Saturday, March 12, 2011

വടക്ക് കിഴക്കന്‍ സാഹിത്യം

കേരളത്തിലെ എഴുത്തുകാര്‍ ഭാഗ്യശാലികളാണെന്ന് പറയാറുണ്ട്. സാഹിത്യത്തിന് വേണ്ടത്ര സ്വീകാര്യതയുള്ള സമൂഹത്തിലാണ് മലയാള ഭാഷയിലെഴുതുന്ന സാഹിത്യപ്രവര്‍ത്തകര്‍ ജീവിക്കുന്നത് എന്നതാണതിനു കാരണം. എഴുത്തുകാര്‍ക്ക് വലിയതോതില്‍ ബഹുമാനം നല്‍കുന്നവരാണ് മലയാളികള്‍. പുസ്തകങ്ങള്‍ വായിക്കുന്നവരാണെങ്കിലും അല്ലെങ്കിലും ഒരാള്‍ എഴുത്തുകാരനാണെന്നറിഞ്ഞാല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പുസ്തകം വാങ്ങുന്ന ശീലമുള്ള വലിയ സമൂഹം കേരളത്തിലുണ്ട്. അവരെല്ലാം പുസ്തകം വായിക്കുന്നവരാണെന്ന് പറയാന്‍ കഴിയില്ല. തങ്ങളുടെ വീട്ടിലെ മുറിഅലമാരകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പുസ്തകം വാങ്ങിക്കൂട്ടുന്നവരില്‍ കൂടുതലും. വായിക്കുന്നില്ലെങ്കിലും പുസ്തകങ്ങളെ കുറിച്ചുള്ള അറിവ് ഇത്തരക്കാര്‍ക്ക് കൂടുതലാണ്. നല്ല പുസ്തകങ്ങളും മോശം പുസ്തകങ്ങളും അവര്‍ പെട്ടന്നു തിരിച്ചറിയുന്നു. പുസ്തകം വായിക്കാനായോ അല്ലാതെയോ വാങ്ങിക്കൂട്ടുന്നവരാണ് എഴുത്തുകാര്‍ക്ക് പണം സമ്പാദിച്ചു നല്‍കുന്നത്. പുസ്തകങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നാല്ലാതെയും എഴുത്തുകാര്‍ തങ്ങളുടെ സര്‍ഗ്ഗശേഷി വിറ്റ് കാശാക്കുന്നുണ്ട് കേരളത്തില്‍. അത് പ്രസംഗത്തിലൂടെയും കഥപറച്ചിലിലൂടെയും കവിതചൊല്ലലിലൂടെയുമൊക്കെയാണ്. കൂടാതെ പലതരത്തിലുള്ള പുരസ്‌കാരങ്ങളിലൂടെയും നല്ലൊരു തുക സാഹിത്യകാരന്മാരുടെ കയ്യിലെത്തുന്നുണ്ട്. ആകെക്കൂടി കണക്കു കൂട്ടുമ്പോള്‍ കേരളത്തിലെ എഴുത്തുകാര്‍ എന്തുകൊണ്ടും ഭാഗ്യം ചെയ്തവരാണ്. നല്ല പണം, ആദരവ്, അന്തസ്...എല്ലാം അവര്‍ക്ക് കിട്ടുന്നു. ഭാരതത്തിന്റെ തെക്കേഅറ്റത്തുള്ള ചെറിയ സംസ്ഥാനത്തിരുന്ന്, ഒരു കുഞ്ഞുഭാഷയില്‍ എഴുതുന്നവരുടെ കാര്യമാണ് മേല്‍വിവരിച്ചത്. ഒന്നോ രണ്ടോ കവിത പ്രസിദ്ധപ്പെടുത്തിയാല്‍, മാസികയിലോ വാരികയിലോ കഥ അച്ചടിച്ചു വന്നാല്‍, ഒരു പുരസ്‌കാരം ലഭിച്ചാല്‍ കേരളത്തില്‍ ഏതൊരാളും സാഹിത്യകാരനാകും. മറ്റു സംസ്ഥാനങ്ങളില്‍ ഈ പ്രവണത ഇല്ലെന്നു തന്നെ പറയാം. കേരളത്തില്‍ ആരുടെയും സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പര്യാപ്തമായത്ര പ്രസിദ്ധീകരണങ്ങളുണ്ട്.എന്നാല്‍ കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചാണ്. അവിടെ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് മാന്യത ലഭിക്കുന്നില്ലെന്നു മാത്രമല്ല, സാഹിത്യ പ്രവര്‍ത്തനം മാത്രം ചെയ്യുന്നയാള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയുമാണ്. കേരളത്തിലെ പോലെ പുസ്തകം വാങ്ങുന്നവരോ വായിക്കുന്നവരോ ഇല്ല. കേരളത്തിലെ പോലെ സാഹിത്യത്തിന് വലിയ സ്വാധീനം സമൂഹത്തില്‍ ചെലുത്താനുമായിട്ടില്ല. എന്നാല്‍ വടക്കു കുഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നല്ല സാഹിത്യം ജനിക്കുന്നുണ്ട്. നല്ല കവിതകളും നല്ല കഥകളും ഉണ്ടാകുന്നു. സാഹിത്യത്തെ പേരിനു വേണ്ടി മാത്രമല്ലാതെ ഗൗരവത്തോടെ കാണുന്നവരാണ് അവിടങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകര്‍. ഈയിടെ തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. തെക്കന്‍ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും കൂട്ടായ്മയായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടതെങ്കിലും കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വേണ്ടത്ര പ്രാതിനിധ്യം പരിപാടിക്കില്ലായിരുന്നു. സാഹിത്യ അക്കാദമിയും സംസ്ഥാന സാംസ്‌കാരിക വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഒരു മനസ്സോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കവികളും കഥാകൃത്തുക്കളും ഒത്തു കൂടിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും വേദനിക്കുന്നവനും വേണ്ടിയുള്ള എഴുത്തിന്റെ മനസ്സ് അവര്‍ തുറന്നു വയ്ക്കുകയും പങ്കു വയ്ക്കുകയും ചെയ്തു. പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ നിന്നായി നാല്പതോളം സാഹിത്യപ്രവര്‍ത്തകരാണ് പങ്കെടുത്തത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാഹിത്യത്തിനും സാഹിത്യകാര്‍ക്കും ലഭിക്കുന്ന സ്വീകാര്യത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കാത്തത് അതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെയും സാക്ഷരതയുടെയും കുറവാണെന്നാണ് വിലയിരുത്തുന്നത്. പരമ്പരാഗതമായി കേട്ടുവരുന്നതും പാടിവരുന്നതുമായ കഥകള്‍ക്കും കവിതകള്‍ക്കും അപ്പുറം പുതിയ കഥകളും കവിതകളും ഉണ്ടാകുന്നുണ്ടെന്ന് അറിയാത്തവരാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളില്‍ കൂടുതലും. അത്തരം വേവലാതികളാണ് ആ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ധനദാ ദേവി(ആസാമിയ), ജോഗേശ്വര്‍ വൈഖ്യ(മണിപ്പൂരി), ആര്‍.എല്‍.തന്‍മാവിയ(മിസോ) എന്നിവര്‍ പങ്കുവച്ചത്. അക്ഷരം വായിക്കാനും അതാസ്വദിക്കാനും അറിയാത്തവരെങ്ങനെ കഥയുടെയും കവിതകളുടെയും വായനക്കാരാകും?.ഈ സംസ്ഥാനങ്ങളില്‍ സാഹിത്യ സാക്ഷരതയുണ്ടാക്കണമെന്നതാണ് അവിടെനിന്നുള്ള സാഹിത്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യം. ഒറിയയിലോ അസാമീസിലോ എഴുതപ്പെട്ടിട്ടുള്ള ഒരു നോവല്‍ ഭാഷമാറ്റി മലയാളത്തിലച്ചടിച്ചു വന്നാല്‍ അതിനു വായനക്കാരേറെയുണ്ടാകുന്നു. പക്ഷേ, അതേ ഭാഷ മാതൃഭാഷയായി സംസാരിക്കുന്നവരുടെ ഇടയില്‍ ആ നോവലിന് വേണ്ടത്ര സമ്മിതിയും പ്രചാരവും ലഭിക്കുന്നില്ല. ഈ പ്രവണതയ്ക്ക് ഉത്തരവാദി ആരാണെന്നതു കൂടി വിശകലന വിധേയമാക്കേണ്ടതുണ്ട്. സാഹിത്യത്തിന്റെയും ഭാഷയുടെയും വളര്‍ച്ചയ്ക്ക് പിന്നാക്ക സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിനു ധനമാണ് കേന്ദ്രസര്‍ക്കാരും മറ്റ് ഏജന്‍സികളും ഒഴുക്കുന്നത്. എന്നാല്‍ അതൊന്നും കാര്യമായ പ്രയോജനം ചെയ്യുന്നില്ല. പ്രയോജനമുണ്ടാകാത്തതിനുള്ള കാരണമായി അവിടെ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത് ഒഴുകിയെത്തുന്ന പണത്തിന്റെ സിംഹഭാഗവും ഇടനിലക്കാരുടെ കൈകളിലാണ് എത്തുന്നത് എന്നതാണ്. ഈ സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കാനുള്ള കാരണമായും അവിടെ നിന്നുള്ള എഴുത്തുകാര്‍ എടുത്തുകാട്ടുന്നതും സാഹിത്യത്തിന്റെ പ്രചാരക്കുറവും അതില്‍ നിന്നുള്ള അനുഭവക്കുറവുമാണ്. നല്ല സാഹിത്യം വായിക്കുന്നവരുടെ മനസ്സില്‍ കരുണയും അനുകമ്പയും സഹാനുഭൂതിയുമെല്ലാം ഉയര്‍ന്ന അവസ്ഥയിലായിരിക്കുമെന്നും അവര്‍ പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫോക്‌ലോര്‍ കലകള്‍ക്ക് വളരെ പ്രചാരമുണ്ട്. അതില്‍ കൂടുതലും അവിടുത്തെ കാര്‍ഷിക സംസ്‌കൃതിയും ജീവിത രീതിയുമായി ബന്ധപ്പെട്ടതാണ്. അത്തരം കലകളെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ ആശയപ്രചരണത്തിനുള്ള മാര്‍ഗ്ഗങ്ങളാക്കി മാറ്റിയെന്നും അവിടെ നിന്നുള്ളവര്‍ വേവലാതിപ്പെടുന്നു. മലയാളത്തില്‍ നിന്നുള്ള മികച്ച കൃതികളൊന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. അവിടെ നിന്നുള്ള സാഹിത്യപ്രവര്‍ത്തകരില്‍ ചിലര്‍ ഒ.വി.വിജയന്റെയും എം.ടിയുടെയും മറ്റും കൃതികള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിച്ചവയാണ്. ഭരണകര്‍ത്താക്കള്‍ പിന്നാക്കമെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തിയിട്ടുള്ള ഇത്തരം സംസ്ഥാനങ്ങളില്‍ വലിയൊരു ജനസംസ്‌കാരമുണ്ടെന്നത് മറന്നുപോകുന്നത് അപകടകരമായിരിക്കുമെന്നാണ് മിസോറാമില്‍ നിന്നുള്ള കവി ആര്‍.എല്‍.തന്‍മാവിയ പറഞ്ഞത്. ഭാരതത്തിന്റെ തനതായ പാരമ്പര്യമാണ് അവിടെ നിലനില്‍ക്കുന്നത്. അതത്രയും ശരിയുമാണ്. ഭക്ഷണത്തോടൊപ്പം, തൊഴിലിനോടൊപ്പം...അല്പം സാഹിത്യം കൂടി നല്‍കിയാന്‍ സാംസ്‌കാരിക ബോധവും ദേശാഭിമാനവുമുള്ള വലിയൊരു ജനതയെ സൃഷ്ടിക്കാന്‍ കഴിയും. സര്‍ക്കാരുകള്‍ പണം ചെലവിടേണ്ടത് ആ ഉദ്ദേശ്യത്തോടെയായിരിക്കണം.

Saturday, March 5, 2011

കുട്ടികളുടെ സ്വന്തം

അമര്‍ചിത്രകഥകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകുമോ? നമ്മുടെ പുരാണങ്ങളെ, ചരിത്ര വസ്തുതകളെ, ചരിത്ര പുരുഷന്മാരുടെ വീരകഥകളെ...എല്ലാം കുട്ടികളിലേക്കെത്തിച്ചത് അമര്‍ചിത്രകഥകളിലൂടെയാണ്. കുട്ടികളില്‍ വായനയെന്ന സ്വഭാവവും അറിവിന്റെ ബോധവും വളര്‍ത്താന്‍ അമര്‍ചിത്രകഥകള്‍ വളരെയധികം സഹായിച്ചു. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ചിത്രകഥകളെ സ്‌നേഹിക്കുകയും അതിന്റെ വായനക്കാരാകുകയും ചെയ്തത് കഥപറയുന്നതിലും അത് വായനക്കാരെ മനസ്സിലാക്കിക്കുന്നതിലും ചിത്രകഥകള്‍ പുലര്‍ത്തി വന്ന പ്രത്യേകതകള്‍ കാരണമാണ്. അമര്‍ചിത്രകഥകള്‍ വായിച്ചിട്ടില്ലാത്ത കുട്ടികള്‍ ഇല്ലെന്നു പറയുന്നതിനൊപ്പം, അതു വായിച്ചിട്ടില്ലാത്ത മുതിര്‍ന്നവരും ഇല്ലെന്ന് പറയേണ്ടി വരും. കുഞ്ഞുമനസ്സുകളില്‍ ചിത്രകഥകള്‍ക്ക് ഇത്രയധികം സ്വാധീനം സൃഷ്ടിക്കാന്‍ മുഖ്യപങ്കു വഹിച്ച ഒരു വ്യക്തിയുണ്ട്. കഥകള്‍ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പറഞ്ഞ് കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ വിസ്മയിപ്പിച്ച ഒരാള്‍. അദ്ദേഹമാണ് കഴിഞ്ഞ ദിവസം കഥകളുടെ വലിയ കൂട്ടിലേക്ക് സ്വയം നടന്നുപോയ അനന്തപൈ. ആയിരക്കണക്കിന് പുരാണ കഥാപാത്രങ്ങളെ അദ്ദേഹം കുട്ടികള്‍ക്കു പരിചയപ്പെടുത്തി. മൃഗങ്ങളുടെ സംസാരിക്കുന്ന ലോകം സൃഷ്ടിച്ച് നിരവധി വിനോദകഥകള്‍ അദ്ദേഹം നമുക്കു പറഞ്ഞു തന്നു. കപീഷിനെയും സിഗാളിനെയും പീലുവിനെയുമൊക്കെ മറക്കാന്‍ കഴിയുന്ന കുട്ടികളുണ്ടാകില്ല.മരിച്ചയാള്‍ സമൂഹത്തിനു ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ മരണശേഷം വാഴ്ത്തപ്പെടുന്നത് നാട്ടു നടപ്പാണ്. മരിച്ച മഹാനെ ജനങ്ങള്‍ക്ക് അറിയാനും വീണ്ടുമോര്‍ക്കാനുമുള്ള വഴിയാണത്. എന്നാല്‍ അത്തരമൊരാനുകൂല്യം അനന്തപൈയ്ക്ക് മലയാള മാധ്യമങ്ങള്‍ വളരെയൊന്നും നല്‍കിയില്ല. മരണം തന്നെ പലരും അറിഞ്ഞില്ല. ഇത്രത്തോളം കുഞ്ഞുമനസ്സുകളെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച മറ്റൊരാളില്ലന്നിരിക്കെ അനന്തപൈയുടെ മരണത്തെ പ്രാധാന്യത്തോടെ കാണാന്‍ മാധ്യമങ്ങള്‍ക്കായില്ലെന്നത് പരിതാപകരമാണ്. ചിത്രകഥകളുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളായിരുന്നു അദ്ദേഹം. എന്നാല്‍ ഓരോ കഥ പറയുമ്പോഴും അദ്ദേഹം കുട്ടികളുടെ മനസ്സിനെ അടുത്തു കണ്ടിരുന്നു. ചിത്രകഥകള്‍ വായിച്ച് കുട്ടികള്‍ വഴിതെറ്റില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ചിത്രകഥകളുടെ വായനയിലൂടെ കുട്ടികള്‍ കൂടുതല്‍ അറിവുള്ളവരായി വളരുകയാണ് ചെയ്തത്. കുട്ടികള്‍ക്ക് പുരാണങ്ങളിലുള്ള അറിവ് കുറവാണെന്ന തിരിച്ചറിവാണ് അമര്‍ചിത്രകഥകളുമായി രംഗത്തു വരാന്‍ അനന്തപൈയെ പ്രേരിപ്പിച്ചത്. അതിനു പിന്നില്‍ അദ്ദേഹത്തെ ചിന്തിപ്പിച്ച ഒരു സംഭവവുമുണ്ട്. ഒരിക്കല്‍ ഒരു ക്വിസ് പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ഇന്ത്യന്‍ പുരാണങ്ങളും ഗ്രീക്ക് പുരാണങ്ങളുമായിരുന്നു ചോദ്യങ്ങള്‍. ഗ്രീക്ക് പുരാണ സംബന്ധമായ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം പറഞ്ഞ കുട്ടികള്‍ പക്ഷേ, ഭാരതീയ പുരാണങ്ങളില്‍ അറിവില്ലാത്തവരായിരുന്നു. നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള വഴിയായാണ് അദ്ദേഹം അമര്‍ചിത്രകഥ തുടങ്ങിയത്. 1965-70 കാലഘട്ടത്തില്‍ നമ്മുടെ കുട്ടികള്‍ പാശ്ചാത്യ കോമിക്കുകളിലും ഫാന്റം, സൂപ്പര്‍മാന്‍ തുടങ്ങിയ ഇറക്കുമതിക്കഥകളിലും പെട്ടുകിടക്കുകയായിരുന്നു. അതിനു മാറ്റം വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. നമ്മുടെ സംസ്‌കാരത്തിലും പുരാണത്തിലുമൂന്നിയ കഥകളുടെ വലിയ സദ്യ അദ്ദേഹം കുഞ്ഞുങ്ങള്‍ക്കായി ഒരുക്കി. കഥ പറയുന്ന അമ്മൂമ്മമാര്‍ നഷ്ടമായിക്കൊണ്ടിരുന്ന സമൂഹത്തില്‍, കഥപറയാനറിയാത്തവരോ അതിനു സമയമില്ലാത്തവരോ ആയ രക്ഷിതാക്കളുള്ള കുടുബത്തില്‍ ആ കര്‍ത്തവ്യം അനന്തപൈയുടെ അമര്‍ചിത്രകഥകള്‍ ഏറ്റെടുത്തു. കുഞ്ഞുങ്ങളോട് വിവിധ ഭാരതീയ ഭാഷകളിലൂടെ കഥകള്‍ പറഞ്ഞു തുടങ്ങി. മഹാഭാരതത്തിലെ വിവിധങ്ങളായ കഥാപാത്രങ്ങളെ കുറിച്ച്, രാമായണത്തെ കുറിച്ച്, ചരിത്ര പുരുഷന്മാരെ കുറിച്ച്....1967ലാണ് അമര്‍ചിത്രകഥ പ്രസീദ്ധീകരണം ആരംഭിച്ചത്. 'അമര്‍ചിത്രകഥ'കളുടെ വിജയം നാളിതുവരെയുള്ള പ്രസിദ്ധീകരണ ചരിത്രത്തെ അതിശയിപ്പിക്കുന്നതായി വളര്‍ന്നത് കുറഞ്ഞകാലത്തിലാണ്. പുരാണകഥകളും ചരിത്രകഥകളുംഹൃദ്യമായ ചിത്രങ്ങളോടെ അവതരിപ്പിച്ചാണ് 'അമര്‍ചിത്രകഥ' കുട്ടികളെ എളുപ്പം വശീകരിച്ചത്. അനന്തപൈ തന്നെ അവയ്ക്ക് അക്ഷരരൂപം നല്കി. ചിത്രങ്ങളിലും എഴുത്തിലും തെല്ലും വിട്ടുവീഴ്ചചെയ്യാതെയാണ് അദ്ദേഹം വളരെക്കാലം 'അമര്‍ചിത്രകഥ' തുടര്‍ന്നുവന്നത്. അത്ഭുകരമായിരുന്നു അവയുടെ വില്‍പ്പനകണക്ക്. ഇംഗ്ലീഷിലും ഇരുപതിലേറെ ഭാരതീയ ഭാഷകളിലുമായി പ്രതിവര്‍ഷം മുപ്പതുലക്ഷം കോപ്പികളാണ് അമര്‍ചിത്രകഥ ചൂടപ്പംപോലെ വിറ്റത്. 2007ല്‍ എ.സി.കെ.മീഡിയ ഏറ്റെടുക്കുംവരെ അനന്തപൈ ആണ് ഇതിന് നേതൃത്വം വഹിച്ചത്. ഭാരതത്തിന്റെ സ്വന്തം കോമിക് കഥാപാത്രങ്ങളുമായി 'ട്വിങ്കിള്‍' ചിത്രകഥാ പ്രസിദ്ധീകരണവും അനന്തപൈ പുറത്തിറക്കി. അമര്‍ചിത്രകഥയുടെ വിജയമാണ് 'ട്വിങ്കിളി'ലേക്ക് പൈയുടെ ശ്രദ്ധതിരിച്ചത്. 'രംഗ്‌രേഖ ഫീച്ചേഴ്‌സി'ന്റെ ബാനറില്‍ തുടങ്ങിയ ട്വിങ്കിളാണ് ഇന്ത്യയിലെ ആദ്യത്തെ കോമിക് കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ്. 1998വരെ ട്വിങ്കിളിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. എക്കാലത്തും കുട്ടികളുടെ മനം കവര്‍ന്ന 'കപീഷ്' എന്ന അത്ഭുതവാലുള്ള കുരങ്ങനെയും അദ്ദേഹം സൃഷ്ടിച്ചു. കൊച്ചിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പൂമ്പാറ്റ ദൈ്വവാരികയും പൈകോക്ലാസിക്‌സും അനന്തപൈയുടെ സര്‍ഗ്ഗാത്മകതയില്‍ ജനിച്ചവയാണ്. 1937ല്‍ കര്‍ണ്ണാടകയിലെ മംഗലാപുരത്ത് കര്‍ക്കലയിലാണ് അനന്തപൈ ജനിച്ചത്. ശാസ്ത്രവിഷയങ്ങളാണ് പഠിച്ചതെങ്കിലും താല്‍പര്യം മുഴുവന്‍ കോമിക്‌സുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിലായിരുന്നു. 1954ലാണ് എഡിറ്റിംഗിലേക്കും പ്രസാധനത്തിലേക്കും പൈ ഇറങ്ങിത്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ പുസ്‌കവിഭാഗത്തിന്റെ ജൂനിയര്‍ എക്‌സിക്യൂട്ടിവ് ആയി. അവിടെ വച്ചാണ് 'ഇന്‍ക്രാജല്‍' എന്ന കോമിക്പുസ്തകം പുറത്തിറക്കിയത്.പണ്ടു 'പൂമ്പാറ്റ'യും പിന്നീട് 'ബാലരമ'യും ആദ്യം കയ്യില്‍ കിട്ടിയാല്‍ കുട്ടികള്‍ വായിച്ചിരുന്നത് കപീഷിനെയാണ്. കപീഷിന് ഹനുമാന്‍ അറിഞ്ഞു നല്‍കിയ വരമായിരുന്നു നീട്ടാന്‍ കഴിയുന്ന മാന്ത്രികവാല്‍. ആ വാലിന്റെ മാന്ത്രികതയില്‍ ശത്രുക്കളെ തോല്‍പ്പിച്ച നിരവധി കഥകള്‍. നല്ലവരായ പിന്റുവും മോട്ടുവും ബന്ദിരയും....ക്രൂരന്മാരായ സിഗാളും പീലുവും ദൊപ്പയ്യയും...പിന്നെ കാട്ടിലെ നിയമങ്ങളും. എല്ലാം കുട്ടികള്‍ വളരെക്കൂടുതല്‍ ഇഷ്ടപ്പെട്ടു. കഥകളുടെ വിസ്മയപ്പെട്ടി തുറന്നുവയ്ക്കാന്‍ ഇനി അങ്കിള്‍പൈ എന്ന കുട്ടികളുടെ പൈമാം ഇല്ല. വര്‍ഷങ്ങളോളം എണ്ണമറ്റ കുട്ടികളെ കഥകളുടെ മഹാസാഗരത്തിലേക്ക് ആനയിച്ച 'അമര്‍ ചിത്രകഥ'യുടെ പിതാവ് അനന്ത്‌പൈ കഥകളുടെ വിസ്മയക്കൂട് നമ്മുടെ കുട്ടികള്‍ക്കായി, ഇനി പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി നല്‍കിയിട്ടാണ് മരണത്തിന് കീഴടങ്ങിയത്. അവയെല്ലാം കുഞ്ഞുങ്ങളെക്കൊണ്ട് നമുക്കു വായിപ്പിക്കാം. അനന്തപൈയെ എക്കാലത്തും ഓര്‍ത്തു വയ്ക്കാന്‍ അതുപകരിക്കും. അദ്ദേഹത്തിനു നല്‍കുന്ന ശ്രദ്ധാഞ്ജലിയാണത്.