍പ്പുറത്തെത്തുമ്പോഴാണ് രാവിലെ കളിയായി വെള്ളം കുടഞ്ഞുപോയ കാലവര്‍ഷം ഈറയോടെ ശരിക്കും നനക്കുന്നത്. കുട ചെരിച്ച് പിടിക്കാന്‍ കൂടെ വരുന്ന കാറ്റ് സമ്മതിക്കില്ലല്ലോ.
എം.ടി വാസുദേവന്‍ നായരുടെ മഴ ഓര്‍മ്മക്കുറിപ്പുകള്‍ ആരംഭിക്കുന്നതിത്തരത്തിലാണ്.

മഴയുടെ അത്ര സിനിമയിലഭിനയിച്ച ആരും ഉണ്ടാകില്ല. മഴ സിനിമക്ക് ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു.മഴയുടെ കാല്പനിക ഭംഗി നാം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് സിനിമയിലാണ്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ഒറ്റ സിനിമ മതി മഴയും പ്രണയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍.
കായലിനുമേല്‍ മഴ കോരിപ്പെയ്ത രാത്രിയില്‍ ദൈര്‍ഘ്യം കുറഞ്ഞ ഇടവേളകളിലെത്തിയ മിന്നലിന്റെ വെട്ടത്തില്‍ പരസ്പരം നഗ്നത കാണാന്‍ ഔത്സുക്യം കാണിച്ച ആ രാത്രിയില്‍ തൂവാനത്തുമ്പുമേറ്റി വന്ന്, ഞങ്ങള്‍ ആ പഴയ കഥ പറഞ്ഞു; ജയകൃഷ്ണനുമൊത്ത് കൂനൂരില്‍ പോയ കഥ. ജയകൃഷ്ണന്‍ എന്ന ഭ്രാന്തന്‍ ചെറുപ്പക്കാരന്റെ ചെയ്തികളുടെ കഥ, ജയകൃഷ്ണന്റെ കഥ...
തൂവാനത്തുമ്പികള്‍ക്ക് ആധാരമായ ഉദകപ്പോള എന്ന നോവലില്‍ പത്മരാജന്‍ ഇങ്ങനെ എഴുതി വെക്കുമ്പോള്‍ സിനിമ മഴകൊണ്ടു നിറയുകയായിരുന്നു.
മഴ ഒരു കഥാ പാത്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ വേറെയുമുണ്ട്. ഷാജി. എന്‍. കരുണിന്റെ പിറവിയില്‍ മഴ കഥാപാത്രമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്നൊരു സിനിമയുമുണ്ട്. കമലിന്റെ പെരുമഴക്കാലം എന്ന സിനിമയില്‍ മഴദുഖവും ഒപ്പം സന്തോഷവുമാണ്. മഴ അഭിനയിക്കാത്ത സിനിമകള്‍ അന്വേഷിക്കുന്നതാകും എളുപ്പം. സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മഴതന്നെ.

മലയാളത്തിലെ മഴകാണാന്‍ നിരവധി സഞ്ചാരികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ മഴകാണാനെത്തിയ അറബി സഞ്ചാരികള്‍ മുതല്‍ 1987 ല്‍ വന്ന അലക്‌സാണ്ടര്‍ ഫ്രേറ്റര്‍ വരെ. എന്നാല്‍ വന്ന സഞ്ചാരികളാരും ഫ്രേറ്ററെപ്പോലെ ഗുണം ചെയ്തില്ല. ഫ്രേറ്റര്‍ മഴയെ അറിയുകയും അറിയിക്കുകയുമായിരുന്നു. ലോകത്തിന് കാട്ടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു, ഇവിടെ, ഈ കൊച്ചു കേരളത്തില്‍ ഇങ്ങനെയൊരു മഴ ഉണ്ടെന്ന്.
ദക്ഷിണ ശാന്ത സമുദ്രത്തിലെ വന്വാട്ടു എന്ന ദ്വീപില്‍ നിന്നാണ് ഫ്രേറ്റര്‍ വന്നത്. മലയാളത്തിലെ മഴതേടി. വളരെ യാദൃശ്ചികമായിരുന്നു എല്ലാം. ഒരിക്കല്‍ ലണ്ടനിലെ ഒരാശുപത്രിയില്‍ രോഗികള്‍ക്കിടയില്‍ ഡോക്ടറെക്കാണാന്‍ കാത്തിരിക്കുമ്പോള്‍ ഫ്രേറ്റര്‍ക്ക് ഒരു സുഹൃത്തിനെക്കിട്ടി. മുബൈ സ്വദേശിയായ റീത്ത. അവരോട് ചങ്ങാത്തം കൂടിയ അദ്ദേഹം ഇന്ത്യയെക്കുറിച്ച് ചോദിച്ചു. റീത്ത പറഞ്ഞ കഥകളില്‍ ഫ്രേറ്ററുടെ മനസ്സില്‍ തങ്ങിനിന്നത് മഴയാണ്. കേരളത്തില്‍ തുടങ്ങി ഉത്തരേന്ത്യയില്‍ എത്തുന്ന മണ്‍സൂണ്‍ മഴ. മണ്‍സൂണ്‍ ഗോവയിലെത്തുമ്പോള്‍ അവിടെ മഴ ആഘോഷമുണ്ടെന്നതും അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചു. ഒടുവില്‍ അദ്ദേഹം കേരളത്തിലേക്ക് പറന്നു. മഴകാണാന്‍, മഴക്കൊപ്പം സഞ്ചരിക്കാന്‍.
ഫ്രേറ്റര്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോള്‍ മഴ വന്നിരുന്നില്ല. ആര്‍ത്തിരമ്പി വന്ന മഴയെ സ്വീകരിക്കാന്‍ 1987 ലെ മണ്‍സൂണ്‍ കാലത്ത് കോവളം കടല്‍തീരത്ത് നിന്നവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു. പുതുമഴ നനഞ്ഞ് കോവളം തീരത്ത് നൃത്തം വച്ചത് പുസ്തകത്തില്‍ ഫ്രേറ്റര്‍ വര്‍ണ്ണിച്ചിട്ടുണ്ട്. മണ്‍സൂണ്‍ മഴക്കൊപ്പം അദ്ദേഹം യാത്ര ചെയ്തു. കൊല്ലത്തും കൊച്ചിയിലും മഴ എത്തിയപ്പോള്‍ ഫ്രേറ്ററും ഉണ്ടായിരുന്നു സ്വീകരിക്കാന്‍. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടും അവിടെനിന്ന് ഗോവയിലും മഴക്കൊപ്പം ഫ്രേറ്റര്‍ എത്തി. ലോകത്തേറ്റവും കൂടുതല്‍ മഴ പെയ്യുന്ന ചിറാപൂഞ്ചിയിലും അദ്ദേഹമെത്തി.
ലണ്ടനിലെ ഒബ്‌സര്‍വര്‍ പത്രത്തിന്റെ ചീഫ് ട്രാവല്‍ കറസ്‌പോണ്ടന്റായിരുന്നു അലക്‌സാണ്ടര്‍ ഫ്രേറ്റര്‍. അദ്ദേഹം കേരളത്തിലെ മഴ കണ്ടപ്പോള്‍ നമുക്ക് മഹത്തായ ഒരു പുസ്തകം കിട്ടി. മണ്‍സൂണ്‍ നാളെ ഇല്ലാതായാല്‍, വരും തലമുറക്ക് മണ്‍സൂണിനെ അറിയാന്‍ ഒരു പുസ്തകം.

ഒടുവില്‍ മഴയുടെ കുഞ്ഞുണ്ണി വരികളിതാ..

കാറ്റിന്റെ കൂട്ടില്ലാതെയിടിയില്ലാതെ തനി
ച്ചങ്ങനെ പെയ്തീടണം താമര നൂലുപോലെ
തൂവെള്ളിക്കമ്പിപോലെ
തുമ്പിക്കൈവണ്ണം പോലെ
ഒടുക്കം കുടം കൊണ്ടു ചൊരിയുന്നതുപോലെ
എന്തൊരു രസമതുകാണുവാ,
നതിന്‍ ഗാനം കേള്‍ക്കുവാന്‍!
മേടച്ചൂടിലതിനു കൊതിച്ചൂ ഞാന്‍
മഴ, വന്നപ്പോഴാകട്ടെ,പൈങ്കിളിപ്പെണ്‍ നോവലിന്‍
മാറത്തു കേറിക്കണ്ണുമടച്ചു കിടന്നൂ ഞാ...

Sunday, May 8, 2011

മറന്നുവോ നിങ്ങളീ അവധിക്കാലം....

വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന കുഞ്ഞിന് ചാഞ്ഞു നിന്നിരുന്ന തെങ്ങോലയില്‍ നിന്ന് രണ്ടുഓലക്കാലുകള്‍ ചീന്തിയെടുത്ത് കൈകൊണ്ടു മെടഞ്ഞ് പന്തുണ്ടാക്കിക്കൊടുത്തത് ഓര്‍ക്കുന്നുണ്ടോ.....ഓലപ്പന്ത്.
തൊടിയില്‍ കളിച്ചു നടന്ന കുട്ടികള്‍ക്ക് ഓടിക്കളിക്കാന്‍ ഓലക്കാലും ഈര്‍ക്കിലിയും ഉപയോഗിച്ച് പമ്പരം ഉണ്ടാക്കിയത് മറന്നു പോയോ....ഓലപമ്പരം.
ഈര്‍ക്കിലി കളഞ്ഞ ഓലക്കാലുകള്‍ ചുറ്റിക്കെട്ടി പീ...പീ...പീ...എന്നു ശബ്ദമുണ്ടാക്കുന്ന പീപ്പി പെട്ടന്നുണ്ടാക്കിയതും മറന്നോ....ഓലപ്പീപ്പി.
കുഞ്ഞുങ്ങളെ രസിപ്പിക്കാന്‍ ഓലക്കാല്‍ ഈര്‍ക്കിലി ഊരി പ്രത്യേകതരത്തില്‍ ചുറ്റിക്കെട്ടിയുണ്ടാക്കിയ പാമ്പിനെയും ഓര്‍ക്കുന്നില്ലേ......ഓലപ്പാമ്പ്.
കൈത്തണ്ടയില്‍ ഓലവാച്ചും കെട്ടി, തലയില്‍ പ്ലാവില തൊപ്പിയും കാല്‍ത്തണ്ടയില്‍ പ്ലാവില ശീലയുമായി കള്ളനും പോലീസും കളിച്ചതും മറന്നു പോയി.....
എത്രയെത്ര കളിപ്പാട്ടങ്ങളായിരുന്നു...വെള്ളയ്ക്കയും പ്ലാവിലയും ചേര്‍ത്ത് വാളവണ്ടി ഉണ്ടാക്കി കളിച്ചിട്ടില്ലെ.... രണ്ടുവെള്ളയ്ക്ക(വെള്ളയ്ക്കയ്ക്ക് മച്ചിങ്ങയെന്നും വിളിപ്പേരുണ്ട്.)ക്കിടയില്‍ ഈര്‍ക്കില്‍ കുത്തിവച്ച് പ്ലാവില ഇടയിലൂടെ കയറ്റി, മുകള്‍ ഭാഗത്തിനും പ്ലാവില കൊണ്ട് മറയുണ്ടാക്കി....എത്രപെട്ടെന്നാണ് കാളവണ്ടി ഉണ്ടാക്കിയിരുന്നത്. തൊടിയിലൂടെ, വീട്ടിനുള്ളിലൂടെ...വള്ളിയില്‍ പിടിച്ച് വലിച്ചു നടക്കുന്ന കാളവണ്ടി.
കുഞ്ഞുങ്ങളെ കവുങ്ങിന്‍ പാളയില്‍ കയറ്റി ഇരുത്തി ഏലേസാ...എലേസാ...വിളിച്ച് വലിച്ചു കൊണ്ടുപോയിരുന്നത് എത്ര രസകരമായിരുന്നു....
മധ്യവേനലവധി പഴയകാലത്ത് കളിക്കാന്‍ മാത്രമുള്ളതായിരുന്നു. തൊടിയിലെ മാവില്‍ മൂഴുവന്‍ പഴുത്തതും പഴുക്കാത്തതുമായ മാങ്ങകള്‍. കാഴ്ചയില്‍ തന്നെ വായില്‍ വെള്ളമൂറുന്ന കര്‍പ്പൂരമാങ്ങ മുതല്‍ ഒറ്റനോട്ടത്തില്‍ വായില്‍ പുളിരസം നിറയ്ക്കുന്ന മൂവാണ്ടന്‍ വരെ.
തെക്കേ തൊടിയില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന വലിയ മാവ് നാട്ടുമാവാണ്. നിറയെ കുലച്ചു നില്‍ക്കുന്ന ചെറിയ മാങ്ങകള്‍. ചെറിയ കാറ്റുവന്നാല്‍ ചറപറാ കൊഴിഞ്ഞു വീഴുന്ന പഴുത്തമാങ്ങകള്‍. ഒരു കാറ്റിന് ഒരു കുട്ടമാങ്ങ എന്നാണ് കണക്ക്. നാട്ടുമാവിന്റെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പില്‍ വലിയ ഊഞ്ഞാല്‍ കെട്ടും. ഓരോ ആട്ടത്തിനും മാവ് ഉലയും. പിന്നീട് പഴുത്ത മാങ്ങയുടെ പെരുമഴയാണ്. അവധിക്കാല കളികള്‍ എപ്പോഴും ഈ മാവിന്‍ ചുവട്ടിലാകും. വീഴുന്ന മാങ്ങകളൊക്കെ ചപ്പി തിന്നാം. കളിയും നടക്കും.
മാവിന്‍ ചുവട്ടില്‍ ഓലകുത്തിച്ചാരി വീടുകളിക്കും. ചെറിയകല്ലുകൊണ്ട് അടുപ്പുണ്ടാക്കി അതില്‍ ചിരട്ട മണ്‍കലമാക്കി ചോറും കറിയും വയ്ക്കും. കളിയിലെ വീട്ടില്‍ അച്ഛനും അമ്മയും കുഞ്ഞുങ്ങളുമുണ്ടാകും.
അതിരാവിലെ എഴുന്നേറ്റ് മാവിന്‍ ചുവട്ടിലേക്ക് ഓടും. ആരും എത്തുന്നതിനു മുമ്പ് മാങ്ങാ മുഴുവന്‍ പെറുക്കിയെടുക്കാന്‍. ഓരോ ദിവസവും കൂടുതല്‍ മാങ്ങ കിട്ടുന്നവരാണ് അന്നത്തെ നേതാക്കള്‍. കിട്ടിയ മാങ്ങയുടെ എണ്ണം പറഞ്ഞ് കൂട്ടുകാരോട് വീരസ്യം കാട്ടുന്നവര്‍....
പറങ്കിമാവാണ് മറ്റൊരു ആകര്‍ഷണം. പറങ്കിമാവില്‍ കയറി പറങ്കിയണ്ടി പഴത്തോടെ പറിച്ചെടുക്കും. പഴം തിന്ന ശേഷം പറങ്കിയണ്ടി നിക്കറിന്റെ പോക്കറ്റിലിടും വൈകുന്നേരം വീട്ടില്‍ ചെയ്യുമ്പോള്‍ അത് വീട്ടില്‍ കൊടുക്കും. അവധിക്കാലത്ത് സിനിമയ്ക്ക് പോകാനുള്ള പണം സ്വരൂപിക്കാനാണ് പറങ്കിയണ്ടി ശേഖരിച്ചു വയ്ക്കുന്നത്.
പിന്നെ ചക്ക, ആഞ്ഞിലിച്ചക്ക....എല്ലാം. മുതിര്‍ന്നവരാണ് ആഞ്ഞിലിയില്‍ കയറുന്നത്. പഴുത്ത ആഞ്ഞിലിച്ചക്ക പറിച്ച് താഴേക്കിട്ടു തരും. വലിയ കുട്ടയില്‍ വൈക്കോല്‍ നിറച്ച് അതിലാണ് ആഞ്ഞിലിച്ചക്ക പിടിക്കുന്നത്. തോലുരുഞ്ഞ് ഓരോ ചുളയും രുചിയോടെ തിന്നും. ആഞ്ഞിലിച്ചുവട്ടില്‍ നടന്ന് ആഞ്ഞിലിക്കുരു ശേഖരിച്ച് വീട്ടില്‍ കൊടുക്കും. കുരു മണ്‍കലത്തിലിട്ട് വറുത്ത് ശര്‍ക്കരയും കൂട്ടി ഇടിച്ച് തിന്നും....എന്തുരുചിയാണെന്നോ....
അവധിക്കാലത്തെ പ്രധാന കളി കുട്ടിയുംകോലുമാണ്. പിന്നെ വട്ടു കളി, കള്ളനും പോലീസും കളി. കൂടാതെ എള്ളു വിളഞ്ഞു കിടക്കുന്ന പാടത്ത് എള്ളിന്റെ ഇടയിലെ വഴികളിലൂടെ ഓടിക്കൊണ്ട് പട്ടം പറത്തുകയും ചെയ്യും. കബഡി, കിളിത്തട്ട് തുടങ്ങിയവയുമുണ്ട്....
കള്ളനും പോലീസും കളിക്കുമ്പോഴാണ് പ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുന്നത്. ഇന്‍സ്പക്ടര്‍ക്കും പോലീസുകാരനുമുള്ള തൊപ്പികള്‍ പ്രത്യേകമായി ഉണ്ടാക്കും. കൂടാതെ ഓലക്കാലുകൊണ്ട് കണ്ണട, വാച്ച് എല്ലാം ധരിച്ചാണ് പോലീസുകാരന്‍ വരുന്നത്. ഓളിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് കള്ളനെ പോലീസുകാരന്‍ കണ്ടെത്തും.
രാവിലെ കളിക്കാനിറങ്ങിയാല്‍ ഉച്ചയ്ക്ക് ചോറുണ്ണാനൊന്നും വീട്ടിലെത്താറില്ല. മാങ്ങയും പറങ്കിമാങ്ങാ പഴവും ചക്കയും ആഞ്ഞിലിച്ചക്കയുമൊക്കെയാണ് ആഹാരം. കളികഴിഞ്ഞ് തളര്‍ന്ന് വൈകുന്നേരത്ത് കുളത്തിലേക്കൊരു ചാട്ടമാണ്. എല്ലാവരുംകൂടി കുളം അടിച്ചു കലക്കും. നീന്തിതുടിച്ചുള്ള കുളി. തോര്‍ത്തുമുണ്ടില്‍ മീന്‍ പിടിച്ചുകളിക്കും....
ആര്‍ക്കു മറക്കാനാവും ആ അവധിക്കാലം.....മനസ്സിലേക്ക് ഓടിയെത്തുന്ന നല്ല ഓര്‍മ്മകള്‍....
ഇപ്പോള്‍ അവധിക്കാലം ഇല്ലാത്ത കുട്ടികളാണ് വളര്‍ന്നു വരുന്നത്. അവര്‍ക്ക് പ്ലാവിലത്തൊപ്പിയും വെള്ളയ്ക്കാ വണ്ടിയും പാളയില്‍ കയറിയുള്ള യാത്രയും പരിചിതമല്ല. ഓലവാച്ചും ഓലപ്പന്തും ഓലപ്പമ്പരവും ഓലപ്പീപ്പിയും കണ്ടിട്ടുള്ള കുഞ്ഞുങ്ങളും വിരളം.
നഗരത്തില്‍ മാത്രമല്ല, നാട്ടിന്‍ പുറത്തും ഇപ്പോള്‍ അവധിക്കാല ക്ലാസ്സുകളുടെ മേളമാണ്. തുടര്‍ച്ചയായ പഠിത്തത്തിനിടയില്‍ രണ്ടു മാസം കളിക്കാന്‍ മാത്രമുള്ളതാണ് മധ്യവേനലവധി. പ്രകൃതിയുമായി ഇണങ്ങിയുള്ള കളികളിലൂടെ കുട്ടികള്‍ പ്രകൃതിയെ അറിയുകയും പഠിക്കുകയും ചെയ്തിരുന്നു. തൊടിയിലെ വൃക്ഷങ്ങളെ അടുത്തറിഞ്ഞിരുന്നു. പൂക്കളെയും ചിത്രശലഭങ്ങളെയും നിലിവിനെയും അറിയുകയും സ്‌നേഹിക്കുകയും ചെയ്തു.
അവധിക്കാലത്തും പഠിത്തം മാത്രമായതോടെ കുട്ടികള്‍ക്കെല്ലാം നഷ്ടപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിയ, പ്രകൃതിയില്‍ നിന്നുള്ള കളിപ്പാട്ടങ്ങളും ഇല്ലാതായി. പഴയ കളിപ്പാട്ടങ്ങളുടെ സ്ഥാനത്ത് ബാര്‍ബിസെറ്റും ബില്‍ഡിംഗ് ബ്ലോക്ക്‌സും ഡോളുകളും സ്ഥാനം പിടിച്ചു.
ചിരട്ട മണ്‍കലമാക്കി ചോറും കറിയും വച്ചു കളിക്കേണ്ടതില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക്ക് കിച്ചണ്‍സെറ്റുകള്‍ ഇപ്പോള്‍ സുലഭം. വെള്ളയ്ക്കയും ഈര്‍ക്കിലിയും കൊണ്ട് സ്റ്റെതസ്‌കോപ്പുണ്ടാക്കി ഡോക്ടറും രോഗിയും കളിക്കേണ്ടതില്ല. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഡോക്ടര്‍ സെറ്റും റെഡി. കള്ളനും പോലീസും കളിക്കാന്‍ ആധുനിക മെഷീന്‍ഗണ്ണിന്റെ രൂപത്തിലുള്ള തോക്കുള്‍പ്പടെയുള്ള സന്നാഹങ്ങളും വിപണയില്‍ സുലഭം.....
കളികളെല്ലാം, വീട്ടിനുള്ളിലോ ഫ്‌ളാറ്റിന്റെ ഏകാന്തതയിലോ മാത്രമായി ചുരുങ്ങുകയും ചെയ്തു. തൊടികളിലെ കളികള്‍ ഇല്ലാതായി. അതുകൊണ്ട് എന്തു സംഭവിച്ചു...?
മാവിലയുടെയും മാവിന്റെയും മണം നോക്കി അതേതുതരം മാങ്ങയാണെന്ന് തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞുങ്ങള്‍ക്കില്ലാതായി. വരിക്കച്ചക്കയും കൂഴച്ചക്കയും വേര്‍തിരിച്ചറിയാന്‍ കഴിയാതെയായി. തൊടിയില്‍ വളരുന്ന ചെറുചെടികള്‍ പോലും കുട്ടികള്‍ക്ക് അന്യമായി. പൂക്കളും ചിത്രശലഭങ്ങളും വണ്ടും ഉറുമ്പും എല്ലാം അവര്‍ക്ക് അറിയാത്തവരായി.....
നഗരത്തില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് അവധിക്കാലത്ത് ഗ്രാമത്തിലെ ബന്ധുവീട്ടിലോ കുടുംബവീട്ടിലോ അവധി ആഘോഷിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു. ഇപ്പോള്‍ അതിനും കഴിയാതെയായി. അവധിക്കാല ക്ലാസ്സുകളുടെ ആധിക്യം തന്നെ കാരണം. പലതരത്തില്‍ അവധിക്കാല ക്ലാസ്സുകള്‍....ബുദ്ധിവികാസം..വ്യക്തിത്വ വികസനം....നൃത്തം...പാട്ട്....
നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് പോയിട്ടും ഇപ്പോള്‍ കാര്യമില്ല. അവിടെയും അവധിക്കാല ക്ലാസ്സുകളുടെ ആധിക്യമാണിപ്പോള്‍. അതൊരു വ്യവസായമായി വളര്‍ന്ന് കുഞ്ഞുങ്ങളെ കാര്‍ന്നു തിന്നുന്നു...ഗ്രാമ, നഗര വ്യത്യാസമില്ലാതെ.....
പഴയെ ഓലപ്പീപ്പിയും ഓലപ്പന്തും ഓലപ്പമ്പരവും ഓലപാമ്പും മടങ്ങിയെത്തുന്നതെന്നാണ്......ആ നല്ല കാലം കുഞ്ഞുങ്ങള്‍ക്കായി പുനരവതരിച്ചെങ്കില്‍...

Saturday, March 12, 2011

വടക്ക് കിഴക്കന്‍ സാഹിത്യം

കേരളത്തിലെ എഴുത്തുകാര്‍ ഭാഗ്യശാലികളാണെന്ന് പറയാറുണ്ട്. സാഹിത്യത്തിന് വേണ്ടത്ര സ്വീകാര്യതയുള്ള സമൂഹത്തിലാണ് മലയാള ഭാഷയിലെഴുതുന്ന സാഹിത്യപ്രവര്‍ത്തകര്‍ ജീവിക്കുന്നത് എന്നതാണതിനു കാരണം. എഴുത്തുകാര്‍ക്ക് വലിയതോതില്‍ ബഹുമാനം നല്‍കുന്നവരാണ് മലയാളികള്‍. പുസ്തകങ്ങള്‍ വായിക്കുന്നവരാണെങ്കിലും അല്ലെങ്കിലും ഒരാള്‍ എഴുത്തുകാരനാണെന്നറിഞ്ഞാല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പുസ്തകം വാങ്ങുന്ന ശീലമുള്ള വലിയ സമൂഹം കേരളത്തിലുണ്ട്. അവരെല്ലാം പുസ്തകം വായിക്കുന്നവരാണെന്ന് പറയാന്‍ കഴിയില്ല. തങ്ങളുടെ വീട്ടിലെ മുറിഅലമാരകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പുസ്തകം വാങ്ങിക്കൂട്ടുന്നവരില്‍ കൂടുതലും. വായിക്കുന്നില്ലെങ്കിലും പുസ്തകങ്ങളെ കുറിച്ചുള്ള അറിവ് ഇത്തരക്കാര്‍ക്ക് കൂടുതലാണ്. നല്ല പുസ്തകങ്ങളും മോശം പുസ്തകങ്ങളും അവര്‍ പെട്ടന്നു തിരിച്ചറിയുന്നു. പുസ്തകം വായിക്കാനായോ അല്ലാതെയോ വാങ്ങിക്കൂട്ടുന്നവരാണ് എഴുത്തുകാര്‍ക്ക് പണം സമ്പാദിച്ചു നല്‍കുന്നത്. പുസ്തകങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നാല്ലാതെയും എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗ്ഗശേഷി വിറ്റ് കാശാക്കുന്നുണ്ട് കേരളത്തില്‍. അത് പ്രസംഗത്തിലൂടെയും കഥപറച്ചിലിലൂടെയും കവിതചൊല്ലലിലൂടെയുമൊക്കെയാണ്. കൂടാതെ പലതരത്തിലുള്ള പുരസ്‌കാരങ്ങളിലൂടെയും നല്ലൊരു തുക സാഹിത്യകാരന്മാരുടെ കയ്യിലെത്തുന്നുണ്ട്. ആകെക്കൂടി കണക്കു കൂട്ടുമ്പോള്‍ കേരളത്തിലെ എഴുത്തുകാര്‍ എന്തുകൊണ്ടും ഭാഗ്യം ചെയ്തവരാണ്. നല്ല പണം, ആദരവ്, അന്തസ്...എല്ലാം അവര്‍ക്ക് കിട്ടുന്നു. ഭാരതത്തിന്റെ തെക്കേഅറ്റത്തുള്ള ചെറിയ സംസ്ഥാനത്തിരുന്ന്, ഒരു കുഞ്ഞുഭാഷയില്‍ എഴുതുന്നവരുടെ കാര്യമാണ് മേല്‍വിവരിച്ചത്. ഒന്നോ രണ്ടോ കവിത പ്രസിദ്ധപ്പെടുത്തിയാല്‍, മാസികയിലോ വാരികയിലോ കഥ അച്ചടിച്ചു വന്നാല്‍, ഒരു പുരസ്‌കാരം ലഭിച്ചാല്‍ കേരളത്തില്‍ ഏതൊരാളും സാഹിത്യകാരനാകും. മറ്റു സംസ്ഥാനങ്ങളില്‍ ഈ പ്രവണത ഇല്ലെന്നു തന്നെ പറയാം. കേരളത്തില്‍ ആരുടെയും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പര്യാപ്തമായത്ര പ്രസിദ്ധീകരണങ്ങളുണ്ട്.എന്നാല്‍ കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചാണ്. അവിടെ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് മാന്യത ലഭിക്കുന്നില്ലെന്നു മാത്രമല്ല, സാഹിത്യ പ്രവര്‍ത്തനം മാത്രം ചെയ്യുന്നയാള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയുമാണ്. കേരളത്തിലെ പോലെ പുസ്തകം വാങ്ങുന്നവരോ വായിക്കുന്നവരോ ഇല്ല. കേരളത്തിലെ പോലെ സാഹിത്യത്തിന് വലിയ സ്വാധീനം സമൂഹത്തില്‍ ചെലുത്താനുമായിട്ടില്ല. എന്നാല്‍ വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നല്ല സാഹിത്യം ജനിക്കുന്നുണ്ട്. നല്ല കവിതകളും നല്ല കഥകളും ഉണ്ടാകുന്നു. സാഹിത്യത്തെ പേരിനു വേണ്ടി മാത്രമല്ലാതെ ഗൗരവത്തോടെ കാണുന്നവരാണ് അവിടങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകര്‍. ഈയിടെ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. തെക്കന്‍ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും കൂട്ടായ്മയായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെങ്കിലും കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വേണ്ടത്ര പ്രാതിനിധ്യം പരിപാടിക്കില്ലായിരുന്നു. സാഹിത്യ അക്കാദമിയും സംസ്ഥാന സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഒരു മനസ്സോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കവികളും കഥാകൃത്തുക്കളും ഒത്തു കൂടിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും വേദനിക്കുന്നവനും വേണ്ടിയുള്ള എഴുത്തിന്റെ മനസ്സ് അവര്‍ തുറന്നു വയ്ക്കുകയും പങ്കു വയ്ക്കുകയും ചെയ്തു. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നായി നാല്പതോളം സാഹിത്യപ്രവര്‍ത്തകരാണ് പങ്കെടുത്തത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാഹിത്യത്തിനും സാഹിത്യകാര്‍ക്കും ലഭിക്കുന്ന സ്വീകാര്യത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കാത്തത് അതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെയും സാക്ഷരതയുടെയും കുറവാണെന്നാണ് വിലയിരുത്തുന്നത്. പരമ്പരാഗതമായി കേട്ടുവരുന്നതും പാടിവരുന്നതുമായ കഥകള്‍ക്കും കവിതകള്‍ക്കും അപ്പുറം പുതിയ കഥകളും കവിതകളും ഉണ്ടാകുന്നുണ്ടെന്ന് അറിയാത്തവരാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ കൂടുതലും. അത്തരം വേവലാതികളാണ് ആ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ധനദാ ദേവി(ആസാമിയ), ജോഗേശ്വര്‍ വൈഖ്യ(മണിപ്പൂരി), ആര്‍.എല്‍.തന്‍മാവിയ(മിസോ) എന്നിവര്‍ പങ്കുവച്ചത്. അക്ഷരം വായിക്കാനും അതാസ്വദിക്കാനും അറിയാത്തവരെങ്ങനെ കഥയുടെയും കവിതകളുടെയും വായനക്കാരാകും?.ഈ സംസ്ഥാനങ്ങളില്‍ സാഹിത്യ സാക്ഷരതയുണ്ടാക്കണമെന്നതാണ് അവിടെനിന്നുള്ള സാഹിത്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യം. ഒറിയയിലോ അസാമീസിലോ എഴുതപ്പെട്ടിട്ടുള്ള ഒരു നോവല്‍ ഭാഷമാറ്റി മലയാളത്തിലച്ചടിച്ചു വന്നാല്‍ അതിനു വായനക്കാരേറെയുണ്ടാകുന്നു. പക്ഷേ, അതേ ഭാഷ മാതൃഭാഷയായി സംസാരിക്കുന്നവരുടെ ഇടയില്‍ ആ നോവലിന് വേണ്ടത്ര സമ്മിതിയും പ്രചാരവും ലഭിക്കുന്നില്ല. ഈ പ്രവണതയ്ക്ക് ഉത്തരവാദി ആരാണെന്നതു കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. സാഹിത്യത്തിന്റെയും ഭാഷയുടെയും വളര്‍ച്ചയ്ക്ക് പിന്നാക്ക സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിനു ധനമാണ് കേന്ദ്രസര്‍ക്കാരും മറ്റ് ഏജന്‍സികളും ഒഴുക്കുന്നത്. എന്നാല്‍ അതൊന്നും കാര്യമായ പ്രയോജനം ചെയ്യുന്നില്ല. പ്രയോജനമുണ്ടാകാത്തതിനുള്ള കാരണമായി അവിടെ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത് ഒഴുകിയെത്തുന്ന പണത്തിന്റെ സിംഹഭാഗവും ഇടനിലക്കാരുടെ കൈകളിലാണ് എത്തുന്നത് എന്നതാണ്. ഈ സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കാനുള്ള കാരണമായും അവിടെ നിന്നുള്ള എഴുത്തുകാര്‍ എടുത്തുകാട്ടുന്നതും സാഹിത്യത്തിന്റെ പ്രചാരക്കുറവും അതില്‍ നിന്നുള്ള അനുഭവക്കുറവുമാണ്. നല്ല സാഹിത്യം വായിക്കുന്നവരുടെ മനസ്സില്‍ കരുണയും അനുകമ്പയും സഹാനുഭൂതിയുമെല്ലാം ഉയര്‍ന്ന അവസ്ഥയിലായിരിക്കുമെന്നും അവര്‍ പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫോക്‌ലോര്‍ കലകള്‍ക്ക് വളരെ പ്രചാരമുണ്ട്. അതില്‍ കൂടുതലും അവിടുത്തെ കാര്‍ഷിക സംസ്‌കൃതിയും ജീവിത രീതിയുമായി ബന്ധപ്പെട്ടതാണ്. അത്തരം കലകളെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആശയപ്രചരണത്തിനുള്ള മാര്‍ഗ്ഗങ്ങളാക്കി മാറ്റിയെന്നും അവിടെ നിന്നുള്ളവര്‍ വേവലാതിപ്പെടുന്നു. മലയാളത്തില്‍ നിന്നുള്ള മികച്ച കൃതികളൊന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. അവിടെ നിന്നുള്ള സാഹിത്യപ്രവര്‍ത്തകരില്‍ ചിലര്‍ ഒ.വി.വിജയന്റെയും എം.ടിയുടെയും മറ്റും കൃതികള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിച്ചവയാണ്. ഭരണകര്‍ത്താക്കള്‍ പിന്നാക്കമെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയിട്ടുള്ള ഇത്തരം സംസ്ഥാനങ്ങളില്‍ വലിയൊരു ജനസംസ്‌കാരമുണ്ടെന്നത് മറന്നുപോകുന്നത് അപകടകരമായിരിക്കുമെന്നാണ് മിസോറാമില്‍ നിന്നുള്ള കവി ആര്‍.എല്‍.തന്‍മാവിയ പറഞ്ഞത്. ഭാരതത്തിന്റെ തനതായ പാരമ്പര്യമാണ് അവിടെ നിലനില്‍ക്കുന്നത്. അതത്രയും ശരിയുമാണ്. ഭക്ഷണത്തോടൊപ്പം, തൊഴിലിനോടൊപ്പം...അല്പം സാഹിത്യം കൂടി നല്‍കിയാന്‍ സാംസ്‌കാരിക ബോധവും ദേശാഭിമാനവുമുള്ള വലിയൊരു ജനതയെ സൃഷ്ടിക്കാന്‍ കഴിയും. സര്‍ക്കാരുകള്‍ പണം ചെലവിടേണ്ടത് ആ ഉദ്ദേശ്യത്തോടെയായിരിക്കണം.

Saturday, March 5, 2011

കുട്ടികളുടെ സ്വന്തം

അമര്‍ചിത്രകഥകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകുമോ? നമ്മുടെ പുരാണങ്ങളെ, ചരിത്ര വസ്തുതകളെ, ചരിത്ര പുരുഷന്മാരുടെ വീരകഥകളെ...എല്ലാം കുട്ടികളിലേക്കെത്തിച്ചത് അമര്‍ചിത്രകഥകളിലൂടെയാണ്. കുട്ടികളില്‍ വായനയെന്ന സ്വഭാവവും അറിവിന്റെ ബോധവും വളര്‍ത്താന്‍ അമര്‍ചിത്രകഥകള്‍ വളരെയധികം സഹായിച്ചു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ചിത്രകഥകളെ സ്‌നേഹിക്കുകയും അതിന്റെ വായനക്കാരാകുകയും ചെയ്തത് കഥപറയുന്നതിലും അത് വായനക്കാരെ മനസ്സിലാക്കിക്കുന്നതിലും ചിത്രകഥകള്‍ പുലര്‍ത്തി വന്ന പ്രത്യേകതകള്‍ കാരണമാണ്. അമര്‍ചിത്രകഥകള്‍ വായിച്ചിട്ടില്ലാത്ത കുട്ടികള്‍ ഇല്ലെന്നു പറയുന്നതിനൊപ്പം, അതു വായിച്ചിട്ടില്ലാത്ത മുതിര്‍ന്നവരും ഇല്ലെന്ന് പറയേണ്ടി വരും. കുഞ്ഞുമനസ്സുകളില്‍ ചിത്രകഥകള്‍ക്ക് ഇത്രയധികം സ്വാധീനം സൃഷ്ടിക്കാന്‍ മുഖ്യപങ്കു വഹിച്ച ഒരു വ്യക്തിയുണ്ട്. കഥകള്‍ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പറഞ്ഞ് കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ വിസ്മയിപ്പിച്ച ഒരാള്‍. അദ്ദേഹമാണ് കഴിഞ്ഞ ദിവസം കഥകളുടെ വലിയ കൂട്ടിലേക്ക് സ്വയം നടന്നുപോയ അനന്തപൈ. ആയിരക്കണക്കിന് പുരാണ കഥാപാത്രങ്ങളെ അദ്ദേഹം കുട്ടികള്‍ക്കു പരിചയപ്പെടുത്തി. മൃഗങ്ങളുടെ സംസാരിക്കുന്ന ലോകം സൃഷ്ടിച്ച് നിരവധി വിനോദകഥകള്‍ അദ്ദേഹം നമുക്കു പറഞ്ഞു തന്നു. കപീഷിനെയും സിഗാളിനെയും പീലുവിനെയുമൊക്കെ മറക്കാന്‍ കഴിയുന്ന കുട്ടികളുണ്ടാകില്ല.മരിച്ചയാള്‍ സമൂഹത്തിനു ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ മരണശേഷം വാഴ്ത്തപ്പെടുന്നത് നാട്ടു നടപ്പാണ്. മരിച്ച മഹാനെ ജനങ്ങള്‍ക്ക് അറിയാനും വീണ്ടുമോര്‍ക്കാനുമുള്ള വഴിയാണത്. എന്നാല്‍ അത്തരമൊരാനുകൂല്യം അനന്തപൈയ്ക്ക് മലയാള മാധ്യമങ്ങള്‍ വളരെയൊന്നും നല്‍കിയില്ല. മരണം തന്നെ പലരും അറിഞ്ഞില്ല. ഇത്രത്തോളം കുഞ്ഞുമനസ്സുകളെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച മറ്റൊരാളില്ലന്നിരിക്കെ അനന്തപൈയുടെ മരണത്തെ പ്രാധാന്യത്തോടെ കാണാന്‍ മാധ്യമങ്ങള്‍ക്കായില്ലെന്നത് പരിതാപകരമാണ്. ചിത്രകഥകളുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഓരോ കഥ പറയുമ്പോഴും അദ്ദേഹം കുട്ടികളുടെ മനസ്സിനെ അടുത്തു കണ്ടിരുന്നു. ചിത്രകഥകള്‍ വായിച്ച് കുട്ടികള്‍ വഴിതെറ്റില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ചിത്രകഥകളുടെ വായനയിലൂടെ കുട്ടികള്‍ കൂടുതല്‍ അറിവുള്ളവരായി വളരുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് പുരാണങ്ങളിലുള്ള അറിവ് കുറവാണെന്ന തിരിച്ചറിവാണ് അമര്‍ചിത്രകഥകളുമായി രംഗത്തു വരാന്‍ അനന്തപൈയെ പ്രേരിപ്പിച്ചത്. അതിനു പിന്നില്‍ അദ്ദേഹത്തെ ചിന്തിപ്പിച്ച ഒരു സംഭവവുമുണ്ട്. ഒരിക്കല്‍ ഒരു ക്വിസ് പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യന്‍ പുരാണങ്ങളും ഗ്രീക്ക് പുരാണങ്ങളുമായിരുന്നു ചോദ്യങ്ങള്‍. ഗ്രീക്ക് പുരാണ സംബന്ധമായ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറഞ്ഞ കുട്ടികള്‍ പക്ഷേ, ഭാരതീയ പുരാണങ്ങളില്‍ അറിവില്ലാത്തവരായിരുന്നു. നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള വഴിയായാണ് അദ്ദേഹം അമര്‍ചിത്രകഥ തുടങ്ങിയത്. 1965-70 കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ പാശ്ചാത്യ കോമിക്കുകളിലും ഫാന്റം, സൂപ്പര്‍മാന്‍ തുടങ്ങിയ ഇറക്കുമതിക്കഥകളിലും പെട്ടുകിടക്കുകയായിരുന്നു. അതിനു മാറ്റം വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. നമ്മുടെ സംസ്‌കാരത്തിലും പുരാണത്തിലുമൂന്നിയ കഥകളുടെ വലിയ സദ്യ അദ്ദേഹം കുഞ്ഞുങ്ങള്‍ക്കായി ഒരുക്കി. കഥ പറയുന്ന അമ്മൂമ്മമാര്‍ നഷ്ടമായിക്കൊണ്ടിരുന്ന സമൂഹത്തില്‍, കഥപറയാനറിയാത്തവരോ അതിനു സമയമില്ലാത്തവരോ ആയ രക്ഷിതാക്കളുള്ള കുടുബത്തില്‍ ആ കര്‍ത്തവ്യം അനന്തപൈയുടെ അമര്‍ചിത്രകഥകള്‍ ഏറ്റെടുത്തു. കുഞ്ഞുങ്ങളോട് വിവിധ ഭാരതീയ ഭാഷകളിലൂടെ കഥകള്‍ പറഞ്ഞു തുടങ്ങി. മഹാഭാരതത്തിലെ വിവിധങ്ങളായ കഥാപാത്രങ്ങളെ കുറിച്ച്, രാമായണത്തെ കുറിച്ച്, ചരിത്ര പുരുഷന്മാരെ കുറിച്ച്....1967ലാണ് അമര്‍ചിത്രകഥ പ്രസീദ്ധീകരണം ആരംഭിച്ചത്. 'അമര്‍ചിത്രകഥ'കളുടെ വിജയം നാളിതുവരെയുള്ള പ്രസിദ്ധീകരണ ചരിത്രത്തെ അതിശയിപ്പിക്കുന്നതായി വളര്‍ന്നത് കുറഞ്ഞകാലത്തിലാണ്. പുരാണകഥകളും ചരിത്രകഥകളുംഹൃദ്യമായ ചിത്രങ്ങളോടെ അവതരിപ്പിച്ചാണ് 'അമര്‍ചിത്രകഥ' കുട്ടികളെ എളുപ്പം വശീകരിച്ചത്. അനന്തപൈ തന്നെ അവയ്ക്ക് അക്ഷരരൂപം നല്കി. ചിത്രങ്ങളിലും എഴുത്തിലും തെല്ലും വിട്ടുവീഴ്ചചെയ്യാതെയാണ് അദ്ദേഹം വളരെക്കാലം 'അമര്‍ചിത്രകഥ' തുടര്‍ന്നുവന്നത്. അത്ഭുകരമായിരുന്നു അവയുടെ വില്‍പ്പനകണക്ക്. ഇംഗ്ലീഷിലും ഇരുപതിലേറെ ഭാരതീയ ഭാഷകളിലുമായി പ്രതിവര്‍ഷം മുപ്പതുലക്ഷം കോപ്പികളാണ് അമര്‍ചിത്രകഥ ചൂടപ്പംപോലെ വിറ്റത്. 2007ല്‍ എ.സി.കെ.മീഡിയ ഏറ്റെടുക്കുംവരെ അനന്തപൈ ആണ് ഇതിന് നേതൃത്വം വഹിച്ചത്. ഭാരതത്തിന്റെ സ്വന്തം കോമിക് കഥാപാത്രങ്ങളുമായി 'ട്വിങ്കിള്‍' ചിത്രകഥാ പ്രസിദ്ധീകരണവും അനന്തപൈ പുറത്തിറക്കി. അമര്‍ചിത്രകഥയുടെ വിജയമാണ് 'ട്വിങ്കിളി'ലേക്ക് പൈയുടെ ശ്രദ്ധതിരിച്ചത്. 'രംഗ്‌രേഖ ഫീച്ചേഴ്‌സി'ന്റെ ബാനറില്‍ തുടങ്ങിയ ട്വിങ്കിളാണ് ഇന്ത്യയിലെ ആദ്യത്തെ കോമിക് കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ്. 1998വരെ ട്വിങ്കിളിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. എക്കാലത്തും കുട്ടികളുടെ മനം കവര്‍ന്ന 'കപീഷ്' എന്ന അത്ഭുതവാലുള്ള കുരങ്ങനെയും അദ്ദേഹം സൃഷ്ടിച്ചു. കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പൂമ്പാറ്റ ദൈ്വവാരികയും പൈകോക്ലാസിക്‌സും അനന്തപൈയുടെ സര്‍ഗ്ഗാത്മകതയില്‍ ജനിച്ചവയാണ്. 1937ല്‍ കര്‍ണ്ണാടകയിലെ മംഗലാപുരത്ത് കര്‍ക്കലയിലാണ് അനന്തപൈ ജനിച്ചത്. ശാസ്ത്രവിഷയങ്ങളാണ് പഠിച്ചതെങ്കിലും താല്‍പര്യം മുഴുവന്‍ കോമിക്‌സുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിലായിരുന്നു. 1954ലാണ് എഡിറ്റിംഗിലേക്കും പ്രസാധനത്തിലേക്കും പൈ ഇറങ്ങിത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ പുസ്‌കവിഭാഗത്തിന്റെ ജൂനിയര്‍ എക്‌സിക്യൂട്ടിവ് ആയി. അവിടെ വച്ചാണ് 'ഇന്‍ക്രാജല്‍' എന്ന കോമിക്പുസ്തകം പുറത്തിറക്കിയത്.പണ്ടു 'പൂമ്പാറ്റ'യും പിന്നീട് 'ബാലരമ'യും ആദ്യം കയ്യില്‍ കിട്ടിയാല്‍ കുട്ടികള്‍ വായിച്ചിരുന്നത് കപീഷിനെയാണ്. കപീഷിന് ഹനുമാന്‍ അറിഞ്ഞു നല്‍കിയ വരമായിരുന്നു നീട്ടാന്‍ കഴിയുന്ന മാന്ത്രികവാല്‍. ആ വാലിന്റെ മാന്ത്രികതയില്‍ ശത്രുക്കളെ തോല്‍പ്പിച്ച നിരവധി കഥകള്‍. നല്ലവരായ പിന്റുവും മോട്ടുവും ബന്ദിരയും....ക്രൂരന്മാരായ സിഗാളും പീലുവും ദൊപ്പയ്യയും...പിന്നെ കാട്ടിലെ നിയമങ്ങളും. എല്ലാം കുട്ടികള്‍ വളരെക്കൂടുതല്‍ ഇഷ്ടപ്പെട്ടു. കഥകളുടെ വിസ്മയപ്പെട്ടി തുറന്നുവയ്ക്കാന്‍ ഇനി അങ്കിള്‍പൈ എന്ന കുട്ടികളുടെ പൈമാം ഇല്ല. വര്‍ഷങ്ങളോളം എണ്ണമറ്റ കുട്ടികളെ കഥകളുടെ മഹാസാഗരത്തിലേക്ക് ആനയിച്ച 'അമര്‍ ചിത്രകഥ'യുടെ പിതാവ് അനന്ത്‌പൈ കഥകളുടെ വിസ്മയക്കൂട് നമ്മുടെ കുട്ടികള്‍ക്കായി, ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി നല്‍കിയിട്ടാണ് മരണത്തിന് കീഴടങ്ങിയത്. അവയെല്ലാം കുഞ്ഞുങ്ങളെക്കൊണ്ട് നമുക്കു വായിപ്പിക്കാം. അനന്തപൈയെ എക്കാലത്തും ഓര്‍ത്തു വയ്ക്കാന്‍ അതുപകരിക്കും. അദ്ദേഹത്തിനു നല്‍കുന്ന ശ്രദ്ധാഞ്ജലിയാണത്.

Sunday, February 6, 2011

ചിത്ര നക്ഷത്രം

മലയാളി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ശബ്ദമേതെന്ന ചോദ്യത്തിന് പെട്ടന്നുത്തരം നല്‍കാന്‍ കഴിയും. കെ.ജെ.യേശുദാസ് എന്ന്. മലയാളിയുടെ കാതുകള്‍ക്ക് ഇമ്പമേറ്റുന്ന കുയില്‍നാദമേതെന്ന ചോദ്യത്തിനും ഉത്തരം ഉടനുണ്ട്. കെ.എസ്.ചിത്രയെന്ന്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി 'ചിന്നക്കുയിലി'ന്റെ മധുരിത ശബ്ദം നമുക്കിടയിലുണ്ട്. പതിനയ്യായിരത്തില്‍ പരം പാട്ടുകളിലൂടെ നാമാശബ്ദത്തെ സ്‌നേഹിക്കുന്നു....കെ.എസ്.ചിത്ര പാട്ടുപാടിതുടങ്ങിയിട്ട് മുപ്പതു വര്‍ഷങ്ങളായി. ഇനിയുമെത്രയോ വര്‍ഷങ്ങള്‍ ചിത്രയുടെ പാട്ട് നമുക്കുകേള്‍ക്കാനുണ്ട്. തമിഴ്‌നാട്ടുകാര്‍ സ്‌നേഹത്തോടെ ചിന്നക്കുയിലെന്നു വിളിപ്പേരു നല്‍കിയ കേരളത്തിന്റെ സ്വന്തം വാനമ്പാടി....എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന സിനിമയിലൂടെയാണ് ചിത്ര ചലച്ചിത്രഗാനരംഗത്തെത്തുന്നത്. മുമ്പും ഗായികമാര്‍ നമുക്കനവധി ഉണ്ടായിരുന്നെങ്കിലും ചിത്രയുടെ ശബ്ദം നമുക്കിടയിലേക്കു വന്നശേഷമാണ് മലയാളികളുടെ ജീവിതാവസ്ഥകളില്‍ ഒരു പെണ്‍ശബ്ദം മാറ്റമുണ്ടാക്കി തുടങ്ങിയത്. ഗായകന്മാരോടായിരുന്നു മലയാളിക്ക് കൂടുതല്‍ താല്പര്യം. യേശുദാസിനും ജയചന്ദ്രനും മുമ്പേ നിരവധി ഗായകര്‍ നമ്മുടെ മനസ്സു കീഴടക്കി. പാട്ടുപാടാന്‍ ജാനകിയും സുശീലയും വാണിജയറാമുമെല്ലാം അന്നുണ്ടായിരുന്നെങ്കിലും ആണ്‍ശബ്ദത്തോടായിരുന്നു നമുക്കു കൂടുതലടുപ്പം. പെണ്‍ശബ്ദത്തെ ഇഷ്ടപ്പെട്ടിരുന്നത് ആണിനു കൂട്ടുപാടുമ്പോള്‍ മാത്രമായിരുന്നു. സാഹിത്യ സിനിമാ സംബന്ധമായ ഏതിനെകുറിച്ചായാലും എണ്‍പതുകളെന്നൊരു അതിര്‍വരമ്പു നമ്മള്‍ പറയാറുണ്ട്. എണ്‍പതുകളിലെ സിനിമ, എണ്‍പതുകളിലെ സാഹിത്യം....എന്നൊക്കെ. അതേ എണ്‍പതുകളില്‍ തന്നെയാണ് മലയാളികളുടെ സിരകളില്‍ സംഗീതത്തിന്റെ മാസ്മരിക ഭാവങ്ങള്‍ നിറച്ച് ചിത്രയുടെ പാട്ട് ഉച്ചസ്ഥായിയിലായത്. പെണ്‍ശബ്ദത്തെ മലയാളി സ്വീകരിച്ചു തുടങ്ങിയതും അക്കാലത്താണ്. ചിത്രയ്‌ക്കൊപ്പം ഒരുപിടി ഗായികമാരാണ് മലയാള സിനിമാ പിന്നണിസംഗീതം അടക്കിവാഴാനെത്തിയത്. അമ്പിളി, സുജാത, ലതിക, കെ.എസ്.ബിന തുടങ്ങിയരാണ് അക്കൂട്ടത്തിലുള്ളത്. എന്നാല്‍ ചിത്രയിലെ ഗായിക മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി പെട്ടന്നു വളര്‍ന്നു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെന്നിന്ത്യയിലാകെയും ചിത്രയുടെ പാട്ടു കേട്ടു...അട്ടഹാസത്തിനു ശേഷം നവംബറിന്റെ നഷ്ടം, ഞാന്‍ ഏകനാണ് എന്നീ സിനിമകളില്‍ ചിത്ര പാടി. പിന്നീട് നേരെ തമിഴിലേക്ക്. ഇളയരാജയുടെ സംഗീതത്തില്‍ നീ താനാ അന്തക്കുയില്‍ എന്ന സിനിമയില്‍ പാടി. പെണ്‍പാട്ടില്‍ തമിഴിലെ തിളക്കമുള്ള നക്ഷത്രമായി മാറാന്‍ ചിത്രയ്ക്ക് അധികകാലം വേണ്ടി വന്നില്ല. തമിഴില്‍ നിന്ന് പിന്നീട് തെലുങ്കിലേക്ക്. അവിടെനിന്ന് കന്നടയിലേക്ക്..തെന്നിന്ത്യയാകെ പാട്ടുകളുമായി ചിത്ര പാറിപ്പറന്നു. ഒറിയ, ഹിന്ദി, അസാമീസ്, ബംഗാളി, ബഡഗ, പഞ്ചാബി സിനിമകളിലും പാടിയിട്ടുണ്ട്. എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഗായികയാണ് ചിത്ര. ചിത്രയുടെ ശബ്ദം കേള്‍ക്കുന്ന ഏതൊരുമലയാളിയുടെയും മനസ്സില്‍ ഗൃഹാതുരമായ ചില സ്മരണകള്‍ ഉണര്‍ന്നു വരും. ടിവിയില്‍ ചിത്രപാടുമ്പോള്‍ വീട്ടിലെ പൂമുഖത്തേക്കു ചാഞ്ഞു നില്‍ക്കുന്ന കര്‍പ്പൂരമാവിന്റെ കൊമ്പിലിരുന്നൊരു കുയില്‍ പാടുന്നതുപോലെ....കിടക്കയ്ക്കരികിലിരുന്ന് മുടിയിഴകളിലൂടെ വിരലോടിച്ചൊരു സ്‌നേഹലാളനം അനുഭവിക്കുന്നതുപോലെ....''സംഗീതമേ! നിന്റെ ദിവ്യസൗഭാഗ്യത്തിന്‍സന്ദേശമായ് ഞാനുണര്‍ന്നുവെങ്കില്‍?പാരിരുള്‍ മൂടിയ മാനസസാനുവിന്‍പാഴ്ക്കതിരായി പടര്‍ന്നുവെങ്കില്‍?...''സംഗീതവുമായുള്ള ദിവ്യാനുരാഗത്തില്‍ ചിത്രയുടെ ശബ്ദം ഇഴുകിച്ചേരുമ്പോള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ അത് കുളിര്‍മഴ പെയ്യിക്കുന്നു. പുരുഷ ശബ്ദത്തില്‍ മാത്രം പാട്ടുകേള്‍ക്കാന്‍ താല്പര്യപ്പെട്ടിരുന്ന മലയാളിയുടെ മനസ്സിലേക്ക് പെണ്‍ശബ്ദത്തിന്റെ മാധുര്യം പകര്‍ത്തിയ വാനമ്പാടിയായി ചിത്ര..കേരളത്തിന്റെ സ്വന്തം വാനമ്പാടി.ആറുതവണ ചിത്രയ്ക്ക് നല്ല പാട്ടുകാരിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1986ല്‍ തമിഴ് സിനിമ 'സിന്ധുഭൈരവി'യിലെ പാട്ടിനായിരുന്നു ആദ്യം. ''പാടറിയേന്‍..പടിപ്പറിയേന്‍...പള്ളിക്കൂടം...'' എന്ന പാട്ട് ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടിലുണ്ട്.1987ല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നക്ഷതങ്ങള്‍എന്ന ചലച്ചിത്രത്തിലെ മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞള്‍ക്കുറിമുണ്ടും ചുറ്റി....എന്ന പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു. കേട്ടാലും കേട്ടാലും മതിവരാത്ത ഈണം, കേട്ടാലും കേട്ടാലും മതിവരാത്ത ചിത്രയുടെ ശബ്ദം കൂടിയായാല്‍ പിന്നെ പറയേണ്ടതുമില്ല...ആ പാട്ടിനും ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...വൈശാലിയിലെ ഈ പാട്ട് ആര്‍ക്കാണു മറക്കാന്‍ കഴിയുക...89ലെ ദേശീയ അവാര്‍ഡ് ചിത്രയിലൂടെ കേരളത്തിലെത്തിയത് ഈ മനോഹരഗാനത്തിലൂടെയാണ്. 1996ല്‍ തമിഴില്‍ പുറത്തിറങ്ങിയ മിന്‍സാരക്കനവ് എന്ന സിനിമയിലൂടെയാണ് ചിത്രയെതേടി ദേശീയ പുരസ്‌കാരം വന്നത്. ''മാനാ മധുരൈ....ഓ..ലാ ലാ ലാ..''എന്ന ഗാനം ഭാഷയ്ക്കതീതമായി ഏവരും ഏറ്റുവാങ്ങി. 1997ല്‍ വിരാസത് എന്ന ഹിന്ദി ചലച്ചിത്രത്തിലെ പാട്ടിനാണ് മലയാളിയായ കെ.എസ്.ചിത്ര ദേശീയപുരസ്‌കൃതയായത്. 2004ല്‍ ചേരന്റെ ഓട്ടോഗ്രാഫിലൂടെ വീണ്ടും.തമിഴ്‌നാട് സര്‍ക്കാരിന്റെ നല്ലപാട്ടുകാരിക്കുള്ള പുരസ്‌കാരം ചിത്രയ്ക്ക് നാലുതവണ ലഭിച്ചു. ആന്ധ്രാസര്‍ക്കാരിന്റെത് എട്ടുതവണയും. കര്‍ണ്ണാടക സര്‍ക്കാര്‍ മൂന്നു വര്‍ഷങ്ങളില്‍ നല്ലപാട്ടുകാരിക്കുള്ള പുരസ്‌കാരം നല്‍കി ചിത്രയെ ആദരിച്ചിട്ടുണ്ട്. പതിനഞ്ച് തവണയാണ് കേരളാസര്‍ക്കാരിന്റെ പുരസ്‌കാരം ചിത്ര നേടിയത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ആന്ധ്രയുടെയും പുരസ്‌കാരങ്ങള്‍ ഒരേ വര്‍ഷം നേടിയിട്ടുമുണ്ട്.''ഒരേസ്വരം ഒരേനിറം ഒരേ ശൂന്യ സന്ധ്യാംബരം...''(എന്റെ കാണാക്കുയില്‍.1985), ''പൂമാനമേ ഒരു രാഗമേഘം താ...''(നിറക്കൂട്ട്.1985), ''ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍..''(നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്.1985), ''മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...''(നഖക്ഷതങ്ങള്‍.1986), ''ഈണം മറന്ന കാറ്റെ! ഇതിലേ പറന്ന കാറ്റെ!....''(ഈണം മറന്ന കാറ്റ്. 1987), ''താലോലം പൈതല്‍ താലോലം...''(എഴുതാപ്പുറങ്ങള്‍.1987), ''ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി...''(വൈശാലി.1988), ''കളരിവിളക്കു തെളിഞ്ഞതാണോ...''(ഒരു വടക്കന്‍ വീരഗാഥ. 1989), ''തങ്കത്തോണി തെന്മലയോരം കണ്ടേ...''(മഴവില്‍ക്കാടവടി. 1989), ''കണ്ണില്‍ നിന്‍ മെയ്യില്‍...''(ഇന്നലെ.1990), ''പാലപ്പൂവേ നിന്‍ തിരുമംഗല്യത്താലി തരൂ..''(ഞാന്‍ ഗന്ധര്‍വ്വന്‍.1990). ''താരം വാല്‍ക്കണ്ണാടി നോക്കി...''(കേളി, 1991),''സ്വരകന്യകമാര്‍ വീണ മീട്ടുകയായ്...''(സാന്ത്വനം.1991), ''മൗനസരോവരമാകെയുണര്‍ന്നു..'' (സവിധം.1992), ''രാജഹംസമേ! മഴവില്‍ കുടിലില്‍...''(ചമയം. 1993),''സംഗീതമേ! നിന്റെ ദിവ്യസൗഭാഗ്യത്തിന്‍...''(ഗസല്‍.1993), ''പാര്‍വ്വവണേന്തു..''(പരിണയം.1994), ''ശശികലചാര്‍ത്തിയ ദീപാവലയം...''(ദേവരാഗം.1995), ''പുലര്‍വെയിലും പകല്‍മുകിലും...''(അങ്ങനെ ഒരവധിക്കാലത്ത്.1999), ''മൂളി മൂളി കാറ്റിനുണ്ടൊരു...''(തീര്‍ത്ഥാടനം.2001), ''കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍...''(നന്ദനം.2002), ''മയങ്ങിപ്പോയി...ഞാന്‍ മയങ്ങിപ്പോയി...''(നോട്ടം.2005). ഈ പാട്ടുകളെല്ലാം സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിനു മുന്നേ ജനങ്ങളുടെ അംഗീകാരം നേടിയവയാണ്.നാട്ടിന്‍പുറ സംസ്‌കാരത്തിന്റെ തനിമയും പ്രയോഗ ശൈലിയുമാണ് ചിത്രപാടിയ പാട്ടുകള്‍ക്കേറെയും. നല്ല പാട്ടെഴുത്തുകാരന്റെ വരികളില്‍ക്കൂടി, നല്ല സംഗീതസംവിധായകന്റെ ഈണത്തില്‍ കൂടി ചിത്രയുടെ ശബ്ദത്തില്‍ വരുന്ന പാട്ടുകളെല്ലാം മലയാളിയെ ഗൃഹാതുര സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുമെന്ന് പറഞ്ഞത് അതിനാലാണ്. പ്രകൃകതിയുടെ വര്‍ണ്ണന ചിത്രപാടുമ്പോള്‍ നമ്മള്‍ ആ പ്രകൃതിയോടൊട്ടി നില്‍ക്കുകയാണെന്നു തോന്നും. ശിവമല്ലി പൂപൊഴിക്കും മാര്‍ഗ്ഗഴിക്കാറ്റെ..., വിരല്‍തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ...., ആടി തൊടിയിലേതോ..., ആവണിപ്പൊന്നൂഞ്ഞാല്‍...., കാറ്റില്‍ ഇളം കാറ്റില്‍...., ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന..., പാലപ്പൂവെ..., മഴവില്‍ കൊതുമ്പിലേറി വന്ന...., താരം വാല്‍ക്കണ്ണാടി നോക്കി......മനസ്സിലേക്കൊടിയെത്തുന്ന പാട്ടുകളെത്രയാണ്...ചിത്ര വലിയഭക്തയാണ്. അതിനാല്‍ അവരുടെ പാട്ടുകളില്‍ ഭക്തി മുഴച്ചു നില്‍ക്കുന്നു. കൃഷ്ണനെ വര്‍ണ്ണിക്കുന്നത് ചിത്രയുടെ ശബ്ദത്തിലാകുമ്പോള്‍ സാക്ഷാല്‍ കൃഷ്ണനു പോലും അസൂയ ഉണ്ടാകും. ചിത്രയുടെ പാട്ടിലൂടെ കൃഷ്ണനെ കാണാന്‍ ശ്രമിക്കുമ്പോള്‍ കാര്‍വര്‍ണ്ണന്‍ നമ്മുടെ വീട്ടില്‍ നമുക്കൊപ്പമുണ്ടെന്നു തോന്നും. മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി....., കണ്ണനെന്നു പേര്..., അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ..., കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍... തുടങ്ങിയ നിരവധിക്കാലങ്ങളില്‍ നമുക്കതു തിരിച്ചറിയാന്‍ കഴിയും. ഏതു പാട്ടും ചിത്രയില്‍ നിന്നു വരുമ്പോള്‍ ഭാവം മുഴുവന്‍ ആസ്വാദകനിലേക്ക് പകരും. ദുംഖമാണെങ്കില്‍ അതു കേള്‍വിക്കാരനിലേക്കും പങ്കുവയ്ക്കും. ചിരിയാണെങ്കില്‍ അത്. അടിച്ചുപൊളിയാണെങ്കില്‍ അത്. ഭക്തിയാണെങ്കില്‍ അതും...ചിത്രയുടെ ശബ്ദത്തിലൂടെ വൈകാരിക ഭാവങ്ങള്‍ സൃഷ്ടിച്ച പലപാട്ടുകളും ഹിറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ''ഒരു നറുപുഷ്പമായ്...''എന്നുള്ള മേഘമല്‍ഹാറിലെ പാട്ട് ഒരുദാഹരണമാണ്. ഹിന്ദുസ്ഥാനി സംഗിതത്തിന്റെ ഭാവങ്ങള്‍ ചാര്‍ത്തിയ നിരവധി ഗാനങ്ങളും ചിത്രയുടെ സംഗീതത്തിലൂടെ നമുക്കനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ''കരിനീലക്കണ്ണഴകീ...''എന്ന കണ്ണകി സിനിമയിലെ പാട്ട് കേട്ടു നോക്കൂ.ചിത്രയ്ക്കു ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങള്‍ നിരവധിയാണ്. വിവിധ സര്‍ക്കാരുകളുടെ ആദരവിനൊപ്പം ഭാരതം ഈ വിഖ്യാത ശബ്ദത്തെ ആദരച്ചിട്ടുണ്ട്. 2005ല്‍ പദ്മശ്രീ നല്‍കി.1963 ജൂലായ് 27ന് തിരുവനന്തപുരത്താണ് ചിത്രയുടെ ജനനം. പരേതനായ കരമനകൃഷ്ണന്‍നായരുടെ മകളായി. അദ്ദേഹമായിരുന്നു സംഗീതത്തിലെ ആദ്യഗുരു. ഡോ.കെ.ഓമനക്കുട്ടിയില്‍ നിന്ന് കര്‍ണ്ണാടക സംഗീതത്തില്‍ വിദഗ്ധ ശിക്ഷണം ലഭിച്ചു. കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് സംഗീതത്തില്‍ ബിരുദാനന്ദര ബിരുദം നേടി. എഞ്ചിനീയറായ വിജയശങ്കറാണ് ഭര്‍ത്താവ്. ഏകമകള്‍ നന്ദന.ചിത്രയെന്നു കേള്‍ക്കുമ്പോള്‍ നിരവധിപാട്ടുകള്‍ എന്നും ചുണ്ടിലേക്കോടിയെത്തും. ഇപ്പോള്‍ ചിത്രയുടെ രൂപം കൂടി മലയാളികളുടെ മനസ്സില്‍ തെളിയുന്നു. എപ്പോഴും ചിരിക്കുന്ന ചിത്രയുടെ മുഖം. റിയാലിറ്റി ഷോയിലെ വിധികര്‍ത്താവിന്റെ വേഷത്തിലൂടെ കുടുംബ സദസ്സുകള്‍ക്ക് ചിത്ര പ്രിയങ്കരിയാണെങ്കിലും പാട്ടുകേള്‍ക്കാനാണ് മലയാളിക്കെന്നും താല്പര്യം. ചിത്ര എന്നും പാടിക്കൊണ്ടേയിരിക്കുന്നതു കേള്‍ക്കാന്‍.....''..പതുങ്ങിവരും മധുമാസംമണമുരുളും മലര്‍മാസംനിറങ്ങള്‍ പെയ്യുമ്പോള്‍ലോലമായ് അതിലോലമായ്ശാന്തമായ് സുഖസാന്ദ്രമായ്അനുപദംമണിമയമായ്.....''

Saturday, February 5, 2011

ടി ഡി ദാസനും സുവര്‍ണ ചകോരവും

‘ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി എന്ന മലയാള ചലച്ചിത്രം ചലച്ചിത്ര വ്യവസായ കമ്പോളത്തില്‍ ചലനങ്ങളൊന്നുമുണ്ടാക്കിയ സിനിമയല്ല. എന്നാല്‍ മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ ചലച്ചിത്രങ്ങളില്‍ ഏറ്റവും നല്ലതെന്ന് പറയാന്‍ കഴിയുന്ന സിനിമകളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനത്ത് ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി യെ കാണാന്‍ സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന പ്രേക്ഷകര്‍ക്കു കഴിയും. തിയറ്ററുകളില്‍ ഈ ചലച്ചിത്രം വന്നെങ്കിലും കൂടുതല്‍ പ്രദര്‍ശനങ്ങളും ഒഴിഞ്ഞ കസേരകള്‍ക്കു മുന്നിലായിരുന്നു. നല്ല സിനിമകള്‍ തീയറ്ററിലെത്തിയാല്‍ പ്രേക്ഷകരും തീയറ്ററിലെത്തുമെന്ന വാദത്തിനൊരുപവാദമാണ് ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി. നല്ല ചലച്ചിത്രം തീയറ്ററിലെത്തിയാല്‍ അതുകാണുന്ന പ്രേക്ഷകരിലൂടെയാണ് മറ്റുള്ളവരും ചിത്രത്തെ തിരിച്ചറിയുന്നത്. പല ചിത്രങ്ങളുടെയും വിജയത്തിനു പിന്നിലെ രഹസ്യവും അതാണ്. എന്നാല്‍ മാഹന്‍രാഘവന്‍ സംവിധാനം ചെയ്ത ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബിയെ അത്തരം പ്രചരണങ്ങളും തുണച്ചില്ല. സാമ്പത്തികമായി വന്‍പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. കണ്ടവര്‍ പലരും പറഞ്ഞു, ഗംഭീര ചിത്രമെന്ന്. പക്ഷെ, അതു കേട്ട് തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ടായില്ല. അടുത്തകാലത്തെങ്ങും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ലാത്ത പുതുമയുള്ളൊരു വിഷയമായിരുന്നു ചലച്ചിത്രത്തിന്റെ പ്രമേയം. അച്ഛനില്ലാതെ വളര്‍ന്ന ദാസനെന്ന കുട്ടി അച്ഛന്റ സാമീപ്യത്തിനു വേണ്ടി കൊതിക്കുന്നതും അതിനുവേണ്ടി അവന്‍ നടത്തുന്ന ശ്രമങ്ങളും. എന്നാല്‍ ഇത്ര ലളിതമായി പറഞ്ഞാല്‍ സിനിമയുടെ പൂര്‍ണ്ണത വായനക്കാരനു ലഭിക്കില്ല. കാഴ്ചയുടെ വിശാലമായ ക്യാന്‍വാസില്‍ കഥപറയുന്നതിന് വളരെക്കൂടുതല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സിനിമ കണ്ടിറങ്ങിയവരുടെ മനസ് കൂടുതല്‍ ആദ്രമാകുകയും കണ്ണുകളില്‍ നനവു പടരുകയും ചെയ്തു. എന്നാല്‍ ഈ സിനിമ പ്രേക്ഷകനെ കരയിപ്പിക്കുന്ന ചിത്രമല്ല. കാരുണ്യവും സഹാനുഭൂതിയും ശുഭാപ്തി വിശ്വാസവും ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നു. തന്നെയും മകനെയും ഉപേക്ഷിച്ചുപോകുന്ന ഭര്‍ത്താവിനോട് കടുത്ത പകയും ദേഷ്യവും വച്ചുപുലര്‍ത്തുകയാണ് ദാസന്റെ അമ്മ. അച്ഛനെക്കുറിച്ചുള്ള ദാസന്റെ ചോദ്യങ്ങള്‍ക്കെല്ലാം അതിനാല്‍ അവര്‍ തല്ലിലൂടെയാണ് മറുപടി നല്‍കുന്നത്. അച്ഛനെ കുറിച്ചുള്ള വിവരങ്ങള്‍ ദാസന് അമ്മയില്‍ നിന്നു കിട്ടാതെയായപ്പോഴാണ് അച്ഛനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് അവന് ആഗ്രഹമുണ്ടായത്. കൂടാതെ സ്‌കൂളിലെ കുട്ടികള്‍ അച്ഛനില്ലാത്തവനെന്ന് ആക്ഷേപിച്ചപ്പോള്‍ അച്ഛനെക്കണ്ടെത്താനുള്ള വാശിയിലുമായി. അമ്മയുടെ പഴയ പെട്ടി പരതിയപ്പോള്‍ ലഭിച്ച വിലാസത്തിലേക്ക് ദാസന്‍ അവന്റെ അച്ഛന് കത്തെഴുതുകയാണ്.....''.....പ്രിയപ്പെട്ട അച്ഛാ, അച്ഛനെന്നെ അറിയുമോ എന്നറിയില്ല. ഞാനച്ഛന്റെ മകന്‍ ദാസനാണ്. അച്ഛനോട് എനിക്കൊരു വിരോധവുമില്ല. അച്ഛനെന്നോടും വിരോധമില്ലെന്ന് കരുതുന്നു. അച്ഛനെനിക്കൊരു കത്തെഴുതുമോ. വിട്ടിലേക്ക് അയക്കേണ്ട. അമ്മ അറിഞ്ഞാല്‍ തല്ലും. സ്‌കൂളിലേക്ക് അയച്ചാല്‍ മതി....''ദാസന്‍ കത്തെഴുതിയ വിലാസത്തില്‍ അവന്റെ അച്ഛനുണ്ടായിരുന്നില്ല. അച്ഛന്‍ അവിടെ നിന്നു മാറിയിരുന്നു. കത്തു കിട്ടിയത് മറ്റൊരു വീട്ടില്‍. ആ വീട്ടിലെ പെണ്‍കുട്ടി കത്തിനു മറുപടിയെഴുതി തുടങ്ങുന്നു. ദാസന്റെ അച്ഛനായി....ആ കുട്ടി ദാസന് സമ്മാനങ്ങള്‍ അയയ്ക്കുന്നു...ദാസന്റെ അച്ഛനുവേണ്ടി....നിരവധി കത്തുകള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്നു. തുടര്‍ന്ന് ദാസന്റെയും പെണ്‍കുട്ടിയുടെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും സംഭവങ്ങളുമാണ് ചിത്രം പറഞ്ഞു തരുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. രണ്ടു ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്കം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മറ്റൊന്ന്. അര്‍ജന്റീന, ചിലി, കൊളംബിയ, വെനിസേ്വല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ചതും അല്ലാത്തതുമായ ചിത്രങ്ങള്‍ മേളയില്‍ മത്സരിക്കാനുണ്ടായിരുന്നു. മത്സരവിഭാഗം ചിത്രങ്ങളുടെ വിധി നിര്‍ണ്ണയിച്ചത് ആഫ്രോ-അമേരിക്കന്‍ സംവിധായികയായ ജൂലി ഡാഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ്. ആധുനിക കസാക്ക് സിനിമയുടെ മുന്‍നിരക്കാരന്‍ എര്‍മെക് ഷിനര്‍ബയേഫ്, മെക്‌സിക്കന്‍ വനിതാ സംവിധായിക മറിയ നൊവാരോ, തായ് സംവിധായകന്‍ അപിചാറ്റ്‌പോങ് വീരസേത്തകുള്‍, മുംബൈയില്‍ നിന്നുമുള്ള തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറുമായ സൂനി തരപൂര്‍വാല എന്നിവര്‍ ജൂറി അംഗങ്ങളായി മത്സവിഭാഗം ചിത്രങ്ങള്‍ കണ്ടു. സിനിമകള്‍ കണ്ട വിദേശത്തു നിന്നുവന്ന ജൂറി അംഗങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെട്ടത് ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി എന്ന മലയാള ചലച്ചിത്രമായിരുന്നു. ചിത്രത്തിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്ത ശേഷം, വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയ ശേഷം അവര്‍ തീരുമാനിച്ചു ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബി ക്ക് ചലച്ചിത്രോത്സവത്തിലെ സുവര്‍ണ്ണചകോരം പുരസ്‌കാരം നല്‍കാന്‍. ഈ വിവരം അവര്‍ ചലച്ചിത്രോത്സവ സംഘാടക സമിതിയെ അറിയിക്കുകയും ചെയ്തു. ജൂറിയുടെ തീരുമാനം എഴുതിയാണവര്‍ ചലച്ചിത്രോത്സവ സംഘാടക സമിതിയെ അറിയിച്ചത്. ജൂറി തീരുമാനം അറിഞ്ഞ സംഘാടകര്‍ പലരും ഞെട്ടി. ഒരു മലയാള ചലച്ചിത്രത്തിനെങ്ങനെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നല്‍കുമെന്ന ചോദ്യമാണവര്‍ ഉന്നയിച്ചത്. നല്ല സിനിമയ്ക്ക് പുരസ്‌കാരം നല്‍കുക എന്ന തത്വത്തെ ആകെമറന്ന്, ജൂറി തീരുമാനം അട്ടിമറിക്കാന്‍ ചലച്ചിത്ര അക്കദമിയും മന്ത്രി എം.എ.ബേബിയും കൂട്ടു നിന്നെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂറി തീരുമാനം എഴുതി നല്‍കിയത് നേരില്‍ കാണാനിടയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് പരിചയമുള്ള ചില സിനിമാ പ്രവര്‍ത്തകരോടു വിവരം പറഞ്ഞത്. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേ ദിവസം ജൂറി തീരുമാനമറിഞ്ഞ് സന്തോഷിച്ച മാധ്യമപ്രവര്‍ത്തകന്‍ ചില സുഹൃത്തുക്കളോടും ഈ വിവരം പറയുകയും അവരെല്ലാം സന്തോഷിക്കുകയും ചെയ്തു. ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബിക്ക് സുവര്‍ണ്ണചകോരം എന്ന വാര്‍ത്ത പരക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ സത്യമറിയാവുന്നവരെല്ലാം അദ്ഭുതപ്പെട്ടു. മലയാള ചിത്രത്തിന് സുവര്‍ണ്ണചകോരം നല്‍കിയാല്‍ വിദേശത്തു നിന്നെത്തിയിട്ടുള്ള സിനിമാക്കാര്‍ക്ക് അതിഷ്ടമാകില്ലെന്നും അടുത്ത ഫെസ്റ്റുവലുകളില്‍ അവര്‍ സിനിമ നല്‍കില്ലെന്നുമുള്ള ന്യായം നിരത്തി അവര്‍ ജൂറിയെക്കൊണ്ട് ഫലം തിരുത്തിക്കുകയായിരുന്നു. ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് സിക്‌സ് ബിക്ക് ഒരു പുരസ്‌കാരവും നല്‍കാതെ പുറത്താക്കിയ അവര്‍ സ്പാനിഷ് ചിത്രം പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസിന് സുവര്‍ണ്ണ ചകോരം നല്‍കി. ആ ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ലോസ് ഗവേരിയ പതിനഞ്ച് ലക്ഷം രൂപയുടെ സുവര്‍ണ്ണചകോരം സന്തോഷത്തോടെ വാങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബിയുടെ സംവിധായകന്‍ മോഹന്‍രാഘവനും കയ്യടിച്ചിരുന്നിരിക്കണം. അട്ടിമറികളും കള്ളക്കളികളുമൊന്നും അദ്ദേഹം അത്തരുണത്തില്‍ അറിഞ്ഞിരുന്നില്ല. പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസ് എന്ന ചിത്രത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതായിരുന്നു ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി. അതു മനസ്സിലാക്കാന്‍ ചിത്രം കണ്ടിട്ടുള്ള വിദേശികള്‍ക്ക് കഴിയും. പക്ഷേ, നമ്മുടെ ചലച്ചിത്രഅക്കാദമി പ്രഭൃതികള്‍ക്ക് അതിനു കഴിഞ്ഞില്ലന്നതാണ് നാണക്കേടും ദുഃഖവും. സുവര്‍ണ്ണചകോരത്തിന്റെ പതിനഞ്ച് ലക്ഷം രൂപ കിട്ടിയിരുന്നെങ്കില്‍ സിനിമയെടുത്തുണ്ടായ നഷ്ടത്തിന്റെ ചെറിയൊരുപങ്കെങ്കിലും നികത്താന്‍ ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബിയുടെ നിര്‍മ്മാതാവിന് കഴിയുമായിരുന്നു. ആ പുരസ്‌കാരം അവരര്‍ഹിക്കുന്നതാകുമ്പോള്‍ നല്‍കുന്നതില്‍ എന്തായിരുന്നു തെറ്റ്. മലയാള സിനിമയെ രക്ഷിക്കാനും ഉന്നതിയിലേക്ക് നയിക്കാനുമാണല്ലോ ചലച്ചിത്രഅക്കാദമി എന്ന സംരംഭം സൃഷ്ടിച്ചിരിക്കുന്നത്. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന സ്ഥിതിയിലെത്തുമ്പോള്‍ സിനിമാ വ്യവസായം തകരുകയല്ലേ ചെയ്യുക.ഇനിയും ചലച്ചിത്രമേളകള്‍ വരും. മലയാളത്തില്‍ നിന്നാരും സിനിമയുമായി മത്സരിക്കാന്‍ വരേണ്ടതില്ലെന്ന സന്ദേശം കൂടിയാണ് മോഹന്‍രാഘവനുണ്ടായ അനുഭവം നല്‍കുന്നത്. ജൂറി സമ്മാനം തരാന്‍ തീരുമാനിച്ചാല്‍ പോലും അക്കാദമിയും 'സംസ്‌കാരമുള്ള' മന്ത്രിയും അതിനു സമ്മതിക്കില്ല. പിന്നെന്തിനുവെറുതേ ഇളിഭ്യരാകണം?

Friday, January 28, 2011

സിനിമ തടവറയില്‍

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയ്‌ക്കെല്ലാം വിലക്കുകളേര്‍പ്പെടുത്തിയിരിക്കുന്ന നിരവധി രാജ്യങ്ങളും ഭരണാധികാരികളും സംഘടനകളുമുണ്ട്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും കലാകാരന്മാരുമെല്ലാം ഇതിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. ഈ രാജ്യങ്ങളിലെ പല ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മറ്റുരാജ്യങ്ങളില്‍ ജീവിച്ചു കൊണ്ടാണ് തങ്ങളുടെ രാജ്യത്തെ കുറിച്ച് സിനിമ ഉണ്ടാക്കുന്നതും തങ്ങളുടെ രാജ്യത്തെ കുറിച്ച് എഴുതുന്നതും. ഇറാനില്‍ നിന്നുള്ള സിനിമകളെ കുറിച്ച് നമ്മുടെ സിനിമാആസ്വാദകരും നിരൂപകരുമെല്ലാം വാഴ്ത്തിപ്പറയാറുണ്ട്. ആ സിനിമ നിര്‍മ്മിക്കുന്നതിനു പിന്നില്‍ അവര്‍ അനുഭവിക്കുന്ന വളരെ വലിയ വിഷമങ്ങളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്. ഇറാനില്‍ ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന രാജ്യമാണ്. ജനങ്ങളുടെ അഭിപ്രായത്തിനും സ്വാതന്ത്ര്യത്തിനും മതഭരണകൂടം അവിടെ വലിയ വിലയൊന്നും കല്പിക്കുന്നില്ല. സിനിമ കാണുന്നതും അതില്‍ പ്രവര്‍ത്തിക്കുന്നതും തെറ്റാണെന്നു കരുതുന്നൊരു മതസമൂഹത്തില്‍ എങ്ങിനെ സര്‍ഗ്ഗാത്മകമായി ജീവിക്കാനാകും. എങ്കിലും ഇറാനിലെ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് നല്ല സിനിമകളുണ്ടാകുന്നു. ലോക സിനിമയില്‍ ഇറാനിയന്‍ സിനിമയ്ക്ക് പ്രത്യേകസ്ഥാനം ഉണ്ടായത് എതിര്‍പ്പുകളെ അവഗണിച്ചും തങ്ങള്‍ക്ക് പറയാനുള്ളത് ധൈര്യത്തോടെ തുറന്നു പറയാന്‍ ഇറാനില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ തയ്യാറായതിനാലാണ്. അവര്‍ക്കു പറയാനുള്ളത് ഇസ്ലാമിക ഭരണത്തില്‍ ഇറാനിലെ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളും ദുരിതങ്ങളും അസ്വാതന്ത്ര്യവുമാണ്. കരിനിയമങ്ങള്‍ അടിച്ചേല്പിച്ചും തുറന്നു പറച്ചിലിന് വിലക്കേര്‍പ്പെടുത്തിയും ജനങ്ങളെ അസ്വാതന്ത്ര്യത്തിലിട്ട് കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധമാകുന്നു അത്തരം സിനിമകള്‍. അത്തരം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കൊന്നും സ്വന്തം രാജ്യത്ത് സൈ്വര്യമായി ജീവിക്കാനാകുന്നില്ല. അവരെല്ലാം സ്വന്തം നാടുവിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നു. സ്വാതന്ത്ര്യവും ഉള്ളുതുറന്ന് സംസാരിക്കാനുള്ള അനുവാദവും സത്യം വിളിച്ചുപറയാനും അസത്യത്തെ ചൂണ്ടിക്കാട്ടാനും സ്വാതന്ത്ര്യവുമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി, അവിടിരുന്ന് അവര്‍ സ്വന്തം രാജ്യത്തെക്കുറിച്ച് സിനിമകളിലൂടെ, സാഹിത്യത്തിലൂടെ സംസാരിക്കുന്നു. എന്നാല്‍ സ്വന്തം മണ്ണുവിട്ടുപോകാന്‍ മടിയുള്ളവരുമുണ്ട്. അവര്‍ ഭരണകൂട, മത ഭീകരതകള്‍ക്കെതിരെ പ്രതികരിച്ച് സ്വയം കുരിശില്‍ തറയ്ക്കപ്പെടുന്നു. സ്വന്തം രാജ്യത്ത് സ്വാതന്ത്ര്യത്തിനായി സംസാരിച്ചതിന് അത്തരക്കാര്‍ തുറുങ്കിലടയ്ക്കപ്പെടുന്നു. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂസിയാബോ അത്തരത്തില്‍ സ്വയം പീഡനമേറ്റുവാങ്ങിക്കുയായിരുന്നു. ഭരണകൂട ഭീകരതക്കെതിരെ സംസാരിച്ചതിന്, എഴുതിയതിന് അദ്ദേഹത്തെ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലടച്ചു. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചപ്പോഴാണ് ലിയൂസിയാബോ മാധ്യമശ്രദ്ധ നേടിയത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ നിരവധി സിനിമകളുണ്ട്. 2003 ല്‍പുറത്തിറങ്ങിയ ഒസാമ എന്ന ചലച്ചിത്രം അത്തരത്തിലൊന്നായിരുന്നു. താലിബാന്‍ ഭരണത്തില്‍ ജനസമൂഹം നേരിടുന്ന ദുരന്തങ്ങളെ വസ്തുതാപരമായി കാട്ടിത്തരുകയായിരുന്നു ഒസാമയിലൂടെ അഫ്ഗാന്‍ ചലച്ചിത്ര സംവിധായകനായ സിദ്ധിക്ക് ബര്‍മാര്‍ക്ക്. പക്ഷേ, അദ്ദേഹം സിനിമ ചെയ്തത് അഫ്ഗാനിലിരുന്നല്ല. അയര്‍ലണ്ട്, ജപ്പാന്‍, നെതര്‍ലണ്ട്‌സ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ സംയുക്തസംരംഭമായാണ് ഒസാമ പുറത്തിറങ്ങിയത്. സിനിമ രാജ്യാന്തര പ്രശസ്തി നേടുകയും നിരവധി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്‌തെങ്കിലും അഫ്ഗാന്‍ ജനതയ്ക്ക് സ്വസ്ഥമായി സിനിമകാണാനുള്ള ഭാഗ്യവും അവസരവുമുണ്ടായില്ല. താലിബാന്‍ ഭീഷണി തന്നെയായിരുന്നു കാരണം. താലിബാന്‍ നടപ്പിലാക്കിയ മതനിയമങ്ങളുടെ ദുരന്തം വളരെക്കൂടുതല്‍ അനുഭവിച്ച ജനതായാണ് അഫ്ഗാനിലേത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന തരത്തില്‍ വലിയതോതില്‍ കരിനിയമങ്ങള്‍ അവരടിച്ചേല്പിച്ചിരുന്നു. അത്തരം കരിനിയമങ്ങളുടെ ഇടയില്‍ ഒരു സ്ത്രീയും അവരുടെ മകളും അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ ഏതുമനുഷ്യന്റെയും മനസ്സിനെ ദുഃഖിപ്പിക്കുന്ന തരത്തില്‍ ഒസാമയില്‍ ആവിഷ്‌കരിക്കുന്നു. അത്തരം നിരവധി സിനിമകള്‍ താലിബാന്‍ ഫാസിസത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവസൃഷ്ടിച്ച സംവിധായകരും എഴുത്തുകാരുമെല്ലാം ആ രാജ്യങ്ങള്‍ക്കു പുറത്തു നിന്നാണ് തങ്ങളുടെ രാജ്യത്തെ കുറിച്ച് ലോകത്തോടു സംസാരിച്ചത്.എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് ഇറാന്‍ സംവിധായകനായ ജാഫര്‍പനാഹി. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയൂസിയാബോയെ പോലെ സ്വന്തം രാജ്യത്തു നിന്നുകൊണ്ടാണ് അദ്ദേഹവും സംസാരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ. അദ്ദേഹത്തിനും ചൈനയിലെ ലിയൂസിയാബോയുടെ അനുഭവം തന്നെ ഉണ്ടായിരിക്കുന്നു. ഇറാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ തുറുങ്കിലടച്ചു. ഇരുപതു വര്‍ഷത്തേക്ക് സിനിമ എടുക്കാനോ തിരക്കഥ എഴുതാനോ, എന്തിന് അഭിമുഖം നല്‍കാന്‍ പോലുമോ പാടില്ലെന്നാണ് സര്‍ക്കാരിന്റെ കല്പന. ആറുവര്‍ഷത്തേക്ക് അദ്ദേഹത്തെ ജയിലിലടച്ച സര്‍ക്കാര്‍ ഇനി സിനിമ എടുക്കരുതെന്ന് കൂടി കല്പിക്കുമ്പോള്‍ ഒരു പൗരന്റെ സ്വാതന്ത്ര്യം എത്രത്തോളം അടിച്ചമര്‍ത്തപ്പെടുന്നുവെന്ന് തിരിച്ചറിയപ്പെടുന്നു. ഇറാനിലെ മത ഭരണകൂടത്തിന് സിനിമയടക്കമുള്ള കലാപ്രവര്‍ത്തനത്തോട് അസഹിഷ്ണുതയാണെന്ന ആരോപണത്തെ ശരിവയ്ക്കുകയാണ് ജാഫര്‍പനാഹിക്കെതിരായ നടപടി. സെന്‍സര്‍ഷിപ്പ് അടക്കമുള്ള കടുത്ത നിബന്ധനകള്‍ അടിച്ചേല്പിച്ച് മതഭരണകൂടം ഇറാനില്‍ സിനിമാ പ്രവര്‍ത്തകരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. വനിതകളുടെ സ്വാതന്ത്ര്യത്തിനും അവരുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കും വേണ്ടി സംസാരിച്ചവയാണ് ജാഫര്‍പനാഹിയുടെ ചലച്ചിത്രങ്ങള്‍. ഇസ്ലമിക ഭരണത്തില്‍ ഏതു രാജ്യത്തും ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് വനിതകളാണ്. അവര്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന് വിലക്ക്, കലാപ്രവര്‍ത്തനത്തിന് വിലക്ക്, അഭിപ്രായം പറയാന്‍ അവകാശമില്ല, ജോലിയെടുക്കാന്‍ അവകാശമില്ല...ഇത്തരത്തില്‍ എല്ലാ മേഖലകളിലും അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഫുട്‌ബോള്‍ കളി കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ കഥപറഞ്ഞ ജാഫര്‍പനാഹിയുടെ ഓഫ് സൈഡെന്ന സിനിമ വളരെ പ്രശസ്തമാണ്. ആണ്‍വേഷം കെട്ടി സ്റ്റേഡിയത്തിലെത്തുന്ന പെണ്‍കുട്ടികള്‍ ഇറാനിയന്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കു നേരെയുള്ള വിരല്‍ ചൂണ്ടലാണ്. അഫ്ഗാനിലെ കഥ പറഞ്ഞ ഒസാമയിലും ജോലിചെയ്യാതെ ജീവിക്കാതിരിക്കാന്‍ കഴിയാത്ത പെണ്‍കുട്ടി, ജോലിചെയ്യാന്‍ വിലക്കുള്ള അഫ്ഗാനില്‍ ആണ്‍വേഷം കെട്ടി ജോലി ചെയ്യുന്നതും ക്രൂരമായ ഇസ്ലാമിക കരിനിയമത്തെ കാട്ടിത്തരലാണ്.ജാഫര്‍പനാഹിയെ ജയിലിലടച്ച ഇറാന്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇറാനിയന്‍ സിനിമയെ വളരെക്കൂടുതല്‍ സ്‌നേഹിക്കുന്ന സമൂഹമാണ് കേരളത്തിലേത്. എന്നാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പോലും അതു കണ്ടില്ലെന്നു നടിക്കുന്നു. ഇറാനിലേത് ഇസ്ലാമിക ഭീകരതയാണ്. അതിനെതിരായ പ്രതിഷേധം ന്യൂനപക്ഷ വിരുദ്ധമാണെന്ന് ചിന്തിക്കുന്നവരുണ്ടാകാം. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പോള്‍ കേരളത്തില്‍ ഹര്‍ത്താലാചരിച്ചു. എന്നാല്‍ ജാഫര്‍പനാഹി എന്ന സര്‍ഗ്ഗാത്മക സിനിമാ സാഹിത്യ പ്രവര്‍ത്തകനു നേരെ മതഭീകരത ഫണം വിരിച്ചപ്പോള്‍ അതുണ്ടായില്ല. കാരണം, ഇറാന്‍ സര്‍ക്കാരാണല്ലോ അതു ചെയ്തത്. എങ്ങിനെ പ്രതികരിക്കാന്‍ കഴിയും. കഷ്ടം.

Friday, January 21, 2011

അപസര്‍പ്പക സാഹിത്യത്തിന്‍റെ ഇടം

മലയാള സാഹിത്യത്തില്‍ വളരെ പ്രാധാന്യമുള്ളൊരു മേഖലയായിരുന്നു അപസര്‍പ്പകസാഹിത്യങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും വായനയെ വളരെയേറെ സജീവിമാക്കി നിലനിര്‍ത്തുന്നതിലും കേരളത്തില്‍ പ്രചുരപ്രചാരം നേടിയ പല വാരികകള്‍ക്കും വായനക്കാരെ സൃഷ്ടിക്കുന്നതിനും അപസര്‍പ്പക സാഹിത്യം അഥവാ ഡിറ്റക്ടീവ് നോവലുകള്‍ വളരെയധികം സഹായിച്ചു. ഓരോലക്കത്തിലും ഡിറ്റക്ടീവ് നോവലുകള്‍ അവനസാനിച്ചിരുന്നത് അടുത്ത ലക്കത്തിലേക്ക് വായനക്കാരന്റെ മനസ്സില്‍ ജിജ്ഞാസ അവശേഷിപ്പിച്ചുകൊണ്ടാണ്. നോവലിന്റെ തുടര്‍വായനയ്ക്ക് വായനക്കാരനെ പ്രേരിപ്പിക്കാന്‍ തക്ക തരത്തിലുള്ളതായിരുന്നു ഭാഷയും പ്രയോഗങ്ങളും. എങ്കിലും മലയാളസാഹിത്യ തറവാട്ടില്‍ അപസര്‍പ്പക സാഹിത്യത്തിന് സ്ഥാനം നല്‍കാന്‍ ആരും തയ്യാറായില്ല. അപസര്‍പ്പക സാഹിത്യത്തെ മറ്റൊരു സാഹിത്യ ശാഖയായിക്കാണാനായിരുന്നു താല്പര്യം. ഭാഷാസാഹിത്യം പഠിപ്പിക്കുന്ന ഏതെങ്കിലും അധ്യാപകനോ ഏതെങ്കിലും പുസ്തകമോ വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും അവരുടെ മനസ്സില്‍ ഉദ്വേഗം നിറക്കുകയും ചെയ്യുന്ന ഈ സാഹിത്യശാഖയെ വിലപ്പെട്ടതായി കരുതി ഇടം നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നിട്ടും അപസര്‍പ്പക സാഹിത്യത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. അപസര്‍പ്പക നോവലുകള്‍ക്കും കഥകള്‍ക്കും മലയാള സാഹിത്യത്തില്‍ ഇടമില്ലാത്ത ദുരന്താവസ്ഥയാണിപ്പോള്‍.വായനയുടെ വസന്തം നിറച്ച എഴുത്തുകാര്‍ നിരവധി പേരുണ്ട്. നീലകണ്ഠന്‍പരമാരമുതല്‍ മെഴുവേലിബാബുജിയും ജിജിചിലമ്പിലും വരെ നിരവധി പേര്‍. കോട്ടയം പുഷ്പനാഥിനെയും തോമസ്.ടി.അമ്പാട്ടിനെയും ബാറ്റണ്‍ബോസിനെയും ആര്‍ക്കാ ണു മറക്കാന്‍ കഴിയുക. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകള്‍ക്കും അഗതാക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകള്‍ക്കും കേരളത്തില്‍ വളരെ കൂടുതല്‍ വായനക്കാരെയും ആരാധകരെയും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വായനക്കാരന്റെ മനസ്സില്‍ ഉദ്വേഗം നിറക്കാന്‍ അവയ്ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയമാണ്. ബുദ്ധിപരമായ അന്വേഷണമായിരുന്നു ഷെര്‍ലോക്‌ഹോംസും അഗതാക്രിസ്റ്റിയുടെ കഥാപാത്രങ്ങളും ചെയ്തിരുന്നത്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയും കഥാസന്ദര്‍ഭങ്ങളുമായിരുന്നില്ല ഇവയിലുണ്ടായിരുന്നത്. കഥയുടെ ഭൂമിശാസ്ത്രം പോലും സാധാരണക്കാരന് മനസ്സിലാകുന്നതായിരുന്നില്ല. അത്യാവശ്യം അക്ഷരം കൂട്ടിവായിക്കാനറിയുന്ന കൂലിപ്പണിക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെ സാധാരണക്കാരുടെ പട്ടികയില്‍ വരും. എന്നാല്‍ ബാറ്റണ്‍ബോസ് കഥയെഴുതിയത് കോട്ടയം പട്ടണത്തിലും എറണാകുളം നഗരത്തിലും ഊന്നിനിന്നാണ്. കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രങ്ങള്‍ സഞ്ചരിച്ചത് മോട്ടോര്‍സൈക്കിളില്‍ എറണാകുളം ബൈപാസ് റോഡിലൂടെയാണ്. നമ്മുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ കോര്‍ത്തിണക്കി അവര്‍ രചിച്ച നോവലുകള്‍ വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ചതതിനാലാണ്. പക്ഷെ, അപസര്‍പ്പക സാഹിത്യരചനയെ മാന്യമായ സാഹിത്യപ്രവര്‍ത്തനമായി അംഗീകരിച്ച് ആദരവു നല്‍കാന്‍ നമ്മുടെ സാഹിത്യപ്രഭൃതികള്‍ തയ്യാറാകാതിരുന്നത് അപസര്‍പ്പക സാഹിത്യത്തിന്റെ ഇടം മലയാളഭാഷയില്‍ നഷ്ടപ്പെടാന്‍ കാരണമായി.അപ്പന്‍ തമ്പുരാന്‍ 1904ല്‍ പ്രസിദ്ധീകരിച്ച 'ഭാസ്‌കരമേനോനാ'ണ് മലയാളത്തിലെ ആദ്യ അപസര്‍പ്പക കൃതിയെന്നാണ് പൊതുവേ പറയുന്നത്. ഈ മേഖലയില്‍ വളരെയൊന്നും ഗവേഷണങ്ങള്‍ നടക്കാത്തതിനാല്‍ അതിലും അടിയുറച്ചൊരു വിശ്വാസം രേഖപ്പെടുത്താന്‍ കഴിയുന്നില്ല. അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്ന രസികരഞ്ജിനി മാസികയിലാണ് ഭാസ്‌കരമേനോന്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ആദ്യം ഈ നോവലിന്റെ പേര് ഒരു ദുര്‍മരണം എന്നായിരുന്നു. പിന്നീട് പുസ്തകമായപ്പോള്‍ ഭാസ്‌കരമേനോന്‍ എന്നാക്കി. 1904 മുതല്‍ 1970 വരെ ഏതാണ്ട് ഇരുന്നൂറോളം അപസര്‍പ്പക കൃതികള്‍ മാത്രമാണ് മലയാളത്തിലുണ്ടായിട്ടുള്ളത്. 66 വര്‍ഷങ്ങള്‍ ഒരു സാഹിത്യ ശാഖയ്ക്കു സമ്മാനിച്ചത് ഇത്രയ്ക്കു ശുഷ്‌കമായ സംഭാവനയാണെന്ന തിരിച്ചറിവുമാത്രം മതി അവഗണന എത്രത്തോളമാണെന്ന് മനസ്സിലാക്കാന്‍. എഴുപതിനുശേഷം എണ്‍പതുകളുടെ അവസാനം വരെ അപസര്‍പ്പ സാഹിത്യ മേഖല മലയാളത്തില്‍ പുറത്തിറങ്ങിയ നിരവധി വാരികകളിലൂടെ വളര്‍ന്നു ജനകീയമായി. ഈ വാരികകളെ 'മാ' പ്രസിദ്ധീകരണങ്ങളെന്നു വിളിച്ചാക്ഷേപിച്ചവരുമുണ്ട്. നിരവധി ജനകീയരായ എഴുത്തുകാരും അതിലൂടെ ഉണ്ടായി. അപ്പന്‍തമ്പുരാന്‍, എന്‍.കെ.കൃഷ്ണപിള്ള, ഓ.എം.ചെറിയാന്‍, ഇസെഡ് എം.പാറെട്ട് തുടങ്ങിയവര്‍ 1970വരെയുള്ള കാലങ്ങളില്‍ അപസര്‍പ്പക സാഹിത്യത്തിന്റെ രചയിതാക്കളായിരുന്നു. എന്‍.കെ.കൃഷ്ണപിള്ള രചിച്ച വലിയകോയിക്കലെ കൊലപാതകം, ഒ.എം.ചെറിയാന്റെ കാലന്റെ കൊലയറ, ഇസെഡ് എം.പാറെട്ടിന്റെ നിലവറയിലെ അസ്ഥി പഞ്ജരം, സി.മാധവന്‍ പിള്ളയുടെ പത്മസുന്ദരന്‍ തുടങ്ങിയ നോവലുകള്‍ അക്കാലത്ത് വായനക്കാരെ ഏറെ ആകര്‍ഷിച്ചു. അറുപതുകളില്‍ കേരളത്തില്‍ ഡിറ്റക്ടര്‍ എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഡിറ്റക്ടീവ് കഥകളും നോവലുകളും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. 'മാ'എന്നു പേരുചൊല്ലി വിളിക്കുന്ന വാരികകള്‍ ഇല്ലാതിരുന്ന കാലത്ത് ഡിറ്റക്ടര്‍ക്ക് നല്ല വായനക്കാരെ കിട്ടി. അക്കാലത്ത് മലയാളത്തിലൊഴിച്ച് മറ്റുഭാഷകളില്‍ ധാരാളം അപസര്‍പ്പക നോവലുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടുതലും ഹിന്ദിയിലായിരുന്നു. അവയെല്ലാം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നതും അന്നത്തെ രീതിയായി. ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ ശാസ്ത്രീയ കുറ്റ്വാനേഷണ നോവലുകള്‍ കൂടുതലായി മലയാളത്തിലെത്തിയത് അങ്ങനെയാണ്. അനുജന്‍ തിരുവാങ്കുളം, നീലകണ്ഠന്‍ പരമാര, ഡി.സി.കുറുപ്പ് തുടങ്ങിയ എഴുത്തുകാരും അറുപതുകളിലെ അപസര്‍പ്പക സാഹിത്യകാരന്മാരാണ്. എഴുപതുകളുടെ മധ്യത്തോടെയാണ് കോട്ടയം പുഷ്പനാഥ് രംഗപ്രവേശം ചെയ്യുന്നത്. മലയാളിയുടെ അതുവരെയുള്ള കുറ്റ്വാനേഷണ നോവല്‍ വയനാബോധത്തെയാകെ തട്ടിമറിച്ച രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. അവസാനം വരെ വായനക്കാരനില്‍ ഉദ്വേഗം നിറക്കുകയെന്നതായിരുന്നു പുഷ്പനാഥിന്റെ ശൈലി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ ഡിക്ടറ്റീവ് മാര്‍ക്‌സും ഡിക്ടറ്റീവ് പുഷ്പരാജും മലയാളിക്കു സുപരിചിതരായി. സാധാരണക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പുഷ്പനാഥിന്റെ നോവലുകളെ ഇഷ്ടപ്പെട്ടു. കോട്ടയം കേന്ദ്രീകരിച്ച് പുറത്തിറങ്ങിയിരുന്ന വാരികക്കാരുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി അദ്ദേഹം മാറിയത് വളരെ പെട്ടന്നാണ്. തോമസ് ടി.അമ്പാട്ടും ബാറ്റണ്‍ബോസും കോട്ടയം പുഷ്പനാഥിനെ പിന്തുടര്‍ന്ന് രംഗത്തു വന്നവരാണ്. അടിമാലിക്കാരന്‍ കെ.എം.ചാക്കോയായിരുന്നു ബാറ്റണ്‍ബോസ് എന്ന തൂലികാനാമത്തിലെഴുതി വായനക്കാരെ ഹരംപിടിപ്പിച്ചത്. ഹൊറര്‍ നോവലുകള്‍ക്ക് പ്രശസ്തനായിരുന്നു തോമസ് ടി.അമ്പാട്ട്. അദ്ദേഹത്തിന്റെ കഥകളിലെ കുറ്റാന്വേഷകനായ ഡോ.റോയി വായനക്കാരുടെ ഇഷ്ടകഥാപാത്രമായി. അന്നത്തെ കുട്ടികള്‍ സ്വയം ഡോ.റോയിയാകാന്‍ ശ്രമിച്ചു. കുറ്റാന്വേഷകന്‍ കേസ് തെളിയിക്കുന്നതില്‍ നിന്നു മാറി ഒരു പത്രപ്രവര്‍ത്തകന്‍ കേസ് തെളിയിക്കുന്ന അന്വേഷണ കഥ ആദ്യം അവതരിപ്പിക്കുന്നതും തോമസ് ടി.അമ്പാട്ടാണ്. അദ്ദേഹത്തിന്റെ 'റിപ്പോര്‍ട്ടര്‍'എന്ന ക്രൈം ത്രില്ലര്‍ ഏറെ പ്രശസ്തമാണ്. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുന്ന രചനാ ശൈലിയായിരുന്നു ഇവര്‍ പിന്തുടര്‍ന്നു വന്നിരുന്നത്. എന്‍.കെ.ശശീധരന്‍, മെഴുവേലി ബാബുജി, പതാലില്‍ തമ്പി, തങ്കച്ചന്‍ കുന്നങ്കരിക്കളം, ജിജി ചിലമ്പില്‍ തുടങ്ങിയവരെല്ലാം മാറിമാറി വന്ന കാലങ്ങളില്‍ ഡിറ്റക്ടീവ് സാഹിത്യത്തിലൂടെ വായനക്കാരെ ത്രസിപ്പിച്ചവരാണ്, ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ്. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇതിനെയൊരു സാഹിത്യ ശാഖയായി അംഗീകരിക്കാന്‍ മലയാളി ഇപ്പോഴും തയ്യാറാകുന്നില്ല. അപസര്‍പ്പക സാഹിത്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം പറയുന്നത് അഗതാക്രിസ്റ്റിയെ കുറിച്ചും ആര്‍തര്‍കോനന്‍ ഡോയലിനെ കുറിച്ചുമാണ്. കാട്ടയം പുഷ്പനാഥിനെയും തോമസ് ടി.അമ്പാട്ടിനെയും ബാറ്റണ്‍ബോസിനെയും ആരും ഓര്‍ക്കുന്നില്ല. അവരെ കുറിച്ചു പറയുന്നത് ആക്ഷേപമായി കരുതുന്ന ഭാഷാസ്‌നേഹികളുള്ളപ്പോള്‍ അപസര്‍പ്പക സാഹിത്യത്തിന് എങ്ങനെ നമ്മുടെ നാട്ടില്‍ ഇടം ലഭിക്കും?.വിദ്യാഭ്യാസം ചെയ്യാന്‍ പണമില്ലാതിരുന്നപ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണന് അതിനുകഴിഞ്ഞത് അദ്ദേഹമൊരു ഡിറ്റക്ടീവ് നോവല്‍ രചിച്ചതിനാലാണ്. കോഴിക്കോട്ടെ പി.കെ.ബ്രദേഴ്‌സ് പ്രസിദ്ധീകരിച്ച മലയാറ്റൂരിന്റെ 'മഞ്ഞമുഖ'മെന്ന പുസ്തകത്തിന്റെ പ്രതിഫലംകൊണ്ടാണ് മലയാറ്റൂര്‍ പഠിച്ചത്. അപസര്‍പ്പക സാഹിത്യത്തിന് മലയാളത്തില്‍ ഇപ്പോഴും ഒരിടം ഒഴിഞ്ഞു കിടപ്പുണ്ട്. നല്ല കൃതികള്‍ ഉണ്ടായാല്‍ അതിനു വായനക്കാരും ഉണ്ടാകും. കേരളത്തില്‍ ഒരു കാലത്തുണ്ടായിരുന്ന അപസര്‍പ്പക സാഹിത്യത്തിന്റെ പ്രതാപകാലം വീണ്ടെടുക്കാന്‍ കഴിയണം. വായന സമ്പന്നമാകുന്നതും സാധാരണക്കാരിലേക്ക് വായനയുടെ സുഗന്ധം നിറയ്ക്കാന്‍ കഴിയുന്നതും അപ്പോഴാണ്. വായന മരണമണി മുഴങ്ങുന്നത് കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരവും ഇതു തന്നെയാണ്. സര്‍ക്കാരിനും സാഹിത്യ അക്കാദമിക്കും ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാകും.